കളിക്കാവുന്ന എല്ലാം കളിച്ചു... ഗവർണറെ വച്ചും കളിച്ചു; പക്ഷേ, ഒടുവിൽ തകരാൻ വിധിക്കപ്പെട്ട തന്ത്രങ്ങൾ
ബെംഗളൂരു: കര്‍ണാടകത്തില്‍ ഏത് വിധേനയും ഭരണം പിടിക്കുക എന്നത് ബിജെപി സംബന്ധിച്ച് ഏറെ നിര്‍ണായകം ആയിരുന്നു. 2019 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു മോക്ക് ഡ്രില്‍ എന്ന രീതിയില്‍ പോലും വിശേഷിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു കര്‍ണാടകത്തിലേത്.
മാത്രമല്ല, ദക്ഷിണേന്ത്യ പൂര്‍ണമായും ബിജെപി മുക്തമായിരിക്കുക എന്നത് ബിജെപിയുടെ ദേശീയ നേതൃത്വത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയും ആയിരുന്നു. അത് മറികടക്കാന്‍ ഏത് കളിയും കളിക്കാന്‍ തയ്യാറായിത്തന്നെ ആയിരുന്നു ബിജെപി ഇത്തവണ കളത്തിലിറങ്ങിയത്.
ഒരിക്കല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ യെദ്യൂരപ്പയെ തന്നെ തിരഞ്ഞെടുപ്പ് നയിക്കാന്‍ മുന്നില്‍ നിര്‍ത്തി. പണമെറിഞ്ഞ് എന്തും നേടിയെടുക്കാന്‍ പ്രാപ്തരായ റെഡ്ഡി സഹോദരങ്ങളെ തിരിച്ചുകൊണ്ടുവന്നു. തീരദേശ മേഖലയില്‍ പരമാവധി വര്‍ഗ്ഗീയ ധ്രുവീകരണം നടത്തി. ലിംഗായത്തുകളെ കൂടെ നിര്‍ത്താനുള്ള സിദ്ധരാമയ്യയുടെ ശ്രമങ്ങള്‍ക്ക് തുരങ്കം വച്ചു.
ഇതെല്ലാം തിരഞ്ഞെടുപ്പിന് മുമ്പുള്ള കാര്യങ്ങള്‍ ആയിരുന്നു. വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കഴിഞ്ഞെങ്കിലും കേവല ഭൂരിപക്ഷം എട്ട് സീറ്റുകള്‍ക്ക് അകലെ ആയി. പിന്നീട് അതിനെ മറികടക്കാന്‍ കര്‍ണാടക രാഷ്ട്രീയം കണ്ട ഏറ്റവും വലിയ കളികള്‍ക്കാണ് ബിജെപി മുതിര്‍ന്നത്.
സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ജെഡിഎസ്സിന് കോണ്‍ഗ്രസ് നിരുപാധിക പിന്തുണ നല്‍കും എന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നില്ല. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോന്ന ഭൂരിപക്ഷവും ആയി കുമാരസ്വാമി ഗവര്‍ണറെ സമീപിച്ചപ്പോള്‍ അവിടേയും ബിജെപി രാഷ്ട്രീയ തന്ത്രം പുറത്തെടുത്തു. ഭൂരിപക്ഷത്തിന് എത്ര എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പോലും അവകാശപ്പെടാന്‍ ഇല്ലാത്ത യെദ്യൂരപ്പയെ ഗവര്‍ണര്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. മുന്‍ ഗുജറാത്ത് മന്ത്രിയും മോദിയുടെ വിശ്വസ്തനും ആയ വാജുഭായ് വാല എന്ന ഗവര്‍ണറെ ബിജെപി രാഷ്ട്രീയമായിത്തന്നെ ഉപയോഗിക്കുകയായിരുന്നു.
ഏത് വിധേനയും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാം എന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. അതിന് വേണ്ടി കോണ്‍ഗ്രസ്സില്‍ നിന്നും ജെഡിഎസില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. പക്ഷേ, സുപ്രീം കോടതിയെ സമീപിക്കാനുള്ള കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തിന്റെ നിര്‍ണായക തീരുമാനത്തിന് മുന്നില്‍ ബിജെപി അടിപതറുകയായിരുന്നു.
വിശ്വാസ വോട്ട് തേടാന്‍ ഒരു ദിവസം ബാക്കി നില്‍ക്കുമ്പോള്‍ മുതല്‍ ബിജെപിക്ക് പ്രഹരവുമായി ഓഡിയോ ടേപ്പുകള്‍ പുറത്ത് വരാന്‍ തുടങ്ങി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പ മുതല്‍ ദേശീയ നേതാവായ മുരളീധര്‍ റാവു വരെ കോഴ വാഗ്ദാനം ചെയ്യുന്ന ഓഡിയോ ടേപ്പുകളാണ് പുറത്തിറങ്ങിയത്.
പ്രൊടെം സ്പീക്കറെ നിയമിക്കുന്നതില്‍ പോലും ബിജെപി രാഷ്ട്രീയ തന്ത്രമാക്കിയെടുത്തു. യെദ്യൂരപ്പയുടെ വിശ്വസ്തനും സ്പീക്കര്‍ എന്ന നിലയില്‍ സുപ്രീം കോടതിയുടെ പോലും വിമര്‍ശനം ഏറ്റുവാങ്ങിയ ആളും ആയ ജികെ ബൊപ്പയ്യയെ ആണ് ഫ്‌ലോര്‍ ടെസ്റ്റ് നിയന്ത്രിക്കാന്‍ പ്രൊടെം സ്പീക്കര്‍ ആയി ഗവര്‍ണര്‍ നിയമിച്ചത്. ഇതും വലിയ വിവാദത്തിന് ഇടയാക്കി.
പക്ഷേ, അതുകൊണ്ടൊന്നും ഒരു ഗുണവും ഉണ്ടായില്ല എന്ന് വേണം പറയാന്‍. ഒടുവില്‍ ഒരുപാട് ചീത്തപ്പേരുകള്‍ ബാക്കിയാക്കി യെദ്യൂരപ്പയ്ക്ക് രാജി പ്രഖ്യാപിക്കേണ്ടി വന്നു. വിശ്വാസവോട്ട് തേടുന്നത് വരെ കാത്തിരിക്കുക പോലും വേണ്ടി വന്നില്ല അതിന്.