കര്‍ണാടകത്തില്‍ മുഖ്യന്‍റേയും മുന്‍ മുഖ്യന്‍റേയും മക്കള്‍ ഒരേ മണ്ഡലത്തില്‍ ഏറ്റുമുട്ടും
കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് പോര് കനത്തു തുടങ്ങി. ഇനിയുള്ള ദിവസങ്ങള്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളാല്‍ കടുക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വരുന്ന ചെറു പാക പിഴകള്‍ പോലും വന്‍ തിരിച്ചടി നല്‍കുമെന്ന ആദി ബിജെപിക്കും കോണ്‍ഗ്രസിനുമുണ്ട്. അതിനാല്‍ ഏറെ ജാഗ്രതയോടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇരുപാര്‍ട്ടികളും നടത്തുകയുള്ളൂ. കോൺഗ്രസിനെതിരെ ഉയരുന്ന ചെറിയ ആരോപണങ്ങൾ പോലും വലിയ രീതിയിൽ പ്രചാരണായുധമാക്കാനാണ് ബിജെപിയുടെ നീക്കം.കർണ്ണാടക തിരഞ്ഞെടുപ്പിൽ യുവ പ്രാധിനിത്യം പരിഗണിക്കണമെന്ന രാഹുൽ ഗാന്ധിയുടെ നിർദ്ദേശം മുതിർന്ന നേതാക്കൾക്ക് തിരിച്ചടിയാവാനുള്ള സാദ്ധ്യതയും ഏറെയാണ്.ഇതിനിടിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടേയും മക്കള്‍ ഒരേ മണ്ഡലത്തില്‍ മത്സരിക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം മകന്‍ യതീന്ദ്രയ്ക്ക് സ്വന്തം മണ്ഡലമായ വരുണ വിട്ടുകൊടുക്കുന്നതായി സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. 1983 മുതൽ 2008 വരെ നീണ്ടകാലയളവിൽ തന്നെ പിന്തുണച്ച ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്നാകും താന്‍ വീണ്ടും ജനവിധി തേടുകയെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. ഇതോടെ യതീന്ദ്രയും യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയുമാകും വരുണ മണ്ഡലത്തില്‍ ഏറ്റുമുട്ടുക.
മക്കള്‍ക്കായി അച്ഛന്‍മ്മാര്‍ തന്നെ മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങുമെന്നാണ് വിവരം.വരുണ മണ്ഡലത്തിലെ യതീന്ദ്രയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേരത്തേ കോണ്‍ഗ്രസിനും സിദ്ധരാമയ്യയക്കും ഉറപ്പുള്ളതിനാല്‍ യതീന്ദ്ര മണ്ഡലത്തില്‍ നേരത്തേ തന്നെ വോട്ടര്‍മാര്‍ക്കിടയില്‍ പ്രചാരണം ശക്തമാക്കിയിരുന്നു. അതേസമയം ബാംഗ്ലൂരില്‍ സ്ഥിരതാമസക്കാരനായ വിജേന്ദ്രയെ മണ്ഡലത്തിന് അത്ര പരിചിതമല്ല. എന്നാല്‍ വീരശൈവ ഉള്‍പ്പെടുന്ന ലിംഗായത്ത് വിഭാഗത്തിന് വേരോട്ടമുള്ള മണ്ഡലത്തില്‍ വിജേന്ദ്രയെ മത്സരിപ്പിച്ച് വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം മതന്യൂനപക്ഷ പദവിയെന്ന് തുറുപ്പു ചീട്ടില്‍ ലിംഗായത്ത വോട്ടുകള്‍ തങ്ങളുടെ അക്കൗണ്ടില്‍ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.












Click it and Unblock the Notifications