കർണാടകയില്‍ എഎപിക്ക് കനത്ത തിരിച്ചടി: മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ഭാസ്‌കർ റാവു ബിജെപിയിൽ ചേർന്നു
കർണാടകയിൽ പാർട്ടിക്ക് ഉണ്ടായിരുന്ന ചുരുക്കം ചില ഉന്നത നേതാക്കളിൽ ഒരാളായതിനാൽ റാവുവിന്റെ ബി ജെ പിയിലേക്കുള്ള മാറ്റം എഎപിക്ക് കനത്ത തിരിച്ചടിയാണ്

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കർണാടകയില്‍ എ എ പിക്ക് കനത്ത തിരിച്ചടി നല്‍കി ബെംഗളൂരു മുൻ പോലീസ് കമ്മീഷണറും പാർട്ടി നേതാവുമായ ഭാസ്‌കർ റാവു ബി ജെ പിയിൽ ചേർന്നു. എ എ പി അംഗത്വം രാജിവെക്കുന്നതായി പ്രഖ്യാപിച്ച അദ്ദേഹം അടുത്ത മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബി ജെ പിയുടെ ഭാഗമാവുകയായിരുന്നു. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ കണ്ടിട്ടാണ് ഞാൻ ബി ജെ പിയിൽ ചേർന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം എ എ പിയില്‍ സുതാര്യതയില്ലെന്നും ആരോപിച്ചു.
അവർ ഒരു ബഹുരാഷ്ട്ര കോർപ്പറേഷൻ കമ്പനി പോലെയാണ് പ്രവർത്തിക്കുന്നത്. അഴിമതിക്കെതിരെ പോരാടുന്നതിന്റെ പേരിലാണ് സംഭാവനകൾ ശേഖരിക്കുന്നത്. എന്നാല്‍ അവിടേയും അഴിമതി നടക്കുന്നുവെന്നും ബി ജെ പി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ ഭാസ്‌കർ റാവു പറഞ്ഞു.

കഴിഞ്ഞ വർഷം ഏപ്രിലിൽ ഐപിഎസ്
കഴിഞ്ഞ വർഷം ഏപ്രിലിൽ ഐ പി എസിൽ നിന്ന് രാജിവച്ച് എ എ പിയിൽ ചേർന്ന റാവു അടുത്തിടെ എഎപിയുടെ പ്രകടനപത്രിക കമ്മിറ്റി ചെയർപേഴ്സണായി നിയമിതനായിരുന്നു. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി കർണാടക നിയമസഭ ലക്ഷ്യമിട്ട് വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പ്രമുഖ ഉദ്യോഗസ്ഥനായ റാവുവിനെ എ എ പി പാർട്ടിയിലെത്തിച്ചത്.

ചൊവ്വാഴ്ച, റാവു ബി ജെ പി ഒഫീസ് സന്ദർശിക്കുകയും പാർട്ടിയുടെ കർണാടക തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ സഹ ചുമതലയുള്ള പാർട്ടിയുടെ തമിഴ്‌നാട് പ്രസിഡന്റ് കെ അണ്ണാമലൈയുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് നിന്നുള്ള മുന്‍ ഐ പി എസ് ഉദ്യോഗസ്ഥനായിരുന്നു അണ്ണാമലയും. റവന്യൂ മന്ത്രി ആർ അശോകനുമായും റാവു കൂടിക്കാഴ്ച നടത്തി. അശോക ഗതാഗത മന്ത്രിയായിരിക്കെ 2008 നും 2011 നും ഇടയിൽ ഗതാഗത, റോഡ് സുരക്ഷ കമ്മീഷണറായിരുന്നു റാവു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുമായും ബി ജെ പിയില്‍ ചേരുന്നതിന് മുന്നോടിയായി മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ കൂടിക്കാഴ്ച നടത്തി.

ബി ജെ പിയുടെ നിലവിലെ എംഎല്‍എ
ബി ജെ പിയുടെ നിലവിലെ എം എല്‍ എ രവി സുബ്രഹ്മണ്യ, കോൺഗ്രസ് എം എൽ സി യു ബി വെങ്കിടേഷ് എന്നിവർക്കെതിരെ ബസവനഗുഡി അസംബ്ലി നിയോജക മണ്ഡലത്തിൽ റാവുവിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു എ എ പിയുടെ ലക്ഷ്യം. മൂന്ന് പേരും ബ്രാഹ്മണരായിരുന്നു. മണ്ഡലം കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുന്നതിനിടയിലാണ് റാവു ബി ജെ പിയിലേക്ക് കൂടുമാറുന്നത്.
മുടികൊഴിച്ചില്‍ നില്‍ക്കും, പനങ്കുല പോലെ വളരും: കണ്‍മുന്നില്‍ തന്നേയുള്ള ഈ നാലേ നാല് സാധനം മതി

ബിജെ പിക്ക് കൂടുതൽ സംഭാവന നൽകാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. പാർട്ടിക്ക് ഇന്ത്യയിൽ വലിയ സാന്നിധ്യവും സ്വാധീനവുമുണ്ട്. പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടാണ് പാർട്ടിയിൽ ചേരാൻ എന്നെ പ്രചോദിപ്പിച്ചത്. ആം ആദ്മി പാർട്ടി വളരാൻ വിദൂരമല്ല, അവർ ഒരു കൂട്ടത്തിന്റെ കൈകളിലാണ്, അവരുടെ രണ്ട് മന്ത്രിമാർ ജയിലിലായത് ലജ്ജാകരമാണ്. പാർട്ടിയിൽ വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടകയിൽ പാർട്ടിക്ക് ഉണ്ടായിരുന്ന നേതാക്കള്‍
കർണാടകയിൽ പാർട്ടിക്ക് ഉണ്ടായിരുന്ന ചുരുക്കം ചില ഉന്നത നേതാക്കളിൽ ഒരാളായതിനാൽ റാവുവിന്റെ ബി ജെ പിയിലേക്കുള്ള മാറ്റം സംസ്ഥാന എ എ പി ഘടകത്തിന് വലിയ തിരിച്ചടിയായി. മാർച്ച് നാലിന് കർണാടകയിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പങ്കെടുക്കുന്ന റാലി നടക്കാനിരിക്കെ കൂടിയാണ് റാവു ബി ജെ പിയിലേക്ക് പോയത്.












Click it and Unblock the Notifications