കർണ്ണാടകയിൽ ഗോവധ നിരോധനം നടപ്പാക്കും.. അവസാനലാപ്പിൽ വോട്ടർമാരുടെ മനം ഇളക്കാൻ ബിജെപി തന്ത്രം!!
ദക്ഷിണേന്ത്യയിൽ ആദ്യമായി കാവിക്കൊടി പാറിയ കന്നഡ മണ്ണിൽ നഷ്ടപ്പെട്ട അധികാരം പിടിച്ചെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപിയും കന്നഡ മണ്ണിലൂടെ കേന്ദ്രഭരണം ലക്ഷ്യമിട്ട് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും പടക്കളത്തിൽ അടവും തന്ത്രങ്ങളുമായി പോര് മുറുകുകയാണ്.
രാജ്യത്ത് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പികളിൽ നിന്നെല്ലാം വ്യത്യസ്തമായി എക്‌സിറ്റ് പോളുകളിൽ ബിജെപിയുടെ പരാജയവും കോൺഗ്രസിന്റെ വിജയവും പ്രവചിക്കപ്പെട്ടെന്ന പ്രത്യേകതയും കർണ്ണാടക തിരഞ്ഞെടുപ്പിനുണ്ട്. കർണ്ണാടകയിൽ തിരിച്ചടിയേറ്റാൽ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രതിഫലനമായി വിലയിരുത്തപ്പെടാമെന്നതിലാൽ എന്തുവില കൊടുത്തും വിജയം ഉറപ്പിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം.

ഗോവധം തന്നെ രക്ഷ
ഭൂരിപക്ഷ മനസ്സുകളെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെ തുറുപ്പുചീട്ടായ ഗോവധ നിരോധനവുമായി വീണ്ടും ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തിറങ്ങിയിട്ടുണ്ട്. ബി.ജെപി. അധികാരത്തിലെത്തിയാൽ കർണ്ണാടകയിൽ ഗോവധ നിരോധന നിയമം വീണ്ടും നടപ്പാക്കുമെന്നാണ് ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനം. ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള കുടുംബങ്ങളിലെ വനിതകൾക്ക് സൗജന്യ സ്മാർട്ട് ഫോൺ, കർഷകർക്ക് നിരവധി പുതിയ പദ്ധതികള്‍, ഉള്‍പ്പെടേയുള്ള ആശ്വാസ നടപടികള്‍ എന്നിവയാണ് പ്രകടന പത്രികയില്‍ ബിജെപി നിരത്തിയത്.

കര്‍ഷകരെ സ്വാധീനിക്കാന്‍
കാർഷിക മേഖലയെ ആശ്രയിച്ച് മുന്നോട്ടുപോവുന്ന സംസ്ഥാനത്ത് നോട്ട് നിരോധനവും ചരക്ക് സേവനനികുതിയും കർഷകരുടെ നട്ടെല്ല് ഒടിച്ചിട്ടുണ്ട്. വിളകൾക്ക് വില വലിയതോതിൽ കുറയുകയും വിപണി കണ്ടെത്താൻ പ്രയാസം നേരിടുകയും ചെയ്തതോടെ കർഷക ആത്മഹത്യകളടക്കം അരങ്ങേറി. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ നയങ്ങളാണ് കാർഷിക മേഖലയെ തകർത്തതെന്ന കോൺഗ്രസിന്റെ പ്രചാരണം കർഷകർക്കിടയില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.

ചാക്കിടാന്‍
കേന്ദ്രം കൈവിട്ടപ്പോൾ സിദ്ധരാമയ്യയുടെ നേതൃത്വത്തിലെ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പദ്ധതികൾ അക്കമിട്ട് നിരത്തി കർഷകരെ ഒപ്പം നിർത്താനുള്ള ശ്രമങ്ങളിൽ കോൺഗ്രസ് ഒരുപരിധി വരെ വിജയിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് സ്മാർട്ട് ഫോൺ അടക്കമുള്ള വാഗ്ദാനങ്ങളുമായി ദരിദ്ര വിഭാഗങ്ങളെ കൂടെ നിർത്താനുള്ള ശ്രമം ബിജെപി ശക്തമാക്കിയത്. കർഷകർക്കുള്ള വലിയ പാക്കേജുകളും ഇതിന്‍റെ ഭാഗമായാണെന്നാണ് വിലയിരുത്തൽ.

ലിംഗായത്തിനെ ഇനി നോക്കേണ്ട
ബിജെപിയുടെ സ്ഥിരം വോട്ടുബാങ്കായ ലിംഗായത്തുകളടക്കമുള്ള മേൽജാതിക്കാർ ബിജെപിയുമായി ബന്ധം പരസ്യമായി വിച്ഛേദിച്ചിട്ടുണ്ട്. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ നേരിട്ട് ലിംഗായത്ത് സമുദായ നേതാക്കളെ സന്ദർശിച്ചെങ്കിലും കോണ്‍ഗ്രസിന് ഒപ്പം നിൽക്കുമെന്ന വ്യക്തമായ സൂചനയുമേകി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ വലിയ രീതിയിൽ സ്വീകരിച്ചതും ഇതിന്റെ തെളിവായാണ് വിലയിരുത്തുന്നത്. ലിംഗായത്തുകാർക്ക് മത ന്യൂനപക്ഷ പദവി നൽകികൊണ്ടുള്ള സിദ്ധരാമയ്യയുടെ നീക്കത്തെ അവസാനസമയത്തും ബിജെപിക്ക് പ്രതിരോധിക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഗോവധ നിരോധനമടക്കമുള്ള വാഗ്ദാനവുമായി ബിജെപി രംഗത്തുവന്നിരിക്കുന്നത്. ഇതിലൂടെ വോട്ട് ചോർത്താമെന്നും ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു.

ദേശീയത
വോട്ട് പെട്ടിയിലാകാൻ ഇനി എട്ടുദിവസം മാത്രം ശേഷിക്കേ കോൺഗ്രസിനെതിരെ പുതിയ അസ്ത്രങ്ങളുമായാണ് ബിജെപിയുടെ പ്രചാരണം.
സംസ്ഥാനത്ത് കോൺഗ്രസിന്റെ പ്രചാരണങ്ങൾ രാഹുൽ ഗാന്ധി ഏറ്റെടുക്കുകയും എട്ട് റൗണ്ട് പ്രചാരണ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. യെദ്യൂരപ്പയെ മാത്രം മുൻനിർത്തി പ്രചാരണം മുന്നോട്ടുകൊണ്ടുപോയാൽ വലിയ തിരിച്ചടിയാവും ഫലമെന്ന തിരിച്ചറിവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ ബിജെപി കളത്തിലറക്കിയിട്ടുണ്ട്. ഇതോടെ കർണാടക തിരഞ്ഞെടുപ്പ് മോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള ഏറ്റുട്ടലായി മാറിയിരിക്കുകയാണ്.
പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായി ഓരോ പ്രചാരണ കേന്ദ്രങ്ങളിലും മോദിക്കെതിരെ രാഹുൽ ആഞ്ഞടിക്കുന്നുണ്ട്. ഇതോടെ ദേശീയതയെന്ന ആയുധം പുറത്തെടുത്ത് തിരിച്ചടിക്കുകയാണ് ബിജെപിയും മോദിയും.












Click it and Unblock the Notifications