ഒരു ദിവസം തികയും മുമ്പേ ഹൈദരാബാദിൽ നിന്ന് മടക്കം! കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ ബെംഗളൂരുവിൽ എത്തി...
ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ബെംഗളൂരുവിലെത്തിയത്.
ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ജെഡിഎസ്-കോൺഗ്രസ് എംഎൽഎമാർ തിരികെ ബെംഗളൂരുവിലെത്തി. കഴിഞ്ഞദിവസം രാത്രിയിൽ ഹൈദരാബാദിൽ നിന്ന് യാത്രതിരിച്ച എംഎൽഎമാരുടെ സംഘം ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ബെംഗളൂരുവിലെത്തിയത്.
രണ്ട് ബസുകളിലായാണ് കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ ഹൈദരാബാദിൽ നിന്നും യാത്രതിരിച്ചത്. യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയത്. നേരത്തെ എംഎൽഎമാർ താമസിച്ചിരുന്ന ബെംഗളൂരുവിലെ റിസോർട്ടിന് ഏർപ്പെടുത്തിയിരുന്ന പോലീസ് കാവൽ പിൻവലിച്ചതിനാലായിരുന്നു ഈ തീരുമാനം. ഇതിനുപുറമേ, റിസോർട്ട് സ്ഥിതിചെയ്യുന്ന പ്രദേശത്തെ പോലീസ് സൂപ്രണ്ടിനെയും യെദ്യൂരപ്പ സ്ഥലംമാറ്റിയിരുന്നു. പകരം അദ്ദേഹത്തിന്റെ വിശ്വസ്ഥനായ ഉദ്യോഗസ്ഥനെയാണ് നിയമിച്ചത്.
ഈ സാഹചര്യത്തിലാണ് തങ്ങളുടെ എംഎൽഎമാരെ അടിയന്തരമായി സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാൻ കോൺഗ്രസ്-ജെഡിഎസ് നേതൃത്വം തീരുമാനമെടുത്തത്. കേരളത്തിലേക്കോ പുതുച്ചേരിയിലേക്കോ കൊണ്ടുപോകുമെന്നായിരുന്നു ആദ്യം സൂചനയുണ്ടായതെങ്കിലും പിന്നീട് ഹൈദരാബാദിലേക്കാണ് എംഎൽഎമാരെ കൊണ്ടുപോയത്. വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ദിവസം വരെ എംഎൽഎമാരെ ഹൈദരാബാദിലെ റിസോർട്ടിൽ താമസിപ്പിക്കാനായിരുന്നു പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ മെയ് 19ന് തന്നെ കർണാടകയിലെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതിനെതുടർന്നാണ് കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ ഹൈദരാബാദിൽ നിന്ന് തിരക്കിട്ട് മടങ്ങിയത്. മെയ് 19 ശനിയാഴ്ച വൈകീട്ട് നാല് മണിക്കാണ് കർണാടകയിലെ വിശ്വാസ വോട്ടെടുപ്പ്.