വിശ്വാസവോട്ട് നേടി യെഡിയൂരപ്പ... മറക്കുന്നതിലും പൊറുക്കുന്നതിലും വിശ്വസിക്കുന്നുവെന്ന് യെഡ്ഡി
ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ബിഎസ് യെഡിയൂരപ്പ വിശ്വാസവോട്ട് നേടി. ശബ്ദവോട്ടോടെയാണ് യെഡിയൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചത്. ഇതോടെ കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് താത്കാലിക പരിഹാരം ആയിരിക്കുകയാണ്.
'സ്പീക്കർ കോൺഗ്രസ്സിന് വേണ്ടി കളിച്ചു... കടുത്ത അന്യായം, നിയമലംഘനം'! വിമതര്‍ക്ക് നീതികിട്ടുമെന്ന്
പ്രതികാരത്തിന്റെ രാഷ്ട്രീയമായിരിക്കില്ല തന്റേതെന്നാണ് വിധാന്‍ സൗധയില്‍ യെഡിയൂരപ്പ പറഞ്ഞത്. മറക്കുന്നതിലും പൊറുക്കുന്നതിലും ആണ് താന്‍ വിശ്വസിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസവോട്ട് തേടുന്നതിന് മുമ്പ് ക്ഷേത്ര ദര്‍ശനം നടത്തിയായിരുന്നു യെഡിയൂരപ്പ എത്തിയത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് ഒറ്റവരി പ്രമേയം ആണ് അദ്ദേഹം അവതരിപ്പിച്ചത്. വിശ്വാസ വോട്ടിന് ശേഷം യെഡിയൂരപ്പ സഭയിൽ മൂന്ന് മാസത്തേക്കുള്ള വിനിയോഗ ബില്ലും അവതരിപ്പിച്ചു. അതും പാസായി. വിനിയോഗ ബില്ലിനെതിരെ ആരും എതിർത്ത് വോട്ട് ചെയ്തില്ല. എന്നാൽ എട്ട് മാസത്തേക്കായിരിക്കണം ഇത് എന്ന ആവശ്യം സിദ്ധരാമയ്യ ഉയർത്തി. അല്ലാത്ത പക്ഷം, സംസ്ഥാനത്തിന്റെ വികസനത്തെ അത് ബാധിക്കും എന്നായിരുന്നു സിദ്ധരാമയ്യയുടെ വാദം.
Karnataka Chief Minister BS Yediyurappa wins trust vote through voice vote. pic.twitter.com/DvzzMmYCqa
— ANI (@ANI) July 29, 2019
സ്പീക്കര്‍ 14 വിമത എംഎല്‍എമാരെ കൂടി അയോഗ്യരാക്കിയതോടെ നിയമസഭയിലെ അംഗസംഖ്യ 207 ആയി കുറഞ്ഞിരുന്നു. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 104 വോട്ടുകള്‍. ബിജെപിയ്ക് തനിയെ 105 എംഎല്‍എമാര്‍ ഉള്ള സാഹചര്യത്തില്‍ യെഡിയൂരപ്പയ്ക്ക് പരാജയഭീതി അശേഷം ഉണ്ടായിരുന്നില്ല. തന്റെ ഭൂരിപക്ഷം 100 ശതമാനം വിജയിക്കും എന്ന ഉറപ്പോടെയാണ് അദ്ദേഹം വിധാന്‍ സൗധയില്‍ എത്തിയത്.