ചതിച്ചവർക്ക് എങ്ങനേയും പണി കൊടുക്കും! കോൺഗ്രസും ജെഡിഎസും ഉറച്ച് തന്നെ.. പന്ത് സ്പീക്കറുടെ കോർട്ടിൽ!
ബെംഗളൂരു: കുമാരസ്വാമി സര്‍ക്കാര്‍ വീഴുകയും യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്യുന്നതോടെ കര്‍ണാടകത്തിലെ പ്രശ്‌നങ്ങള്‍ അവസാനിക്കും എന്ന് കരുതിയാല്‍ തെറ്റി. കര്‍ണാടക രാഷ്ട്രീയത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. നിലവില്‍ രണ്ട് സ്വതന്ത്രര്‍ അടക്കം 107 പേരുടെ പിന്തുണ ബിജെപിക്കുണ്ട്.
105 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. അത് തനിച്ച് ബിജെപിക്കുണ്ട്. ബാക്കിയുളള രണ്ട് പേരുടെ ബലത്തില്‍ ഭരണം എന്നത് അപകടം പിടിച്ച കളിയാണ്. 15 കോണ്‍ഗ്രസ്-ജെഡിഎസ് വിമതര്‍ ബിജെപി സര്‍ക്കാരിന് പിന്തുണ നല്‍കിയേക്കും. എന്നാല്‍ ഇവരുടെ ഭാവി തന്നെ ത്രിശങ്കുവിലാണിപ്പോള്‍. ചതിച്ച വിമതരെ വച്ച് പൊറുപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കോണ്‍ഗ്രസും ജെഡിഎസും. വിമതരുടെ കാര്യത്തില്‍ പന്തിപ്പോള്‍ സ്പീക്കര്‍ രമേഷ് കുമാറിന്റെ കോര്‍ട്ടിലാണ്.
ഒറ്റയടിക്കുളള പാലം വലി
കുമാരസ്വാമി സര്‍ക്കാരിന്റെ പാലം വലിച്ച് കൊണ്ട് 16 എംഎല്‍എമാരാണ് ഒറ്റടയിക്ക് മുംബൈയിലേക്ക് കടന്ന് കളഞ്ഞത്. ഇക്കൂട്ടത്തില്‍ രാമലിംഗ റെഡ്ഡി മാത്രം കോണ്‍ഗ്രസിലേക്ക് തിരികെയെത്തി. വിശ്വാസ വോട്ടെടുപ്പ് കഴിഞ്ഞും ബാക്കി 15 എംഎല്‍എമാരും മുംബൈയിലെ ഹോട്ടലില്‍ തന്നെ തുടരുകയാണ്. 12 പേര്‍ കോണ്‍ഗ്രസില്‍ നിന്നും 3 പേര്‍ ജെഡിഎസില്‍ നിന്നുമാണ് ബിജെപി പക്ഷത്ത് എത്തിയത്.. വിശ്വാസ വോട്ടെടുപ്പിലെ വിജയത്തില്‍ വിമത എംഎല്‍എമാര്‍ സന്തോഷവാന്മാരാണ് എന്ന് ബിജെപി വൃത്തങ്ങള്‍ അറിയിക്കുന്നു.
വിമതരെ വെറുതെ വിടില്ല
യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം മാത്രമേ വിമത എംഎല്‍എമാര്‍ കര്‍ണാടകത്തിലേക്ക് തിരികെ എത്തൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആ വരവ് വിമതര്‍ക്ക് ഒട്ടും സന്തോഷം നിറഞ്ഞത് ആകാന്‍ സാധ്യത ഇല്ല. തങ്ങളെ പിന്നില്‍ നിന്ന് കുത്തിയ വിമതരെ വെറുതെ വിടില്ല എന്നാണ് കോണ്‍ഗ്രസും ജെഡിഎസും തീരുമാനിച്ചിരിക്കുന്നത്. 15 വിമതരേയും അയോഗ്യരാക്കാനുളള നീക്കത്തിലാണ് സഖ്യം. സ്പീക്കര്‍ക്ക് മുന്നില്‍ ഈ ആവശ്യം ഇരുപാര്‍ട്ടികളും ഉന്നയിച്ച് കഴിഞ്ഞു.
വാക്ക് പാലിച്ചേ മതിയാവൂ
15 എംഎല്‍എമാരുടേയും രാജിക്കാര്യത്തില്‍ സ്പീക്കര്‍ ഇനിയും തീരുമാനമെടുക്കാനിരിക്കുന്നതേ ഉളളൂ. ഭരണപക്ഷത്ത് നിന്ന് കളം മാറിച്ചവിട്ടാന്‍ മന്ത്രിസ്ഥാനം അടക്കമുളള വാഗ്ദാനങ്ങളാണ് ബിജെപി കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ക്ക് മുന്നില്‍ വെച്ചിട്ടുളളത്. ആ വാഗ്ദാനം സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ യെദ്യൂരപ്പയ്ക്ക് പാലിച്ചേ മതിയാകൂ. ആദ്യഘട്ടത്തില്‍ 5 വിമതരേയും 5 ബിജെപി എംഎല്‍മാരെയും ഉള്‍പ്പെടുത്തിയാവും മന്ത്രിസഭ രൂപീകരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മന്ത്രിയാവുക എന്ന വിമത എംഎല്‍എമാര്‍ക്ക് ഒട്ടും എളുപ്പമാകില്ല.
കോൺഗ്രസും ജെഡിഎസും വാശിയിൽ തന്നെ
അയോഗ്യത എന്ന വാള്‍ വിമതരുടെ തലയ്ക്ക് മുകളില്‍ തൂങ്ങി കിടക്കുകയാണ്. എന്തുവന്നാലും വിമതരെ അയോഗ്യരാക്കും എന്ന വാശിയിലാണ് കോണ്‍ഗ്രസും ജെഡിഎസും. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് വിമത എംഎല്‍എമാര്‍ വിട്ട് നിന്നത് വിപ്പ് ലംഘനമായി കണക്കാക്കണം എന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാല്‍ സുപ്രീം കോടതിയിലാണ് വിമതരുടെ പ്രതീക്ഷ. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണം എന്ന് വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കാനാകില്ലെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്.
ഹാജരാകാൻ സമയം വേണം
എന്നാല്‍ കോടതി ഇടപെടല്‍ ഉണ്ടാകുന്നതിന് മുന്‍പ് തന്നെ വിമതര്‍ക്കെതിരെ അയോഗ്യത ആവശ്യപ്പെട്ട് സ്പീക്കറെ സമീപിച്ചിരുന്നു എന്നാണ് കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും വാദം. വിമത എംഎല്‍എമാര്‍ക്കും വിപ്പ് ബാധകമാണ് എന്ന് സ്പീക്കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിമത എംഎല്‍എമാരോട് നേരിട്ട് ഹാജരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതിന് ഒരു മാസത്തെ സമയമാണ് എംഎല്‍എമാര്‍ ചോദിച്ചിരിക്കുന്നത്.
അയോഗ്യത വന്നാൽ തീർന്നു
കൂറുമാറ്റ നിരോധന നിയമ പ്രകാരം എംഎല്‍എമാരെ അയോഗ്യരാക്കുന്നതിന് 7 ദിവസം മുന്‍പ് നോട്ടീസ് നല്‍കേണ്ടതുണ്ട്. വിമതര്‍ക്ക് നല്‍കിയ നോട്ടീസിന്റെ സമയപരിധി ബുധനാഴ്ച അവസാനിക്കുകയാണ്. എംഎല്‍എമാരുടെ രാജി സ്വീകരിക്കണോ അതോ അയോഗ്യതാ നടപടികളിലേക്ക് കടക്കണോ എന്ന് ഇനി സ്പീക്കറാണ് തീരുമാനിക്കേണ്ടത്. എംഎല്‍എമാരെ അയോഗ്യരാക്കുകയാണ് എങ്കില്‍ അവര്‍ക്ക് യെദ്യൂരപ്പ മന്ത്രിസഭയില്‍ അംഗമാകാന്‍ സാധിക്കില്ല. എന്ന് മാത്രമല്ല വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല.
തിരിച്ചെടുക്കുന്ന പ്രശ്നമില്ല
ഉപതിരഞ്ഞെടുപ്പ് വരികയാണ് എങ്കില്‍ ഒരുമിച്ച് മത്സരിക്കാനാണ് കോണ്‍ഗ്രസും ജെഡിഎസും തീരുമാനിച്ചിരിക്കുന്നത്. അയോഗ്യരാക്കപ്പെടുകയാണ് എങ്കില്‍ അയോഗ്യതയ്ക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കുക എന്നതാണ് വിമതര്‍ക്ക് മുന്നിലുളള ഏക പോംവഴി. വിമത എംഎല്‍എമാരെ ഒരു കാരണവശാലും പാര്‍ട്ടിയിലേക്ക് തിരിച്ച് എടുക്കില്ലെന്ന് കോണ്‍ഗ്രസും ജെഡിഎസും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ രാജി സ്പീക്കര്‍ സ്വീകരിക്കുകയാണ് എങ്കില്‍ വിമത എംഎല്‍എമാര്‍ക്ക് യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാഗമാകാം.