മരിച്ച കൊറോണ ബാധിതനെ ചികിത്സിച്ച ഡോക്ടർക്ക് കൊറോണ: കർണാടകത്തിൽ കുടുംബാംഗങ്ങളും നിരീക്ഷണത്തിൽ!!
ബെംഗളൂരു: കർണാടകത്തിൽ കൊറോണ ബാധിതനെ ചികിത്സ ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയിൽ ആദ്യം കൊറോണ ബാധിച്ച് മരിച്ച കലബുറഗി സ്വദേശിയെ ചികിത്സിച്ച 63 കാരനായ ഡോക്ടർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. സൌദിയിൽ നിന്ന് മടങ്ങിയെത്തിയ 76 കാരനെ ശാരീരിക അസ്വസ്ഥതകളോടെ മാർച്ച് 12നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡോക്ടറെയും കുടുംബത്തെയും നേരത്തെ തന്നെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. കലബുറഗി ഡെപ്യൂട്ടി കമ്മീഷണറെ ഉദ്ധരിച്ച് എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഡോക്ടറുൾപ്പെടെ മൂന്ന് പേർക്കാണ് കർണാടകത്തിൽ ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായിട്ടുണ്ട്.

ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ 20കാരിക്കും കർണ്ണാടകത്തിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കലബുറഗിയിൽ രോഗം ബാധിച്ച് മരിച്ച രോഗിയുടെ പ്രൈമറി കോണ്ടാക്ട് ലിസ്റ്റിൽ വരുന്നയാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നാണ് കർണാടക ആരോഗ്യ വകുപ്പ് മന്ത്രി ബി ശ്രീരാമലു ട്വീറ്റിൽ അറിയിച്ചത്. നേരത്തെ സൌദിയിൽ നിന്ന് മടങ്ങിയെത്തിയ 76കാരന്റെ മകൾക്കും ആശുപത്രിയിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. തൃശൂർ സ്വദേശിയായ വിദ്യാർത്ഥിനി കേരളത്തിൽ തിരിച്ചെത്തിയതോടെയാണ് രോഗം സ്ഥിരീകരിച്ചത്.
കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായതോടെ ഷോപ്പിംഗ് മാളുകൾ, സിനിമാ തിയേറ്ററുകൾ, പാർക്കുകൾ, സ്റ്റേഡിയങ്ങൾ എന്നിവ അടച്ചിടാൻ കർണാടക സർക്കാർ ഉത്തരവിട്ടിരുന്നു. ക്ഷേത്രങ്ങളിലെ വലിയ പരിപാടികൾ വലിയ കോൺഫറൻസുകൾ, പ്രദർശനങ്ങൾ എന്നിവക്കും സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയിൽ ഏഴ് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ രോഗബാധിതുരുടെ എണ്ണം 129ലെത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്ക് പ്രകാരം കർണാടകത്തിലെ രണ്ട് കേസുകൾക്ക് പുറമേ കേരളത്തിലും തെലങ്കാനയിലും ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹരിയാണയിലാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്.
145 ലോക രാഷ്ട്രങ്ങളിലായി 175, 530 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോള തലത്തിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 7000 കവിയുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications