കർണാടക നിയമസഭ തിരഞ്ഞെടുപ്പ് 2023: ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച കിച്ച സുദീപിനെതിരെ കോണ്‍ഗ്രസ്
ബംഗളൂരു: വരാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രമുഖ കന്നഡ സിനിമാ താരം കിച്ച സുദീപിനെ പരിഹസിച്ച് കോൺഗ്രസ് നേതാക്കള്‍. "6.5 കോടി കന്നഡക്കാരാണ് കർണാടക തിരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയിക്കുന്നത്, അല്ലാതെ അഭിനേതാക്കളല്ല."- എന്നാണ് എ ഐ സി സി ജനറല്‍ സെക്രട്ടറിയും എംപിയുമായ എംപി രൺദീപ് സുർജേവാല അഭിപ്രായപ്പെട്ടത്.
ബി ജെ പിക്ക് ആരെയും സ്വാധീനിക്കാൻ കഴിയുമെന്നും വാർത്താ ഏജൻസിയായ എ എൻ ഐയോട് സംസാരിക്കവെ കോൺഗ്രസ് എംപി പറഞ്ഞു. അവർ ആരെയെങ്കിലും സ്വാധീനിക്കട്ടെ, കർണാടക തിരഞ്ഞെടുപ്പ് തീരുമാനിക്കുന്നത് 6.5 കോടി കന്നഡിഗ സഹോദരന്മാരാണ്, അല്ലാതെ സിനിമാ താരങ്ങളും നടന്മാരുമല്ല. ജനങ്ങള്‍ ബി ജെ പി സർക്കാറിനെതിരായ ജനവിധി എഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി ജെ പിക്കുള്ള പിന്തുണ നേരത്തെ വാർത്താ സമ്മേളനത്തിലൂടെ കിച്ച സുദീപ് സ്ഥിരീകരിച്ചിരുന്നു. "ഞാൻ ആരാധിക്കുന്ന ബസവരാജ് ബൊമ്മായിക്ക് എന്റെ പിന്തുണ പ്രഖ്യാപിക്കാനാണ് ഞാൻ ഇവിടെ വന്നത്, അദ്ദേഹത്തെ സ്നേഹത്തോടെയും ബഹുമാനത്തോടെയും 'മാമാ' എന്ന് വിളിക്കുന്നു. എന്റെ പ്രയാസകരമായ സമയങ്ങളിൽ ബൊമ്മായി മാമ എനിക്കൊപ്പം നിന്നു''- എന്നായിരുന്നു കിച്ച സുദീപ് വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.
ബിജെപിയുടെ പ്രത്യയശാസ്ത്രത്തോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, "ഒരു പൗരനെന്ന നിലയിൽ, പ്രധാനമന്ത്രി മോദി എടുത്ത ചില തീരുമാനങ്ങളെ ഞാൻ പൂർണ്ണമായും മാനിക്കുന്നു, പക്ഷേ അതാണ് എന്റെ കാഴ്ചപ്പാട്. എന്നാൽ ഇന്ന് ഇവിടെ ഇരിക്കുന്നതുമായി അതിന് യാതൊരു ബന്ധവുമില്ല" എന്നും സുദീപ് പറഞ്ഞു. സുദീപ് ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്ന് കർണാടക മുഖ്യമന്ത്രി ബൊമ്മൈയും പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം കിച്ച സുദീപിന്റെ മാനേജർ ജാക്ക് മഞ്ജുവിനും സുദീപിന്റെ കുടുംബാംഗങ്ങൾക്കും ഭീഷണിക്കത്ത് ലഭിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്തിരുന്നു. തനിക്ക് കത്ത് അയച്ചയാളെ അറിയാമെന്നും, സിനിമാ മേഖലയിൽ നിന്നുള്ള ഒരാളാണ് കത്തയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. "അതെ, എനിക്ക് ഒരു ഭീഷണി കത്ത് ലഭിച്ചു, അത് അയച്ചത് ആരാണെന്ന് എനിക്കറിയാം, അത് സിനിമാ മേഖലയിൽ നിന്നുള്ള ആരോ ആണെന്ന് എനിക്കറിയാം. അവർക്ക് ഉചിതമായ മറുപടി ഞാൻ നൽകും," കിച്ചു സുദീപ് ബെംഗളൂരു വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.












Click it and Unblock the Notifications