വിവാഹമാവാം മദ്യം വിളമ്പരുത്: 50 പേരിൽ അധികമെങ്കിൽ നടപടി, മാർഗ്ഗനിർദേശം പുറത്തിറക്കി സർക്കാർ
ബെംഗളൂരു: രാജ്യവ്യാപക ലോക്ക്ഡൌണിന്റെ മൂന്നാംഘട്ടം മെയ് 17ന് അവസാനിക്കാനിരിക്കെ വിവാഹം ഉൾപ്പെടെയുള്ള പരിപാടികൾക്ക് മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി കർണാടക സർക്കാർ. സർക്കാർ ഇപ്പോൾ പുറത്തിറക്കിയിട്ടുള്ള മാർഗ്ഗനിർദേശങ്ങൾ മെയ് 17 മുതൽ തന്നെ പ്രാബല്യത്തിൽ വരുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

50 പേർക്ക് അനുമതി
വിവാഹ പാർട്ടികളിൽ 50 പേർ മാത്രമേ പങ്കെടുക്കാവൂ എന്നാണ് മാർഗ്ഗനിർദേശത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ചട്ടം ലംഘിച്ച് അതിൽ അധികം പേരെ പങ്കെടുപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കും. വിവാഹം ഉൾപ്പെടെ ആളുകളെത്തുന്ന പരിപാടികളിൽ പങ്കെടുക്കാനെത്തുന്നവർ മൊബൈലിൽ ആരോഗ്യസേതു ആപ്പ് നിർബന്ധമായും ഡോൺലോഡ് ചെയ്ത് സൂക്ഷിക്കാനും മാർഗ്ഗനിർദേശത്തിൽ പറയുന്നുണ്ട്. കർണാടക ആഭ്യന്തര വകുപ്പാണ് മാർഗ്ഗനിർദേശം പുറത്തിറക്കിയിട്ടുള്ളത്.

മദ്യം പാടില്ല
മെയ് 17ന് ശേഷം സംസ്ഥാനത്ത് നടത്തുന്ന വിവാഹം ഉൾപ്പെടെയുള്ള പരിപാടികൾക്ക് മദ്യം വിളമ്പാൻ പാടില്ലെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന എല്ലാവരുടെയും വിവരങ്ങൾ വീട്ടുകാരുടെ കൈവശം ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. സാനിറ്റൈസറിന് പുറമേ പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവരും തന്നെ നിർബന്ധമായും മാക്സ് ധരിച്ചിരിക്കണം. ഇവർ ഓരോരുത്തരും തെർമൽ സ്കാമിംഗിന് വിധേയരായിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

കണ്ടെയ്മെന്റ് സോണിൽ വിലക്ക്
കണ്ടെയ്ൻമെന്റ സോണുളിൽ ഉള്ള ആളുകൾക്ക് വിവാഹമോ മറ്റ് സ്വകാര്യ പരിപാടികളിലോ പങ്കെടുക്കുന്നതിന് വിലക്കുണ്ട്. പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികൾ, 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, എന്നിവർ ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ പാടില്ലെന്നാണ് മാർഗ്ഗനിർദേശത്തിൽ പറയുന്നത്.

നിർദേശം ഇങ്ങനെ
വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മെയ് അഞ്ചിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർഗ്ഗനിർദേശം പുറത്തിറക്കിയിരുന്നു. മൂന്നാം ഘട്ടം ലോക്ക്ഡൌൺ അവസാനിക്കുന്നതോടെ വിവാഹവും മരണാനന്തര ചടങ്ങുകളും നടത്താമെന്നായിരുന്നു മാർഗ്ഗനിർദേശത്തിൽ പറഞ്ഞിരുന്നത്. വിവാഹത്തിന് 50 പേർക്ക് പങ്കെടുക്കാമെങ്കിലും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളൂ.












Click it and Unblock the Notifications