ബിജെപിയെ വീഴ്ത്തി കണക്ക് തീർക്കാൻ കോൺഗ്രസ്..കർണാടകത്തിൽ നേരത്തേ തുടങ്ങി ഡികെ..ജെഡിഎസിനും പണി
ബെംഗളൂരു; 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയായിരുന്നു കർണാടകത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 224 അംഗ നിയമസഭയിൽ 104 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസിന് 80 ഉം ജെഡിഎസിന് 40 സീറ്റുകൾ ലഭിച്ചു. എന്നാൽ ബിജെപി അധികാരം പിടിക്കുമെന്ന് ഉറപ്പായതോടെ ബദ്ധവൈരികളായ കോൺഗ്രസും ജെഡിഎസും കൈകോർത്തു. ബിജെപിക്ക് കനത്ത തിരിച്ചടി നൽകി കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാർ സംസ്ഥാനത്ത് അധികാരത്തിലേറുകയും ചെയ്തു. പക്ഷേ ഒന്നരവർഷങ്ങൾക്കിപ്പുറം ബിജെപി ഇതിന് കണക്ക് വീട്ടി. ജെഡിഎസ്-കോൺഗ്രസ് സഖ്യത്തിൽ ഉയർന്ന അതൃപ്തികൾ മുതലാക്കി 17 എംഎൽഎമാരെ ഇരു കക്ഷികളിൽ നിന്നും അടർത്തിയെടുത്തു. ബിഎസ് യെഡിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി അധികാരം തിരിച്ച് പിടിക്കുകയും ചെയ്തു.
2023 ലാണ് സംസ്ഥാനത്ത് ഇനി നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ എന്ത് വിധേനയും ബിജെപിയ്ക്ക് മറുപടി നൽകാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ഒപ്പം സഖ്യസർക്കാരിന്റെ പതനത്തോടെ ക്ഷയിച്ച ജെഡിഎസിനെ പൂർണമായും തളർത്തി സ്വാധീനമുറപ്പിക്കാനുള്ള തന്ത്രങ്ങളും കോൺഗ്രസ് അണിയറിയിൽ ഒരുക്കുന്നുണ്ട്.
ജാതി സമവാക്യങ്ങൾ ഏറെ നിർണായകമായ സംസ്ഥാനമാണ് കർണാടക. അതുകൊണ്ട് തന്നെ പ്രബല സമുദായങ്ങളെ ഒപ്പം നിർത്തിയാൽ അധികാരത്തിലേക്കുള്ള താക്കോലായി. ലിംഗായത്ത, വൊക്കാലിഗ എന്നിവയാണ് സംസ്ഥാനത്ത് ശക്തമായ സ്വാധീനമുള്ള രണ്ട് സമുദായങ്ങൾ. ഇതിൽ ലിഗായത്ത് വിഭാഗം ബിജെപിയ്ക്കൊപ്പമാണ്. വൊക്കാലിഗ വിഭാഗമാകട്ടെ കോൺഗ്രസിനേയും ജെഡിഎസിനേയും പിന്തുണയ്ക്കുന്നു. എന്നാൽ ജെഡിഎസിനെ തളർത്തി വൊക്കാലിംഗ വിഭാഗത്തിൽ സർവ്വാദിപത്യം ഉണ്ടാക്കാൻ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് ഇപ്പോൾ കോൺഗ്രസ് നടത്തുന്നത്.
നിങ്ങള്‍ ട്വിന്‍ സിസ്റ്റേഴ്‌സ് ആണോ; രമ്യയോടും ഭാവനയോടും ആരാധകരുടെ ചോദ്യം, വൈറല്‍ ചിത്രങ്ങള്‍
വൊക്കാലിഗ വിഭാഗത്തിന് ഏറ്റവും സ്വാധീനമുള്ള മേഖലയാണ് പഴയ മൈസൂർ.ഹാസൻ, മൈസൂർ, മണ്ഡ്യ, രാമനഗര, തുംകൂർ, കോലാർ, ബെംഗളൂരു എന്നിവടങ്ങളിലെല്ലാം സമുദായത്തിന് വ്യക്തമായ സ്വാധീനമുണ്ട്. ഇവിടെ നിന്ന് പരമാവദി വോട്ടുറപ്പാക്കാനാണ് കോൺഗ്രസ് പദ്ധതി ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പ്രത്യേക യോഗം ചേർന്നിരുന്നു. സമുദായാംഗങ്ങളായ ഒരു ഡസനോളം വരുന്ന നേതാക്കളായിരുന്നു ചർച്ച നടത്തിയത്. പഴയ മൈസൂർ മേഖലയിൽ മാത്രം ഏകദേശം 60 ഓളം നിയമസഭ മണ്ഡലങ്ങൾ ഉണ്ട്. ഇവിടെ കൂടുതൽ സീറ്റുകൾ നേടാൻ സാധിച്ചാൽ 2023 ലെ ഭരണം എളുപ്പമാകുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്.
കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിന്റെ തകർച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് ജെഡിഎസ് നേരിട്ടത്. ഇതിനോടകം തന്നെ മുതിർന്ന നേതാക്കളും എംഎൽഎമാരും ഉൾപ്പെടെ നിരവധി പേർ കോൺഗ്രസിലേക്കും ബിജെപിയിലേക്കും ചേക്കേറി കഴിഞ്ഞു. മാത്രമല്ല പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളും കനത്ത ക്ഷീണം തീർക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വൊക്കാലിഗ വിഭാഗത്തിൽ ശക്തമായ സ്വാധീനമുള്ള ജെഡിഎസിലെ നേതാക്കളെ കൂടുതലായി പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമങ്ങളും കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. ജെഡിഎസ് എംഎൽഎയ ജിടി ദേവഗൗഡയും മകൻ കെ ശ്രീനിവാസ ഗൗഡയും ഉടൻ കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. ഇവരെ കൂടാതെ കൂടുതൽ പേർ കോൺഗ്രസിലേക്ക് വരാൻ തയ്യാറായിട്ടുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ട്.
വൊക്കാലിഗ വിഭാഗത്തിൽ നിന്നുള്ള പ്രധാനിയാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ഡികെ ശിവകുമാർ. ഡികെയുടെ സമുദായത്തിലെ സ്വാധീനം വരും തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് ഹൈക്കമാന്റ് നേതൃത്വം കരുതുന്നുണ്ട്. നേരത്തേ അനധികൃത സ്വത്ത് സമ്പാദ കേസിൽ ഡികെ അറസ്റ്റിലായപ്പോൾ വൊക്കാലിംഗ സമുദായം ഒറ്റക്കെട്ടായി ഡികെയ്ക്ക് വേണ്ടി തെരുവിറങ്ങി പ്രതിഷേധിച്ചിരുന്നു. വൊക്കാലിംഗ വിഭാഗക്കാരായ ജെഡിഎസ് പ്രവർത്തകർ പോലും ഡികെ വേണ്ടി അണിനിരന്നിരുന്നു. ഇതെല്ലാം തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് കോണ‍്ഗ്രസ് പ്രതീക്ഷ.
എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ ഡികെ ശിവകുമാർ പങ്കെടുത്തിരുന്നില്ല. ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ചുള്ള പരിപാടിയിൽ കെപിസിസി അധ്യക്ഷൻ തന്നെ പങ്കെടുക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഇത്. അതേസമയം അദ്ദേഹത്തിൻറെ സഹോദരനും ബംഗളൂരു റൂറൽ എംപിയുമായ ഡികെ സുരേഷ് യോഗത്തിൽ പങ്കെടുത്തിരുന്നു.
അതേസമയം ഇത്തവണ സംസ്ഥാനത്ത് ലിംഗായത്ത് വിഭാഗങ്ങൾക്ക് ബിജെപിയോട് അതൃപ്തിയുണ്ടെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. ലിംഗായത്ത് സമുദായത്തിൽ ശക്തമായ സ്വാധീനമുള്ള യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത് സമുദായങ്ങൾക്കിടയിൽ കടുത്ത അമർഷത്തിന് വഴിവെച്ചിരുന്നു. അതേ സമുദായത്തിൽ നിന്നുള്ളയാളാണ് നിവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. എന്നിരുന്നാലും യെഡിയ്ക്കുള്ള സ്വീകാര്യത ബൊമ്മയ്ക്ക് സമുദായാംഗങ്ങൾക്കിടയിൽ ഇല്ല. ഇത് മുതലെടുക്കാനും കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നുണ്ട്. വടക്കൻ കർണാടകയിലും മധ്യ കർണാടകയിലും കിഴക്കൻ കർണാടകയിലും പ്രബല സമുദായമാണു ലിംഗായത്തുകൾ.തെക്കൻ കർണാടകയിലെ ചാമരാജ് നഗർ ജില്ലയിലും വലിയതോതിൽ ലിംഗായത്ത് സമുദായത്തിന് സാധീനമുണ്ട്.
അതിനിടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും എന്നത് സംബന്ധിച്ച പിടിവലികൾ കോൺഗ്രസിൽ രൂക്ഷമായിട്ടുണ്ട്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാറും തമ്മിലാണ് വടംവലി രൂക്ഷമായിരിക്കുന്നത്. ഡികെ ശിവകുമാറിനെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. സംസ്ഥാനത്ത് ശക്തമായ സ്വാധീനമുള്ള ഡികെയുടെ വരവോടെ കോൺഗ്രസിന് വലിയ ഊർജം ലഭിച്ചിട്ടുണ്ടെന്നാണ് പ്രവർത്തകർ പറയുന്നത്. ഡികെ ചുമതല ഏറ്റെടുത്തതോടെ മറ്റ് പാർട്ടികളിൽ നിന്നുൾപ്പെടെ നേതാക്കൾ കോൺഗ്രസിലേക്ക് ചേക്കേറുണ്ടെന്നും ഇതെല്ലാം പാർട്ടിക്ക് ഗുണകരമാകുമെന്നും ഇവർ പറയുന്നു.
Recommended Video
അതേസമയം മറുവശത്തും അടുത്ത തിരഞ്ഞെടുപ്പിനെ ആര് നയിക്കും എന്നത് സംബന്ധിച്ചുള്ള തർക്കം പുകയുകയാണ്. മുഖ്യമന്ത്രി ബസവരാജ് തന്നെയാകും 2023 ലും പാർട്ടിയെ നയിക്കുകയെന്നാണ് അമിത് ഷാ നേരത്തേ പ്രഖ്യാപിച്ചത്. ഇത് നേതാക്കൾക്കിടയിൽ വലിയ അതൃപ്തികൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ മുതിർന്ന നേതാക്കളായ കെ എസ് ഈശ്വരപ്പ അടക്കമുള്ളവർ ദേശീയ നേതൃത്വത്തിന്റ നീക്കത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.