നാളെ മുതൽ അതിതീവ്രമഴ; ഈ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്..ജാഗ്രത നിർദേശം
സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. നാളെ മുതൽ മഴ അതിതീവ്രമാകുമെന്നാണ് മുന്നറിയിപ്പ്.അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ആണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ടുള്ളത്. 7 ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും റെഡ് അലർട്ടാണ്.അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
നാളെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് അലർട്ട്. 7-ന് തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 8-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 9-ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 6-ന്: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ,7-ന്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,
8-ന്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,
9-ന്: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലാണ് മഞ്ഞ അലർട്ടുള്ളത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
മലയോര മേഖലകളിൽ താമസിക്കുന്നവരും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും പ്രത്യേക ജാഗ്രത പാലിക്കണം. ഇടിമിന്നൽ സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
ജലനിരപ്പ് ഉയരുന്നു; കരമന, മണിമല നദികളിൽ മഞ്ഞ അലർട്ട്, തീരവാസികൾക്ക് ജാഗ്രത നിർദേശം
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ രണ്ട് നദികളിൽ കേന്ദ്ര ജല കമ്മിഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരം ജില്ലയിലെ കരമന നദിയിലും പത്തനംതിട്ട ജില്ലയിലെ മണിമല നദിയിലും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നദികളിലെ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങുകയോ നദി മുറിച്ചുകടക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനം, കുളിക്കൽ, വിനോദസഞ്ചാരം തുടങ്ങിയ ആവശ്യങ്ങൾക്കായി നദീതീരങ്ങളിലെത്തുന്നതും ഒഴിവാക്കണം.
നദീതീരത്തോട് ചേർന്ന് താമസിക്കുന്നവർ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുകയും അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും വേണം. മഴ ശക്തിപ്രാപിക്കുകയും ജലനിരപ്പ് വീണ്ടും ഉയരുകയും ചെയ്താൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കേണ്ട സാഹചര്യമുണ്ടാകാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ദുരന്തനിവാരണ അതോറിറ്റി, റവന്യൂ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അടിയന്തര സാഹചര്യമുണ്ടായാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ തയ്യാറായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications