ബിജെപി ഭരണം അട്ടിമറിക്കും; കോണ്‍ഗ്രസിന് കുറച്ച് സീറ്റ് നല്‍കിയതിന്റെ കാരണം വെളിപ്പെടുത്തി കനിമൊഴി
ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ മതനിരപേക്ഷ മുന്നണിയില്‍ കോണ്‍ഗ്രസിന് കുറച്ച് സീറ്റ് നല്‍കിയതിന്റെ കാരണം വെളിപ്പെടുത്തി കനിമൊഴി എംപി. സംസ്ഥാനത്ത് അധികാരത്തിലത്തെിയാല്‍ ബിജെപി ഭരണം അട്ടിമറിക്കാതിരിക്കാനാണ് കോണ്‍ഗ്രസിന് സീറ്റ് കുറച്ച് നല്‍കിയതെന്ന് കനിമൊഴി പറഞ്ഞു. മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് കനിമൊഴി ഇക്കാര്യം വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തില്‍ എത്തിയ പല സംസ്ഥാനങ്ങളിലെയും സര്‍ക്കാരിനെ ബിജെപി ഇല്ലാതാക്കിയത് നിങ്ങള്‍ക്ക് കാണാവുന്നതാണ്. തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് പുതുച്ചേരിയിലും നമ്മള്‍ ആ കാഴ്ച കണ്ടു. അതുകൊണ്ട് ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ ജയിച്ച് വന്നാലേ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കൂ. അത് മനസിലാക്കിക്കൊണ്ടാണ് കോണ്‍ഗ്രസ് അടക്കമുള്ള സഖ്യകക്ഷികള്‍ക്ക് സീറ്റ് കുറച്ച് നല്‍കിയത്- കനിമൊഴി വ്യക്തമാക്കി.
അതേസമയം, തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 25 സീറ്റുകളിലാണ് മത്സരിക്കുന്നത്. കന്യാകുമാരി ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. നേരത്തെ 40 സീറ്റില്‍ മത്സരിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഡിഎംകെ ഇത് നിഷേധിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയും വീരപ്പമൊയ്‌ലിയും പങ്കെടുത്ത യോഗത്തില്‍ 20 സീറ്റ് നല്‍കുമെന്നാണ് ഡിഎംകെ അറിയിച്ചത്.
Recommended Video
പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം
നേരത്തെ കോണ്‍ഗ്രസിന് 20 സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന സ്റ്റാലിനും നിലപാടെടുത്തിരുന്നു. 2016ല്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കിയപ്പോള്‍ അത് ഡിഎംകെയുടെ പരാജയത്തിന് കാരണമായിരുന്നു. ബീഹാറിലും ഇതേ രീതി തന്നെ ആവര്‍ത്തിക്കപ്പെട്ടു. ഇതോടെ കോണ്‍ഗ്രസിനുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ബിജെപിക്ക് എതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കണമെന്നും രാഹുല്‍ അതിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു.