ലിംഗായത്ത് കാര്‍ഡ് സ്വപ്‌നം കണ്ട് സിദ്ധരാമയ്യ, ഭരണം വിചാരണ ചെയ്ത് ബിജെപി, കിങ് മേക്കറാവാന്‍ ദേവഗൗഡ; കര്‍ണാടകയില്‍ പ്രചരണം കൊഴുക്കുന്നു...
മെയ് 12 ന് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലാണ് കര്‍ണാടക. ആരോപണവും പ്രത്യാരോപണങ്ങളുമായി പാര്‍ട്ടികളും, ഫല പ്രവചനങ്ങളുമായി രാഷ്ട്രീയ നിരൂപകരും പ്രചരണചുമതലയുമായി അണികളും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കൊഴുപ്പിക്കുകയാണ്. സംസ്ഥാനത്ത് പ്രധാനമായും നടക്കുന്നത് ബിജെപി കോണ്‍ഗ്രസ് പോരാട്ടമാണ്. എങ്കിലും പഴയ പ്രതാപകാലം വീണ്ടെടുക്കണമെന്ന ലക്ഷ്യവുമായി ജനതാദളും ഗോദയിലുണ്ട്.ഭരണം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ഇറങ്ങിയത്.

രാഹുൽ ഗാന്ധിക്ക് അഭിമാന പോരാട്ടം
ഭരണം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ഇറങ്ങിയത് ഈ തിരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിക്കേണ്ടത് ഒരുപക്ഷെ മുഖ്യമന്ത്രി സിദ്ധരാമയ്യയേക്കാളും സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതാക്കളെക്കാളും അനിവാര്യമായിരിക്കുന്നത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും രാഹുല്‍ ഗാന്ധിയ്ക്കുമാണ്.ലോക്‌സഭ തിരഞ്ഞെടുപ്പിന് ഇനി അധിക ദൂരമില്ല, രാജ്യത്തെ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുങ്ങിയ കോണ്‍ഗ്രസിന് ഇവിടെ ഭരണം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.കോണ്‍ഗ്രസിന് വേണ്ടി ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയാണ്.

ലിംഗായത്ത് വോട്ട് ബാങ്ക് കണ്ണുവെച്ച് സിദ്ധരാമയ്യ
ലിംഗായത്തുകള്‍ക്ക് മതപദവി ശുപാര്‍ശ ചെയ്തതും കന്നടവികാരം സജീവമാക്കിയതും പ്രത്യേക പതാകയ്ക്ക് രൂപം നല്‍കിയും അദ്ദേഹം കന്നഡ വികാരം ആളിക്കത്തിച്ചു.ന്യൂനപക്ഷങ്ങള്‍, പിന്നാക്കവിഭാഗക്കാര്‍, ദളിതുകള്‍ ഇതാണ് കുറുബ സമുദായംഗമായ സിദ്ധരാമയ്യയുടെ വോട്ടുബാങ്ക്. 2016 വരെ സോഷ്യല്‍മീഡിയയില്‍ സാന്നിധ്യമില്ലാതിരുന്ന സിദ്ധരാമയ്യ ഒരുവര്‍ഷം കഴിയുമ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഏറ്റവും സജീവമായ മുഖ്യമന്ത്രിയായി.തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് സിദ്ധരാമയ്യ പ്രയോഗിച്ച തുറുപ്പുചീട്ടാണ് ലിംഗായത്ത് കാര്‍ഡ്.

ബിജെപിയുമായി ഇണങ്ങിയും പിണങ്ങിയും ലിംഗായത്ത്
സംസ്ഥാനത്ത് ഏറ്റവും ശക്തരും സംഘടിതരുമായ ലിംഗായത്തുകള്‍ കാലാകാലങ്ങളായി ബിജെപിയുടെ വോട്ടുബാങ്കായിട്ടാണ് അറിയപ്പെടുന്നത്. ലിംഗായത്തുകള്‍ക്ക് മതപദവി നല്‍കാനുള്ള ശുപാര്‍ശ കേന്ദ്രത്തിലെത്തിയപ്പോള്‍ പരുങ്ങലിലായത് ബിജെപിയാണ്.തള്ളിയാലും അംഗീകരിച്ചാലും തിരിച്ചടി ഉറപ്പ്. ലിംഗായത്തുകളേയും വീരശൈവരേയും ഭിന്നിപ്പിക്കുന്ന തീരുമാനം എങ്ങനെ സമുദായം സ്വീകരിക്കുമെന്ന് അറിയാന്‍ വോട്ട് എണ്ണികഴിയുന്നത് വരെ കാത്തിരിക്കണം.യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വരുന്നതോടെ ലിംഗായത്തുകള്‍ ബിജെപിയെ കൈവിടാന്‍ സാധ്യത കുറവാണ്. പക്ഷേ ചെറിയ ചാഞ്ചാട്ടം പോലും കോണ്‍ഗ്രസിനെയാകും സഹായിക്കുക. മകന് സീറ്റ് നിഷേധിച്ച തീരുമാനം മനസ്സില്ലാ മനസ്സോടെയാണ് യെദ്യൂരപ്പയും അനുയായികളും സ്വീകരിച്ചത്. ഇത് യെദ്യൂരപ്പ അനുയായികള്‍ക്കിടയില്‍ കല്ലുകടിയുണ്ടാക്കി.ഇത് ബിജെപിയില്‍ നേരിയ പ്രതിസന്ധി സൃഷ്ടിച്ചു.അതുപോലെ തന്നെ വ്യക്തിപരമായി കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സിദ്ധരാമയ്യയ്‌ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഇല്ല.

ഭരണം നേടാൻ പത്തുവർഷത്തെ കാത്തിരിപ്പിൽ ബിജെപി
മറുവശത്ത് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പയുടെ പേരില്‍ അഴിമതിക്കേസുകള്‍ നിലനില്‍ക്കുന്നുമുണ്ട്.. ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞത് കര്‍ണാടകയിലായിരുന്നു.10 വര്‍ഷത്തിന് ശേഷം ഭരണം തിരിച്ചുപിടിക്കാന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി സകല അടവുകളും പയറ്റുന്നു.ഇവിടെയൊരു വിജയം ഉറപ്പാക്കിയാല്‍ കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് ബിജെപിക്ക് ഒരു ചുവടുകൂടി വെക്കാം. പിന്നെ കോണ്‍ഗ്രസ് പഞ്ചാബില്‍ മാത്രമായി ചുരുങ്ങും.റാലിയും പ്രചരണവുമായി സംസ്ഥാന നേതാക്കള്‍ മാത്രമല്ല ഇരുപാര്‍ട്ടികളുടെ ദേശീയ നേതാക്കളും കളത്തിലുണ്ട്.ബിജെപി ഈ തിരഞ്ഞെടുപ്പിലും ആശ്രയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ.റാലികളില്‍ ഇപ്പോഴും ഏറ്റവും കൂടുതല്‍ ആളെ കൂട്ടാന്‍ കഴിയുന്ന നേതാവ് മോദിയാണെന്നത് സത്യം. ഈ ജനപ്രീതി കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് റാലികളുടെ എണ്ണം പാര്‍ട്ടി 15 ല്‍ നിന്ന് 21 ആയി കൂട്ടിയിട്ടുണ്ട്.

ഒടുവിൽ മോദിയും...
ഒരോ പ്രസംഗത്തിലും ദേശീയത ഉയര്‍ത്തിവിടുന്ന മോദി കോണ്‍ഗ്രസ് ഭരണത്തെ വിചരണയും ചെയ്യുന്നു.തിരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ സിദ്ധരാമയ്യയെദ്യൂരപ്പ പോരാട്ടം മോദി രാഹുല്‍ പോരാട്ടമായും വളര്‍ന്നിരിക്കുന്നു.ജാതിയും മതവും ദേശീയതയും ദളിതരും എല്ലാം ഒരുപോലെ ഇവിടെ രാഷ്ട്രീയ വിഷയമാകുന്നു.യെദ്യൂരപ്പയ്‌ക്കെതിരായ കേസുകള്‍ കോണ്‍ഗ്രസ് ആയുധമാക്കിയതോടെയാണ് മോദി തന്നെ ചുക്കാന്‍ ഏറ്റെടുത്തത്.

റെഡ്ഡി സഹോദരന്മാരുമായി ബിജെപി..
ഓരോ സീറ്റും നിര്‍ണായകമാണെന്ന് തിരിച്ചറിഞ്ഞ ബിജെപി അഴിമതിവിരുദ്ധതയെല്ലാം മാറ്റിവെച്ച് റെഡ്ഡി സഹോദരന്മാരുമായി കൂട്ടുകൂടാനും തയ്യാറായി.യെദ്യൂരപ്പയ്‌ക്കെതിരായ കേസുകള്‍ ഭരണപക്ഷം ഉയര്‍ത്തിക്കാട്ടുന്നതിനിടെയാണ് റെഡ്ഡി സഹോദരന്മാരില്‍ പ്രധാനിയായ ജനാര്‍ദന റെഡ്ഡിയുടെ സഹോദരന്‍ സോമശേഖര റെഡ്ഡിക്ക് ബിജെപി സീറ്റ് നല്‍കിയത്. ഇത് കൂടാതെ എട്ടുപേരാണ് റെഡ്ഡി ബന്ധത്തില്‍ ബജെപിക്കായി വോട്ട് തേടുന്നത്.ഏറ്റവും ഒടുവില്‍ റാലിയില്‍ മോദി തന്നെ റെഡ്ഡിമാര്‍ക്കൊപ്പം വേദി പങ്കിട്ടു. ബെല്ലാരി മേഖലയിലെ പതിനഞ്ചോളം വരുന്ന സീറ്റുകളിലെ റെഡ്ഡി സഹോദരന്മാരുടെ സ്വാധീനമാണ് ബിജെപിയെ ഈ വഴിക്ക് നയിച്ചത്.

ത്രിശങ്കു സ്വപ്നം കണ്ട് ജനതാദൾ എസ്
കോണ്‍ഗ്രസും ബിജെപിയും പോരടിക്കുമ്പോള്‍ ഒരു ത്രിശങ്കു സഭയിലാണ് ജനതാദള്‍ എസ്സിന്റെ പ്രതീക്ഷ അത്രയും. വര്‍ഷങ്ങളോളം സംസ്ഥാനം ഭരിച്ച ജനതാദളിന് ഇത് ജീവന്മരണ പോരാട്ടമാണ്.ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സഭയില്‍ കിങ് മേക്കറാകാനുള്ള സാധ്യത തേടുകയാണ് ദേവഗൗഡയും കുമാരസ്വാമിയും.രാമകൃഷ്ണ ഹെഡ്ഡയ്ക്ക് ശേഷം അതിന്റെ ബാറ്റണ്‍ കൈയാളുന്ന ദേവഗൗഡയുടെ പാര്‍ട്ടി ഇന്ന് മക്കള്‍ പാര്‍ട്ടിയായി ചുരുങ്ങി. . ഹാസ്സനിലും മൈസൂരിന് ചുറ്റുവട്ടത്തുമായി ഇന്ന് ആ പാര്‍ട്ടിയുടെ വേരുകള്‍ ഒതുങ്ങി.

നേട്ടം കൊയ്യാൻ ദേവഗൗഡ..
ഇത്തവണ ത്രിശങ്കു സഭവന്നാല്‍ അതില്‍ നിന്ന് നേട്ടം കൊയ്യാമെന്ന സ്വപ്‌നം കാണുകയാണ് ദേവഗൗഡ.30 സീറ്റാണ് അവരുടെ ലക്ഷ്യം. ഏറിയാല്‍ 35. അതിനപ്പുറം സാധ്യത കുറവാണ്. ബിജെപി ജനതാദള്‍ സഖ്യംമെന്ന പാത തുറന്നിട്ട് മോദി ദേവഗൗഡയെ പുകഴ്ത്തുന്നതിനും തിരഞ്ഞെടുപ്പ് രംഗം സാക്ഷിയായി.ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കില്‍ ജെഡിഎസ്ബിജെപിയെ പിന്തുണക്കാനാണ് സാധ്യത.വോക്കലിംഗ സമുദായത്തിന്റെ ഉറച്ച പിന്തുണയാണ് ദേവഗൗഡയുടേയും കുമാരസ്വാമിയുടേയും ബലം. ബിഎസ്പിയുടെയും ഒവൈസിയുടെ എഐഎംഐയുടേയും പിന്തുണ ജെഡിഎസ്സിനുണ്ട്.
കൃത്യമായ ഒരു തരംഗം കര്‍ണാടകയില്‍ ഇത് വരെ പ്രകടമല്ല. സര്‍വേ ഫലങ്ങളില്‍ കോണ്‍ഗ്രസിനെ അനുകൂലിക്കുന്നുണ്ടെങ്കിലും കര്‍ണാടക ആര്‍ക്ക് എന്ന ചോദ്യത്തിന് കൃത്യമായ പ്രവചനം ഇപ്പോള്‍ സാധ്യമല്ല.












Click it and Unblock the Notifications