രാജ്യശ്രദ്ധ ഇനി കര്‍ണ്ണാടകയില്‍: വിധിയെഴുത്ത് പുരോഗമിക്കുന്നു, പ്രതീക്ഷ കൈവിടാതെ പാര്‍ട്ടികള്‍!
ബെംഗളൂരു: വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കൊടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കര്‍ണാടകയില്‍ വിധിയെഴുത്ത് തുടങ്ങി. ആകെ 2641 സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസ് 220, ബിജെപി 222, ദള്‍ 200 എന്നിങ്ങനെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ ജനങ്ങള്‍ക്കു മുന്നില്‍ കന്നഡനാടിനെ അടുത്ത അഞ്ചു വര്‍ഷം സേവിക്കാന്‍ അവസരം തേടുന്നു. 2013 നിയമസഭാ തിരഞ്ഞെടുപ്പിലെ ലെ പോളിങ് 70.23 ശതമാനമായിരുന്നു.
രാവിലെ ഏഴു മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടു രേഖപ്പെടുത്താനുള്ള സമയം.സംസ്ഥാനത്ത് 4.96 കോടി വോട്ടർമാരാണുള്ളത്. പുരുഷന്മാർ- 2.51 കോടി. സ്ത്രീകൾ- 2.44. സവിശേഷമായ രാഷ്ട്രീയ സാഹചര്യം കൊണ്ടും ഇളക്കിമറിച്ച പ്രചാരണം കൊണ്ടും ഇത്തവണ റെക്കോഡ് പോളിങ് നടക്കുെമന്നാണ് കണക്കുകൂട്ടൽ.
സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ചു പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് പൊതു അവധിയാണ്. ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥി ബിഎസ് െയദിയുരപ്പ രാവിലെ തന്നെ വോട്ട് ചെയ്തു. ഷിമോഗയിലെ ശിഖർപൂരിയലാണ് വോട്ട് രേഖപ്പെടുത്തിയത്. ശിഖർപൂരിലെ ക്ഷേത്രത്തിൽ പ്രാർഥിച്ചാണ് വോട്ടു ചെയ്യുന്നതിനായി യെദ്യൂരപ്പ ബൂത്തിലെത്തിയത്.
പുത്തുരിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സദാനന്ദ ഗൗഡയും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഭരണത്തുടര്‍ച്ചയ്ക്ക് കോണ്‍ഗ്രസ്സും തിരിച്ച് വരവിനൊരുങ്ങി ജെഡിഎസും ബിജെപിയും നടത്തിയ വാശിയേറിയ പോരാട്ടത്തിന്റെ അന്തിമഫലമാണ് ഇന്ന് ജനം കുറിക്കുന്നത്. കന്നഡമണ്ണ് ആരോടൊപ്പം എന്ന് ഉറ്റ് നോക്കുകയാണ് ദേശീയ രാഷ്ട്രീയം.