'പ്രിയങ്ക ഫാക്ടർ' പയറ്റാൻ കർണാടക കോൺഗ്രസ്; 2 മുതൽ 3 ശതമാനം വരെ വോട്ട് കൂടുമെന്ന്
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രാഹുൽ ഗാന്ധിയ്ക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിയേയും കർണാടകയിൽ എത്തിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചൂട് പകരാൻ കോൺഗ്രസ്. അടുത്തിടെ രാഹുൽ ഗാന്ധി കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കാനായി കർണാടകത്തിൽ എത്തിയിരുന്നു. പാർട്ടിയിലെ ഭിന്നത മാറ്റി നിർത്തി ശക്തിപ്രകടനം എന്ന ലക്ഷ്യത്തോടെ നടത്തിയ മുതിർന്ന നേതാവ് സിദ്ധരാമയ്യയുടെ 75ാം പിറന്നാൾ ആഘോഷത്തിനായിരുന്നു രാഹുൽ ഗാന്ധി പങ്കെടുത്തത്. ഉടൻ തന്നെ നടത്താനിരിക്കുന്ന കോൺഗ്രസിന്റെ 'ഫ്രീഡം വാക്ക്' എന്ന പരിപാടിയിൽ പ്രിയങ്ക ഗാന്ധിയെ പങ്കെടുപ്പിക്കാനാണ് കോൺഗ്രസ് നീക്കം. പ്രിയങ്കയെ പരിപാടിയിലേക്ക് കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം.
സംസ്ഥാനത്തുടനീളം ഒരാഴ്ചയായി പുരോഗമിക്കുന്ന കോൺഗ്രസിന്റെ സ്വതന്ത്ര അമൃതോത്സവ പദയാത്രയുടെ സമാപന പരിപാടിയിലേക്കാണ് പ്രിയങ്കയെ ക്ഷണിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15 ന് ബെംഗളൂരു ബസവനഗുഡിയിലെ നാഷണൽ കോളേജ് ഗ്രൗണ്ടിലാണ് റാലി നടക്കുന്നത്.പ്രിയങ്കയേയും രാഹുലിനേയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധി പങ്കെടുക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പദയാത്രയിൽ പങ്കെടുക്കുമോ അതോ വൈകിട്ട് നാലിന് പൊതുറാലിയിൽ പങ്കെടുക്കുമോ എന്ന കാര്യം എഐസിസി സ്ഥിരീകരിച്ചിട്ടില്ല, കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
രണ്ട് പതിറ്റാണ്ട് മുമ്പ് 1999 ൽ ബല്ലാരിയിൽ നിന്ന് പതിമൂന്നാം ലോക്‌സഭയിലേക്ക് സോണിയ ഗാന്ധി മത്സരിച്ചപ്പോൾ അന്ന് സോണിയയ്ക്ക് വേണ്ടി പ്രചരണം നടത്താൻ പ്രിയങ്ക ഗാന്ധി എത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ അന്ന് അന്തരിച്ച മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിനെതിരെയായിരുന്നു അവർ മത്സരിച്ചത്. ബെല്ലാരിയെ കൂടാതെ അമേഠിയിലും സോണിയ മത്സരിച്ചിരുന്നു. ഇരു മണ്ഡലങ്ങളിലും ജയിച്ചതോടെ അവർ അമേഠി നിലനിർത്തുകയായിരുന്നു.
അതേസമയം പ്രിയങ്ക മുൻനിർത്തി പ്രചരണം നയിക്കണമെന്ന നിർദ്ദേശം ഇതാദ്യമായല്ല കോൺഗ്രസ് ഉയർത്തുന്നത്. പലപ്പോഴായി പ്രിയങ്കയെ കർണാടകത്തിൽ നിന്ന് മത്സരിപ്പിക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടെ കോൺഗ്രസ് നടത്തിയിരുന്നു. കന്യാകുമാരിയിൽ ലോക്സഭ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലുമെല്ലാം പ്രിയങ്ക മത്സരിക്കണമെന്ന ആഗ്രഹം വരെ കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിച്ചിരുന്നു. ഇത്തവണ രാജ്യസഭയിലേക്ക് രണ്ട് സീറ്റുകൾ ഒഴിഞ്ഞപ്പോൾ ഒന്നിൽ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആഗ്രഹമടക്കം നേതാക്കൾ പങ്കുവെച്ചിരുന്നു.
അതേസമയം പ്രിയങ്ക ഗാന്ധിയുടെ കർണാടക സന്ദർശനത്തെ വളരെ ആകാംഷയോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. പ്രിയങ്കയിൽ ഇന്ദിരയെ കാണുന്ന നിരവധി പ്രവർത്തകരും നേതാക്കളും കർണാടകത്തിൽ ഉണ്ട്. ഇന്ദിരാ ഗാന്ധിയുടെ രൂപസാദൃശ്യവും വ്യക്തി പ്രഭാവവും കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശഭരിതരാക്കാൻ പ്രിയങ്കയ്ക്ക് സാധിക്കുമെന്നാണ് നേതൃത്വം കണക്കാക്കുന്നത്, കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായാൽ അതുവഴി കുറഞ്ഞത് 2 മുതൽ 3 ശതമാനം വോട്ടെങ്കിലും കോൺഗ്രസിന് ലഭിക്കുമെന്നും കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു.
'8 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്, ഉടൻ രാജിവെക്കും';അവകാശവാദവുമായി എംഎൽഎ
Recommended Video
അടുത്ത വർഷമാണ് കർണാടക നിയമസഭ തിരഞ്ഞെടുപ്പ്.എന്ത് വിധേനയും ഭരണം പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ജെഡിഎസുമായി ചേർന്ന് അധികാരം നേടിയിട്ടും ഓപ്പറേഷൻ താമര പയറ്റി കോൺഗ്രസ് -ജെ ഡി എസ് സഖ്യത്തെ ബി ജെ പി താഴെയിറക്കുകയായിരുന്നു. ഇത്തവണ ബി ജെ പിക്ക് തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നാണ് കോൺഗ്രസ് അവകാശവാദം. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കൊനുഗലുവാണ് കോൺഗ്രസിനേ വേണ്ടി തന്ത്രങ്ങൾ മെനയുന്നത്.