വിമതര്‍ക്ക് അയോഗ്യത, 'തമിഴ്നാട്' മാതൃകയില്‍ സര്‍ക്കാറിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്
ബെംഗളൂരു: കര്‍ണാടകയിലെ സഖ്യസര്‍ക്കാറിന്‍റെ ഭാവി എന്താകുമെന്ന് ഇന്ന് അറിയാം. 13 വിമത എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടാവും. 10 കോൺഗ്രസ് എംഎൽഎമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരും നല്‍കിയിരിക്കുന്ന രാജിയിലാണ് സ്പീക്കറുടെ തീരുമാനം വരുന്നത്. എംഎല്‍എമാരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചാല്‍ 224 അംഗ നിയമസഭയില്‍ സര്‍ക്കാറിനുള്ള പിന്തുണ 104 ആയി കുറയും. അതേസമയം മറുവശത്ത് ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗസഖ്യ തികയുകയും ചെയ്യും.
കർണാടകയിലെ തന്ത്രം മധ്യപ്രദേശിലും പയറ്റാനൊരുങ്ങി ബിജെപി; നിഴൽ മന്ത്രിസഭ രൂപികരിക്കും
105 അംഗങ്ങളാണ് ബിജെപിക്കുള്ളത്. നാഗേഷും ശങ്കറും കൂടി ചേര്‍ന്നതോടെ ബിജെപിക്കുള്ള പിന്തുണ 107 ആയി ഉയര്‍ന്നു. സ്പീക്കര്‍ തീരുമാനം നീട്ടുകയാണെങ്കില്‍ 12 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബിജെപി നീക്കം. എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കര്‍ തീരുമാനം കൈകൊണ്ട ശേഷം ബിജെപി നിലപാട് എടുക്കുമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യദ്യൂരപ്പ വ്യക്തമാക്കുന്നത്. അതേസമയം വിമത പക്ഷത്തുള്ള 7 എംഎല്‍എമാരെയെങ്കിലും തിരികെയെത്തിച്ച് സര്‍ക്കാറിനെ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസും ജെഡിഎസും കരുതുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
അനുനയിപ്പിക്കാനുള്ള നീക്കം
ഒത്തുതീര്‍പ്പ് എന്ന നിലയില്‍ രാമലിംഗ റെഡ്ഡിയെ ഉപമുഖ്യമന്ത്രി പദം നല്‍കി അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് കോണ്‍ഗ്രസ് മുന്‍തൂക്കം കൊടുക്കുന്നത്. മുഖ്യമന്ത്രി കുമാരസ്വാമി ഉള്‍പ്പടേയുള്ളവര്‍ രാമലിംഗ റെഡ്ഡിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രിപദം എന്ന വാഗ്ദാനം കുമാരസ്വാമിയും രാമലിംഗ റെഡ്ഡിക്ക് മുന്നില്‍ വെച്ചെന്നാണ് സൂചന. രാമലിംഗ റെഡ്ഡി ഒത്തുതീര്‍പ്പിന് തയ്യാറായാല്‍ അദ്ദേഹത്തോടൊപ്പമുള്ള നാല് എംഎല്‍എമാരുടെ രാജി പിന്‍വലിപ്പിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.
തമിഴ്നാട് മാതൃകയില്‍
മന്ത്രിപദവി വച്ച് നീട്ടിയിട്ടും വിമതര്‍ വഴങ്ങിയില്ലെങ്കില്‍ രാജിവെച്ച എംഎല്‍എമാരെ അയോഗ്യരാക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങാനും കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്. രാവിലെ 9.30 ന് വിധാന്‍ സൗധയില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരുന്നുണ്ട്. വിമതര്‍ ഉള്‍പ്പടേയുള്ള എല്ലാം എംഎല്‍എമാര്‍ക്കും സഭാ കക്ഷി നേതാവ് സിദ്ധരാമയ്യ വിപ്പ് നല്‍കിയിട്ടുണ്ട്. യോഗത്തിന് എത്താത്തവരെ അയോഗ്യരാക്കാനാണ് കോണ്‍ഗ്രസ് നീക്കം. തമിഴ്നാട്ടില്‍ ടിടിവി ദിനകരന്‍ അനുകൂലികളായ എംഎല്‍എമാരെ അയോഗ്യരാക്കിയ മാതൃകയില്‍ കര്‍ണാടകയിലും സർക്കാരിന്‍റെ ആയുസ്സ് നീട്ടുകയാണ് ലക്ഷ്യം.
സഖ്യസര്‍ക്കാരിന്‍റെ ലക്ഷ്യം
തമിഴ്നാട്ടില്‍ സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ന്നപ്പോള്‍ ടിടിവി ദിനകര പക്ഷത്തെ 18 എംഎല്‍എമാരെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെ അയോഗ്യരാക്കിയിരുന്നു. അയോഗ്യതാ നടപടി സ്വീകരിക്കാനുള്ള അധികാരമുള്ള സ്പീക്കര്‍ക്കാണ്. ഇതിന് പാര്‍ട്ടി ചീഫ് വിപ്പിന്‍റെ ശുപാര്‍ശക്കത്ത് വേണം. വിമതരെ അയോഗ്യരാക്കുന്നത് വഴി കേവലഭൂരിപക്ഷത്തിനുള്ള എണ്ണം കുറയ്ക്കുകയാണ് സഖ്യസര്‍ക്കാരിന്‍റെ ലക്ഷ്യം. വിമതരില്‍ പാര്‍ട്ടിക്ക് വഴങ്ങുന്ന നാലോ അഞ്ചോ പേരെയെങ്കിലും ഒപ്പം നിര്‍ത്തി ബാക്കിയുള്ളവരെ അയോഗ്യരാക്കാനായിരിക്കും സര്‍ക്കാര്‍ നീക്കം.
ജെഡിഎസ് എംഎൽഎമാർ
വിമതപക്ഷത്ത് നിന്ന് എംഎല്‍എമാരെ തിരികെയിത്തിക്കാന്‍ ഡികെ ശിവകുമാറിന്‍റെ നേതൃത്വത്തിലാണ് നീക്കം നടക്കുന്നത്. മുംബൈയിലെത്തിയ മന്ത്രി ഡി കെ ശിവകുമാർ എംഎൽഎമാരെ കാണാൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍ എംഎല്‍എമാര്‍ എവിടെയാണ് താമസിക്കുന്നത് എന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് വിമതര്‍ ഇന്നലെ താമസം മാറിയിരുന്നു. ജെഡിഎസ് എംഎൽഎമാർ ദേവനഹള്ളിയിലെ റിസോർട്ടിൽ തുടരുകയാണ്. എംഎൽഎമാരുമായി കോൺഗ്രസും ജെഡിഎസും ഗവർണറെ കണ്ടേക്കും
ബിജെപി പ്രക്ഷോഭം
അതേസമയം സർക്കാരിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ബിജെപി പ്രക്ഷോഭം ഇന്ന് ആരംഭിക്കും. വിമത എംഎല്‍എമാരുടെ രാജിയോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായതായും തുടരാന്‍ ധാര്‍മ്മിക അധികാരമില്ലെന്നുമാണ് ബിജെപി നിയമസഭാ കക്ഷി യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്‍റ് ബിഎസ് യദ്യൂരപ്പ പ്രഖ്യാപിച്ചത്. ഭരണപക്ഷത്തേക്ക് കൂറുമാറാന്‍ ബിജെപി എംഎല്‍എമാരെ ആരെങ്കിലും സമീപിച്ചിരുന്നോ എന്ന് പരിശോധിക്കാനായിരുന്നു ബിജെപി നിയസഭാ കക്ഷി യോഗം ചേര്‍ന്നത്.