ശാപമോക്ഷം കാത്ത് യെദ്യൂരപ്പ!!! മൊത്തം 19 മുഖ്യമന്ത്രിമാര്‍... കാലാവധി തികച്ചത് വെറും മൂന്ന് പേര്‍
ബെംഗളൂരു: കേരളപ്പിറവി ദിനം തന്നെയാണ് കര്‍ണാടകപ്പിറവി ദിനവും. 1956 നവംബര്‍ 1 സംസ്ഥാനം രൂപീകരിക്കുമ്പോള്‍ മൈസൂര്‍ എന്നായിരുന്നു പേര്. പിന്നീട് കര്‍ണാടകം ആയി. ഇക്കാലയളവിനുള്ളില്‍ കര്‍ണാടകം ഭരിച്ചത് 19 മുഖ്യമന്ത്രിമാരാണ്. കര്‍ണാടക സംസ്ഥാനം 25 മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കും സാക്ഷ്യം വഹിച്ചു. ഒരേ ദിവസം രൂപം കൊണ്ട കേരളത്തെ സംബന്ധിച്ച് നോക്കുമ്പോള്‍ അല്‍പം ഞെട്ടിക്കുന്നതാണ് ഈ കണക്ക്.
കൂട്ടുകച്ചവടത്തില്‍ പണി വാങ്ങിയ കോണ്‍ഗ്രസ്സും ബിജെപിയും... കര്‍ണാടകത്തിൽ നീണാൾ വാഴില്ല ഒരു സഖ്യവും
ഇത്രയും മുഖ്യമന്ത്രിമാരുണ്ടായിട്ടും കര്‍ണാടകത്തില്‍ കാലാവധി തികച്ചവര്‍ ആകെ മൂന്ന് പേര്‍ മാത്രമാണ് എന്ന് ഓര്‍ക്കണം. ഏറ്റവും ഒടുവില്‍ അങ്ങനെ അഞ്ച് വര്‍ഷ കാലാവധി തികച്ചത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ ആയിരുന്നു.
കര്‍ണാടകത്തില്‍ ആദ്യമായി അഞ്ച് വര്‍ഷം തികച്ച് ഭരിച്ച മുഖ്യമന്ത്രി എസ് നിജലിംഗപ്പയാണ്. രണ്ടാമന്‍ ഡി ദേവരാജ് ഉര്‍സും! ഏറ്റവും കുറച്ച് നാള്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന ആള്‍ യെദ്യൂരപ്പയും. യെദ്യൂരപ്പയ്ക്ക് ഇനിയെങ്കിലും ശാപമോക്ഷം കിട്ടുമോ?
കര്‍ണാടകത്തിലെ മുഖ്യമന്ത്രിമാര്‍
സംസ്ഥാനം രൂപീകരിക്കപ്പെട്ടതിന് ശേഷം 25 മുഖ്യമന്ത്രിമാരാണ് കര്‍ണാടകത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുള്ളത്. വ്യക്തികളുടെ കണക്കെടുത്താല്‍ മൊത്തം 19 പേര്‍. അതില്‍ ബഹുഭൂരിപക്ഷം പേരും കോണ്‍ഗ്രസ്സുകാര്‍ ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പക്ഷേ, ഇവരില്‍ ഭൂരിപക്ഷം പേരും ഒരു ശാപത്തിന്റെ പിന്തുടര്‍ച്ചാവകാശികള്‍ ആയിരുന്നു.
കാലാവധി തികയ്ക്കാന്‍
25 മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെങ്കിലും അതില്‍ കാലാവധി തികയ്ക്കാനായത് വെറും മൂന്ന് പേര്‍ക്ക് മാത്രമാണ്. ആ മൂന്ന് പേരും കോണ്‍ഗ്രസ്സുകാരും ആണ്. പക്ഷേ, കോണ്‍ഗ്രസ്സിലെ തന്നെ ഒട്ടുമിക്കവരും കാലാവധി തികയ്ക്കാനാകാതെ പുറത്ത് പോയവരാണ്
നിജലിംഗപ്പയും ദേവരാജും
1962 ല്‍ അധികാരത്തിലെത്തിയ എസ് നിജലിംഗപ്പ സര്‍ക്കാരാണ് കര്‍ണാടകത്തില്‍ ആദ്യമായി അഞ്ച് വര്‍ഷം എന്ന കാലാവധി പൂര്‍ത്തിയാക്കുന്നത്. നിജലിംഗപ്പയുടെ രണ്ടാം ടേം ആയിരുന്നു അത്.
ഇതിന് ശേഷം കാലാവധി പൂര്‍ത്തിയാക്കുന്ന ഒരു സര്‍ക്കാര്‍ ഉണ്ടാകാന്‍ 1972 വരെ കാത്തിരിക്കേണ്ടി വന്നു. ഡി ദേവരാജ് ഉര്‍സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഞ്ച് വര്‍ഷവും 286 ദിവസങ്ങളും അധികാരത്തിലിരുന്നു. അതിന് ശേഷം രണ്ട് മാസത്തോളം രാഷ്ട്രപതി ഭരണത്തിനും കര്‍ണാടകം സാക്ഷ്യം വഹിച്ചു.
35 വര്‍ഷങ്ങള്‍ക്ക് ശേഷം
ദേവരാജ് ഉര്‍സിന്റെ സര്‍ക്കാരിന് ശേഷം കാലാവധി പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാര്‍ ഉണ്ടായത് 2013-2018 കാലത്താണ്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍. നീണ്ട 35 വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വന്നു കര്‍ണാടകത്തില്‍ ഒരു സ്ഥിരതയുള്ള സര്‍ക്കാരിന് എന്നര്‍ത്ഥം.
യെദ്യൂരപ്പയുടെ ശാപം
കര്‍ണാടകത്തില്‍ ഏറ്റവും അധികം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി ബിജെപി നേതാവായ ബിഎസ് യെദ്യൂരപ്പയാണ്. അതുപോലെ തന്നെ ഏറ്റവും കുറഞ്ഞ ദിവസങ്ങള്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന ആളും യെദ്യൂരപ്പ തന്നെ. ഈ ഒരു ശാപം കുറച്ച് കാലമായി യെദ്യൂരപ്പയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.
കാലാവധി തികയ്ക്കാന്‍
യെദ്യൂരപ്പ ആദ്യം മുഖ്യമന്ത്രിയാകുന്നത് 2007 ല്‍ ആയിരുന്നു. ജെഡിഎസ് പിന്തുണയുണ്ടാകും എന്ന് കരുതിയെങ്കിലും അവസാന നിമിഷം കുമാരസ്വാമി പാലം വലിച്ചു. അങ്ങനെ വെറും ഏഴ് ദിവസം മാത്രം നീണ്ട മുഖ്യമന്ത്രി പദവി അവിടെ അവസാനിച്ചു.
പിന്നീട് 2008 ല്‍ വീണ്ടും മുഖ്യമന്ത്രിയായെങ്കിലും മൂന്ന് വര്‍ഷം കൊണ്ട് അതിനും അവസാനമായി. ഒടുവില്‍ 2018 ലെ തിരഞ്ഞെടുപ്പിന് ശേഷം ആറ് ദിവസവും അദ്ദേഹം മുഖ്യമന്ത്രി കസേരയില്‍ ഇരുന്നു.
Recommended Video
ശാപമോക്ഷം കിട്ടുമോ
നിലവിലെ സാഹചര്യത്തില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാരിനെ സൃഷ്ടിക്കാന്‍ യെദ്യൂരപ്പയ്ക്ക് ആകില്ലെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്തവര്‍ എത്രകാലം അവിടെ ഉണ്ടാകും എന്ന് പറയാന്‍ പറ്റില്ല. അങ്ങനെയെങ്കില്‍ വീണ്ടും പഴയ ശാപം യെദ്യൂരപ്പയെ വേട്ടയാടും.