ബസവരാജ് ബൊമ്മൈയോ അതോ അസം മോഡലോ? കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ച് മൗനം തുടർന്ന് ബിജെപി
ബെംഗളൂരൂ; കർണാടകത്തിൽ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് പ്രഖ്യാപിക്കാതെയാണ് ബി ജെ പി തിരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കുന്നത്. നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്നെ ബി ജെ പിയെ നയിക്കും എന്ന തരത്തിലുള്ള നിലപാടായിരുന്നു നേതൃത്വം ആദ്യം സ്വീകരിച്ചിരുന്നതെങ്കിലും ആർ എസ് എസ് അടക്കം ബൊമ്മൈയ്ക്കെതിരെ രംഗത്തെത്തിയത് നേതൃത്വത്തെ തീരുമാനത്തിൽ നിന്ന് പിന്നോട്ട് അടിക്കാൻ കാരണമായി. മാത്രമല്ല ജാതി സമവാക്യങ്ങളും ബി ജെ പിക്ക് മുൻപിൽ വലിയ വെല്ലുവിളിയാണ് തീർക്കുന്നത്.
സംസ്ഥാനത്തെ പ്രബല സമുദായ ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള നേതാവ് കൂടിയായ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയത് സമുദായത്തിനിടയിൽ വലിയ അതൃപ്തിക്ക് കാകരണമായിരുന്നു. ഈ അതൃപ്തി മറികടക്കാനും ലിംഗായത്തിന്റെ പൂർണ പിന്തുണ നേടിയെടുക്കാനും ലക്ഷ്യം വെച്ചായിരുന്നു ബി ജെ പി ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയാക്കിയത്.

എന്നാൽ സമുദായത്തിന്റെ പിന്തുണ നേടിയെടുക്കാൻ അദ്ദേഹംത്തിന് സാധിച്ചില്ല. ഇതോടെ യെദ്യൂരപ്പയെ തന്നെ മുൻ നിർത്തി വോട്ട് തേടാൻ ബിജെപി നിർബന്ധിതരായി. എന്നിരുന്നാലും യെദ്യൂരപ്പയെ ഇനി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി ജെ പി നിർദ്ദേശിക്കാൻ സാധ്യത ഇല്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും അദ്ദേഹം വിരമിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.
ബൊമ്മയെ പ്രഖ്യാപിക്കുന്നത് തിരിച്ചടിയാകുമെന്ന് മറ്റൊരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ലിംഗായത്ത് വിഭാഗം കഴിഞ്ഞാൽ സംസ്ഥാനത്തെ രണ്ടാമത്തെ പ്രബല വിഭാഗമായ വൊക്കാലിഗ വിഭാഗത്തിന്റെ പിന്തുണ നേടിയെടുക്കാൻ തീവ്ര ശ്രമങ്ങൾ പാർട്ടി നടത്തുന്നുണ്ടെങ്കിലും വിജയിക്കില്ലെന്ന് നേതൃത്വം തന്നെ കണക്ക് കൂട്ടുന്നുണ്ട്. മാത്രമല്ല എസ് സി, എസ് ടി മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകളും നേടിയെടുക്കുക എളുപ്പമല്ല. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കൂടി ഉയർത്തിക്കാട്ടുന്നത് തിരിച്ചടിയുടെ ആക്കം കൂട്ടിയേക്കുമെന്ന ഭയവും ബിജെപിക്കുണ്ട്.
അതേസമയം തിരഞ്ഞെടുപ്പിൽ വിജയിച്ച് കഴിഞ്ഞാൽ ലിംഗായത്ത് വിഭാഗത്തെ തള്ളിക്കളയാൻ ബി ജെ പിക്ക് ആകില്ല. നിലവിൽ ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള മറ്റൊരു നേതാവ് ബി ജെ പിയുടെ സുപ്രധാന പദവിയിൽ ഇല്ലെന്നിരിക്കെ ഭരണം വീണ്ടും ലഭിച്ചാൽ ബൊമ്മൈയെ തന്നെയാകും മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചേക്കുകയെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

അതേസമയം ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ചെറുപാർട്ടികളുടെ പിന്തുണ തേടേണ്ട സാഹചര്യമുണ്ടായാൽ സ്ഥിതി മറ്റൊന്നാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. 'യുപിയിലും ഗുജറാത്തിലും ഒഴികെ മറ്റെല്ലാം സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെയാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്.എന്നിരുന്നാലും, പാർട്ടി വിജയിച്ചപ്പോൾ, ത്രിപുര, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിൽ നിലവിലെ മുഖ്യമന്ത്രിമാരോട് തുടരാൻ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു', നേതാക്കൾ പറഞ്ഞു.
'എന്നിരുന്നാലും 2021 ലെ അസം തെരഞ്ഞെടുപ്പിൽ, അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം സർബാനന്ദ സോനോവാളിനെ മാറ്റി ഹിമന്ത ബിശ്വ ശർമ്മയെ ദേശീയ നേതൃത്വം മുഖ്യമന്ത്രിയായി നിയമിച്ചിരുന്നു. ആ സാഹചര്യം തീർത്തും വ്യത്യസ്തമായിരുന്നു. സോനാവാൾ സർക്കാരിൽ മന്ത്രിയായിരുന്നു ഹിമന്ത. മികച്ച പ്രകടനമായിരുന്നു അദ്ദേഹം കാഴ്ച വെച്ചത്. അതുകൊണ്ട് തന്നെ പാർട്ടിയുടെ വിജയത്തിൽ അദ്ദേഹത്തിന്റെ പങ്ക് അവഗണിക്കാനാകുമായിരുന്നില്ല', നേതാക്കൾ പറഞ്ഞു.
അതേസമയം കോൺഗ്രസിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. മുതിർന്ന നേതാക്കളായ സിദ്ധരാമയ്യയും കെ പി സി സി അധ്യക്ഷൻ ഡികെ ശിവകുമാറും തമ്മിലാണ് പോരാട്ടം. ഇതോടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയാണ് കോൺഗ്രസും തിരഞ്ഞെടുപ്പ് പ്രചരണം നയിക്കുന്നത്.












Click it and Unblock the Notifications