കർണാടകയിലെ സഭാ നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് സുപ്രീംകോടതി... കോൺഗ്രസിന്റെ വിജയം...
വീഡിയോ ദൃശ്യങ്ങൾ റെക്കോഡ് ചെയ്യണമെന്നും നിയമസഭ സെക്രട്ടറിക്ക് സുപ്രീംകോടതി നിർദേശം നൽകി.
Recommended Video
ദില്ലി: കർണാടകയിലെ വിധാൻ സൗധയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ സഭാ നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് സുപ്രീംകോടതി. സഭാ നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അതിനു അനുമതി നൽകുന്നതായി സുപ്രീംകോടതി വ്യക്തമാക്കിയത്. ശനിയാഴ്ച സഭയിൽ നടക്കുന്ന ഓരോ നടപടികളും തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും വീഡിയോ ദൃശ്യങ്ങൾ റെക്കോഡ് ചെയ്യണമെന്നും നിയമസഭ സെക്രട്ടറിക്ക് സുപ്രീംകോടതി നിർദേശം നൽകി.
വിധാൻ സൗധയിലെ സഭാ നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യാൻ അനുമതി നൽകിയതോടെ പ്രൊടെം സ്പീക്കർക്കെതിരെ നൽകിയ ഹർജി പിൻവലിക്കുകയാണെന്ന് കപിൽ സിബൽ സുപ്രീംകോടതിയെ അറിയിച്ചു. സഭാ നടപടികൾ തത്സമയം പ്രക്ഷേപണം ചെയ്യുകയാണെങ്കിൽ ഹർജി പിൻവലിക്കാമെന്ന് കോൺഗ്രസ് നേരത്തെ തീരുമാനിച്ചിരുന്നു. ഇതോടെ കെജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി തിരഞ്ഞെടുത്ത നടപടിയെ ചോദ്യം ചെയ്തുള്ള ഹർജി തള്ളിയതായി സുപ്രീംകോടതി അറിയിച്ചു.
സുപ്രീംകോടതിയിലെ വാദങ്ങൾ അവസാനിച്ചതിന് പിന്നാലെ വിധാൻ സൗധയിൽ സഭാനടപടികളും ആരംഭിച്ചു. പ്രോടെം സ്പീക്കർ കെജി ബൊപ്പയ്യ നിയന്ത്രിക്കുന്ന സഭയിൽ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് ആദ്യം എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തത്. തൊട്ടുപിന്നാലെ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും സത്യപ്രതിജ്ഞ ചെയ്തു.