ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കൊവിഡ്! 4 ദിവസമായി ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ, അമ്മയ്ക്കും കൊവിഡ്!
ഭോപ്പാല്‍: മധ്യപ്രദേശിലെ ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആണെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരേയും ദില്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Recommended Video
വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ നിന്നുളള ബിജെപി സ്ഥാനാർത്ഥിയാണ് സിന്ധ്യ. മാത്രമല്ല ഉപതിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങളിലേക്ക് കൂടി ബിജെപി കടന്നിരിക്കുന്ന ഘട്ടത്തിലാണ് ഈ പുതിയ വെല്ലുവിളി. വിശദാംശങ്ങള്‍ ഇങ്ങനെ...
ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ
സൗത്ത് ദില്ലിയിലെ സാകേതിലെ മാക്‌സ് ആശുപത്രിയിലാണ് ജ്യോതിരാദിത്യ സിന്ധ്യയേയും അമ്മ മാധവി രാജെ സിന്ധ്യയേയും പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് ഇന്ത്യ ടുഡെ വാര്‍ത്തയില്‍ വ്യക്തമാക്കുന്നത്. രണ്ട് പേര്‍ക്കും കൊവിഡ് പരിശോധനയില്‍ രോഗമുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത് എന്നും ഇന്ത്യ ടുഡെ അടക്കമുളള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നാല് ദിവസമായി ആശുപത്രിയിൽ
കഴിഞ്ഞ നാല് ദിവസങ്ങളായി ദില്ലിയിലെ സ്വകാര്യ ആശുപത്രിയായ മാക്‌സ് സാകേത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ജ്യോതിരാദിത്യ സിന്ധ്യ. കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് ജ്യോതിരാദിത്യ സിന്ധ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പനിയും തൊണ്ട വേദനയും
ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പനിയും തൊണ്ട വേദനയും ഉണ്ടായിരുന്നു. ഇവ രണ്ടും കൊവിഡ് ബാധയുടെ പ്രധാന ലക്ഷണങ്ങളാണ്. അതേസമയം സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യയ്ക്ക് കൊവിഡ് ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും ആശുപത്രിയില്‍ തുടരുകയാണ്.
സർക്കാരിനെ വീഴ്ത്തി
നേരത്തെ കോണ്‍ഗ്രസിലായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കമല്‍നാഥുമായുളള ഏറ്റുമുട്ടലുകളെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം 22 എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസ് വിട്ടതോടെ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണു. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സിന്ധ്യയാണ് ബിജെപിയുടെ മുഖം. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പുരോഗമിക്കവേയാണ് സിന്ധ്യയെ കൊവിഡ് പിടികൂടിയിരിക്കുന്നത്.
കൊവിഡ് വ്യാപനം ശക്തം
ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ കൊവിഡ് വ്യാപനം ശക്തമാണ്. ഇതുവരെ 400ഓളം പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 9000ല്‍ അധികം പേര്‍ക്ക് മധ്യപ്രദേശില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇനിയും കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാംപിത് പത്രയെ ഡിസ്ചാർജ് ചെയ്തു
ബിജെപി വക്താവ് സാംപിത് പത്രയെ കൊവിഡ് ലക്ഷണങ്ങളുമായി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് കൊവിഡ് ലക്ഷണങ്ങളോടെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ സാംപിത് പത്രയെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ചയോടെ പത്രയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
കെജ്രിവാള്‍ ഐസൊലേഷനില്‍
അതിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടോടെയാണ് പനിയും തൊണ്ട വേദനയും അടക്കമുളള ലക്ഷണങ്ങള്‍ ദില്ലി മുഖ്യമന്ത്രിയില്‍ പ്രകടമായത്. തുടര്‍ന്ന് കെജ്രിവാള്‍ ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം പുറത്ത് വന്നിട്ടില്ല.