കര്‍ണാടകയില്‍ സിപിഎം നാണംകെട്ടു!! നോട്ടയുടെ നാലയലത്ത് എത്തിയില്ല, രാഷ്ട്രീയത്തിലെ കണക്കുകള്‍
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന കര്‍ണാടകയില്‍ വിവിധ പാര്‍ട്ടികള്‍ക്ക്് ലഭിച്ച വോട്ടുകളുടെ എണ്ണം ഏറെ കൗതുകമുണര്‍ത്തുന്നു. ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ബിജെപിയേക്കാള്‍ മുന്നിലാണ് വോട്ട് നേടിയ കാര്യം നോക്കുമ്പോള്‍ കോണ്‍ഗ്രസ്. ബിജെപിക്ക് ലഭിച്ചതിനേക്കാള്‍ മുക്കാല്‍ ലക്ഷത്തോളം വോട്ട് കൂടുതല്‍ കോണ്‍ഗ്രസിന് ലഭിച്ചു. എന്നാല്‍ അതിനേക്കാള്‍ തമാശ സിപിഎമ്മിന്റെ കാര്യത്തിലാണ്. 19 സീറ്റില്‍ മല്‍സരിച്ച സിപിഎം ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്. കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തിലെ കണക്കുകള്‍ നിരത്തുമ്പോള്‍ ബോധ്യപ്പെടും ആരാണ് കൂടുതല്‍ ശക്തരെന്ന്...
നാലര ഇരട്ടി വോട്ട് നോട്ടയ്ക്ക്
19 സീറ്റിലാണ് സിപിഎം മല്‍സരിച്ചത്. മൊത്തം കിട്ടിയത് 81191 വോട്ടുകള്‍. കാര്യമായി എടുത്തുപറയാന്‍ സാധിക്കുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ സിപിഎമ്മിന് എവിടെയും സാധിച്ചില്ല. സിപിഎമ്മിനേക്കാള്‍ നാലര ഇരട്ടി വോട്ട് നോട്ടയ്ക്ക് ലഭിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
താരതമ്യം ഇങ്ങനെ
മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ആരെയും താല്‍പ്പര്യമില്ലെങ്കില്‍ വിനിയോഗിക്കാവുന്നതാണ് നോട്ട. വിവിധ മണ്ഡലങ്ങളിലായി നോട്ടയ്ക്ക് 322841 വോട്ടുകള്‍ ലഭിച്ചു. മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 0.9 ശതമാനമാണ് നോട്ടയ്ക്ക് ലഭിച്ച വോട്ട്. അതേസമയം, സിപിഎമ്മിന് ലഭിച്ചത് 0.2 ശതമാനം മാത്രം.
ബിജെപിയേക്കാള്‍ മുന്നില്‍ കോണ്‍ഗ്രസ്
ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് കോണ്‍ഗ്രസിനാണ്. എന്നാല്‍ 78 സീറ്റിലാണ് കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചത്. അതേസമയം, ബിജെപിക്ക് 104 സീറ്റ് ലഭിച്ചെങ്കിലും കോണ്‍ഗ്രസിനേക്കാള്‍ താഴെ വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 38 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ബിജെപിക്ക് 36 ശതമാനം വോട്ട് കിട്ടി.
മന്ത്രിമാര്‍ പലരും തോറ്റു
കോണ്‍ഗ്രസ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന പല മന്ത്രിമാരും തോല്‍വി ഏറ്റുവാങ്ങിയെന്നാണ് മറ്റൊരു കൗതുകകരമായ കാര്യം. സര്‍ക്കാരിനോടുള്ള വിയോജിപ്പാണോ ഇത് പ്രകടമാക്കുന്നത് എന്ന ചോദ്യം ബാക്കിയാണ്. ഒട്ടേറെ ജനപ്രിയ പദ്ധതികള്‍ നടപ്പാക്കിയ മന്ത്രിസഭയായിരുന്നു സിദ്ധരാമയ്യയുടേത്. എന്നാല്‍ രണ്ട് മണ്ഡലത്തില്‍ മല്‍സരിച്ച സിദ്ധരാമയ്യ ഒരു മണ്ഡലത്തില്‍ തോല്‍ക്കുകയും ചെയ്തു.
പഴയ ഒരു കണക്ക്
ജെഡിഎസിന് മൊത്തം പോള്‍ ചെയ്തതിന്റെ 18.3 ശതമാനം വോട്ട് ലഭിച്ചു. സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ തോറ്റത് കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. മുന്‍ ജെഡിഎസ് നേതാവായ സിദ്ധരാമയ്യ, പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്റെ പഴയ സഹപ്രവര്‍ത്തകരെ കാണാന്‍ പോയ സാഹചര്യവും ചൊവ്വാഴ്ചയുണ്ടായി.
ഗവര്‍ണറുടെ കളി
ഒരു തരത്തില്‍ പറഞ്ഞാല്‍ ജെഡിഎസ്സിന്റെ മധുര പ്രതികാരമാണ് കോണ്‍ഗ്രസിനോടുള്ള കൂട്ടുകെട്ട്. നിലവില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരുണ്ടാക്കാന്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ ഗവര്‍ണര്‍ ആദ്യം സര്‍ക്കാരുണ്ടാക്കാന്‍ അനുമതി നല്‍കിയത് ബിജെപിക്കാണ്. ഏഴ് ദിവസം അവര്‍ക്ക് അനുവദിച്ചിട്ടുണ്ട.് ഈ ദിവസത്തിനിടെ എന്തെങ്കിലും ബിജെപി ഒപ്പിക്കുമോ എന്ന ഭയം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനുണ്ട്.
ബിജെപി ചാക്കിട്ട് പിടിക്കുമോ
കോണ്‍ഗ്രസില്‍ നിന്ന് ചില കൊഴിഞ്ഞുപോക്കുകള്‍ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. ജെഡിഎസ് നേതാക്കളെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. അമിത് ഷാ ചില കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. 2008ല്‍ സമാനമായ സാഹചര്യം മുതലെടുത്താണ് ബിജെപി ഭരണത്തിലെത്തിയത്.
ചാക്കിട്ട് പിടുത്തം തുടങ്ങി
ബിജെപി കുതിര കച്ചവടത്തിന് ശ്രമിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നതിനിടെ ചില എംഎല്‍എമാരെ ബിജെപി സമീപിച്ചുവെന്ന വിവരം പുറത്തായി. കൂറുമാറാന്‍ ബിജെപി പണം വാഗ്ദാനം ചെയ്തുവെന്ന് ജെഡിഎസ് എംഎല്‍എ കുട്ട രാജു മാധ്യമങ്ങളോട് പറഞ്ഞു. നൂറ് കോടി രൂപയും മന്ത്രിപദവിയുമാണ് വാഗ്ദാനം ചെയ്യുന്നത്. ബിജെപിയുടെ വാഗ്ദാനം തള്ളിയെന്ന് കുട്ട രാജു പറഞ്ഞു. എല്ലാ എംഎല്‍എമാരും പാര്‍ട്ടിക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംശയങ്ങള്‍ ബാക്കി
ജനാധിപത്യത്തെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികളുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം രാവിലെ നിശ്ചയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിന്റെ മുഴുവന്‍ എംഎല്‍എമാര്‍ എത്താത്തത് കിംവദന്തികള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
നാല് പേരെ കാണാനില്ല
കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാര്‍ യോഗത്തിന് എത്തിയില്ലെന്നാണ് വിവരം. ബിജെപി ഇവരെ ചാക്കിട്ട് പിടിച്ചോ എന്ന ചോദ്യം ബാക്കിയാണ്. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതാക്കള്‍ തങ്ങളെ സമീപിച്ചുവെന്ന് വെളിപ്പെടുത്തി. 2008ല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ചാടിച്ചതും പിന്നീടുണ്ടായ സംഭവവികാസങ്ങളും ഏറെ ചര്‍ച്ചയായിരുന്നു.
കോണ്‍ഗ്രസിനൊപ്പം
കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന പ്രചാരണം വ്യാജമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. ബിജെപി ശ്രമിക്കുന്നുണ്ടാകാം. പക്ഷേ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കൊപ്പം പോകുമെന്ന പ്രചാരണം തള്ളി കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ രംഗത്തെത്തി. പാര്‍ട്ടി വിടില്ലെന്ന് കോണ്‍ഗ്രസിലെ ലിംഗായത്ത് എംഎല്‍എമാര്‍ നേരിട്ട് മാധ്യമങ്ങളെ അറിയിച്ചു.