ആ 5 പേരില്‍ പിടിച്ച് ഡികെ ശിവകുമാര്‍; ബിജെപിക്ക് പകരം വീട്ടാനാണെങ്കില്‍ വേറെ വഴി നോക്കാമായിരുന്നു
ബെംഗളൂര്‍: കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിനെ താഴെയിറക്കി സംസ്ഥാന ഭരണം പിടിച്ചെങ്കിലും മനസമാധാനത്തോടെ മുഖ്യമന്ത്രി കസേരയിലിക്കാന്‍ ബിഎസ് യെഡിയൂരപ്പക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഒന്നിനു പുറകെ ഒന്നായി പ്രശ്നങ്ങളാണ്. കൊറോണ വൈറസ് പ്രതിസന്ധി കൂടി വന്നതോടെ അത് രൂക്ഷമാവുകയും ചെയ്തു.
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല ആരോഗ്യ മന്ത്രി ശ്രീരാമലുവില്‍ നിന്ന് മാറ്റി ആരോഗ്യ വിദ്യാഭ്യാസ മന്ത്രി ജി സുധാകര്‍ റഡ്ഡിക്ക് നല്‍കിയതായിരുന്നു ആദ്യ പ്രശ്നം. ഇതോടെ ശ്രീരാമലവു വന്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. പിന്നീട് മറ്റൊരു മന്ത്രിക്ക് ഈ ചുമതല നല്‍കിയതാണ് യെഡിയൂരപ്പ ഈ പ്രശ്നത്തിന് പരിഹാരം കണ്ടത്. ഇപ്പോഴിതാ മാറ്റൊരു പ്രധാനം പ്രശ്നം കൂടി നേരിടേണ്ടി വന്നിരിക്കുകയാണ് മുഖ്യമന്ത്രിക്ക്.
കോവിഡ് സ്ഥിരീകരിച്ചത്
രാമനഗര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 5 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പുതിയ പ്രശ്നങ്ങള്‍ക്ക് തുടക്കമാവുന്നത്. പാദരായണപുരയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അഞ്ച് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 22 മുതല്‍ ഇവര്‍ രാമനഗര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.
പ്രതിഷേധം
ഈ സംഭവത്തില്‍ സര്‍ക്കാറിനെതിരെ വലിയ ആരോപണവും പ്രതിഷേധവുമായി കോണ്‍ഗ്രസ്, ജെഡിഎസ് ഉള്‍പ്പടേയുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. രമാനഗര ജില്ലയുടെ ചുമതലയുള്ള ഉപമുഖ്യമന്ത്രി സിഎന്‍ അശ്വന്ത നാരായണനെ ലക്ഷ്യമിട്ടാണ് കെപിസിസി പ്രസിഡന്‍റ് ഡികെ ശിവകുമാറും ജെഡിഎസ് നേതാവും നടത്തുന്നത്.
രാമനഗര
വൊക്കലിംഗ സമുദായത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള ജില്ലയാണ് രാമനഗര. വൊക്കലിംഗ സമുദായത്തില്‍ നിന്നുമുള്ള നേതാക്കാളാണ് അശ്വന്ത് നരായണനും ഡികെ ശിവകുമാറും. രാമനഗര ജില്ലയുടെ ചുമതലയുള്ള മന്ത്രിയായി അശ്വന്ത് നരായണനെ ബിജെപി നിയമിച്ചത് വൊക്കലിംഗ സമുദായത്തെ പാര്‍ട്ടിയോടൊപ്പം നിര്‍ത്തുകയെന്ന രാഷ്ട്രീയ ലക്ഷ്യം കൂടിവെച്ചായിരുന്നു.
ഡികെയെ പൊളിക്കാന്‍
ജില്ലിയില്‍ ഡികെ ശിവകുമാറിന്‍റെ സ്വാധീനം പൊളിക്കാന്‍ അശ്വന്ത് നാരയണിലൂടെ സാധിക്കുമെന്നും ബിജെപി കണക്ക് കൂട്ടി. കുമാരസ്വാമിയും ബിജെപിയുടെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ രാമനഗര സെന്‍ട്രല്‍ ജയിലിലെ കോവിഡ് ബാധ ആയുധമാക്കിയെടുത്ത കോണ്‍ഗ്രസും ജെഡിഎസും അശ്വന്ത് നാരായണനെതിരെ വലിയ ആക്രമണമാണ് നടത്തുന്നത്.
പ്രതികാരം
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു ബിജെപി എംഎല്‍എയെ പോലും ജയിപ്പിക്കാത്തതിന് രാമനഗര ജില്ലയിലെ ജനങ്ങളോട് സര്‍ക്കാര്‍ പ്രതികാരം ചെയ്യുകയാണോയെന്നാണ് ഡികെ ശിവകുമാര്‍ ചോദിക്കുന്നത്. ഹോസ്റ്റലുകള്‍, കണ്‍വെന്‍ഷന്‍ സെന്‍ററുകള്‍ , വിക്ടോറിയ ഹോസ്പിറ്റല്‍ എന്നിങ്ങനെ ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കാന്‍ നിരവധി സൗകര്യങ്ങള്‍ വേറെയുണ്ടായിരുന്നു. പിന്നെന്തിന് രാമനഗര തന്നെ തിരഞ്ഞെടുത്തുവെന്ന് ഡികെ ചോദിക്കുന്നു.
മറ്റ് പല മാര്‍ഗ്ഗം
രാമനഗരയിലെ ജനങ്ങളോട് അശ്വന്ത് നരായണന് വല്യ വൈരാഗ്യവും ഉണ്ടെങ്കില്‍ അത് മറ്റ് പല മാര്‍ഗ്ഗങ്ങളിലും പ്രകടിപ്പിക്കാമായിരുന്നു. രാമനഗരയെ സര്‍ക്കാര്‍ സംരക്ഷിക്കണം. ജില്ല ഗ്രീന്‍ സോണായി തന്നെ തുടരണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് എംപി ഡികെ സുരേഷും സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.
ഉത്തരവാദിത്തം
രാമനഗരം ജില്ലയിൽ വൈറസ് പടർന്നാൽ അതിന്‍റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സുരേഷ് പറഞ്ഞു. വ്യക്തമായ പരിശോധന നടത്താതെ എങ്ങനെയാണ് അവരെ കൊണ്ടുവന്നത്. 'ഞങ്ങൾ ആഭ്യന്തരമന്ത്രിയോട് അഭ്യർത്ഥിച്ചെങ്കിലും അദേഹം അതിന് ചെവികൊടുത്തില്ല. ഇത് നിരുത്തരവാദപരമാണ്'- കോണ്‍ഗ്രസ് എംപി പറഞ്ഞു.
മുന്നറിയിപ്പ്
പാദരായണപുരയില്‍ പ്രക്ഷോഭത്തിലെ പ്രതികളെ രാമനഗര ജിയിലിലേക്ക് മാറ്റുന്നതിനെ കുറിച്ച് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ചന്നപട്ടണ മണ്ഡലത്തെ പ്രതിനീധീകരിക്കുന്ന മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയും പറഞ്ഞു. അദ്ദേഹത്തിന് വല്ലബോധവുമുണ്ടോയെന്ന് കുമാരസ്വാമി അശ്വന്ത് നാരായണനെ വിമര്‍ശിച്ചു.
ആലോചിച്ചില്ല
അഞ്ച് പേര്‍ക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ആരാണ് ഇതിന് ഉത്തരവാദി. ബിജെപി സര്‍ക്കാര്‍ ഇതിന് പിന്നിലെ അപകടങ്ങളെ കുറിച്ച് ആലോചിച്ചില്ല. ഈ വിപത്ത് അവരാണ് ജില്ലയിലേക്ക് കൊണ്ടുവന്നത്. രാമനഗര എംഎല്‍എയായ അനിത കുമാരസ്വാമിയും സര്‍ക്കാറിനെതിരെ രംഗത്തെത്തി.
പ്രതിസന്ധിയിലാക്കി
കുമാരസ്വാമിയുടെ ഉപദേശത്തിന് സര്‍ക്കാര്‍ ചെവികൊടുത്തില്ല. സര്‍ട്ടിഫൈഡ് ഡോക്ടര്‍ കൂടിയായ അശ്വന്ത് നാരായണന്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നെന്നും അനിത കുമാരസ്വാമി പറഞ്ഞു. ജനങ്ങളെയാകെ പ്രതിസന്ധിയിലാക്കിയതിന്‍റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കണമെന്നും മുന്‍ മുഖ്യമന്ത്രിയുടെ ഭാര്യ പറഞ്ഞു.
5 പേര്‍ക്ക്
ഏപ്രില്‍ 19-നാണ് പാദരായണപുരയില്‍ കലാപമുണ്ടായത്. കലാപത്തില്‍ പങ്കെടുത്തതായി സംശയിക്കുന്ന 149 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 82 പേരെ ബെംഗളൂരുവിലെ വിവിധ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കും 52 പേരെ രാമനഗര ജയിലിലേക്കും മാറ്റുകയായിരുന്നു. ഇതില്‍ നിന്നുള്ള 5 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
ഹോട്ട്സ്പോട്ട് അല്ലാത്ത ഗ്രാമങ്ങളിലെ കടകള്‍ തുറക്കാം: ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്രം