ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ കര്‍ണാടകം; നിയമസഭാ യോഗം തുടങ്ങി, പ്രവചിക്കാനാകാത്ത രാഷ്ട്രീയ നീക്കം
ബെംഗളൂരു: സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ് നടത്തിയ നീക്കം പരാജയപ്പെട്ടിരിക്കെ, കര്‍ണാടകത്തില്‍ നിയമസഭാ യോഗം തുടങ്ങി. കൃത്യസമയം തന്നെ എല്ലാ എംഎല്‍എമാരും സഭയിലെത്തി. കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദങ്ങള്‍ അവഗണിച്ച സുപ്രീംകോടതി ബിജെപി നേതാവ് കെജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി തുടരാന്‍ അനുവദിച്ചു. വിശ്വാസ വോട്ടെടുപ്പ് തല്‍സമയം സംപ്രേഷണം ചെയ്യണമെന്നും കോടതി നിര്‍ദേശം നല്‍കി.
യെദ്യൂരപ്പയും സിദ്ധരാമയ്യയും സത്യപ്രതിജ്ഞ ചെയ്തു, രണ്ടും മൂന്നും പേർ ഒരേസമയം സത്യപ്രതിജ്ഞ ചെയ്യുന്നു
ഇതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഉന്നയിച്ച തടസവാദം സുപ്രീംകോടതിയില്‍ തീര്‍പ്പായി. ഇനി കര്‍ണാടകത്തിലേക്കാണ് രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്നത്. ബൊപ്പയ്യ സ്പീക്കര്‍ പദവിയില്‍ ഇരിക്കുമ്പോള്‍ സുതാര്യമായ വിശ്വാസ വോട്ടെടുപ്പ് നടക്കില്ലെന്നായിരുന്നു കപില്‍ സിബല്‍ ഉന്നയിച്ച വാദം. ഇതെല്ലാം കോടതി അവഗണിച്ചു.
അതേസമയം, കര്‍ണാടക നിയമസഭയായ വിധാന്‍ സൗധയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചു. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ പുതിയ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് എംഎല്‍എയുടെ സത്യവാചകം ചൊല്ലിക്കൊടുത്തു. നാല് മണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്.
പ്രത്യക്ഷത്തില്‍ പ്രോടെം സ്പീക്കറുടെ വിഷയത്തില്‍ ബിജെപിക്ക് മേല്‍ക്കൈ ലഭിച്ചിരിക്കുകയാണ്. എന്നാല്‍ ചട്ടം ലംഘിച്ചുള്ള നീക്കം തടയുക എന്ന ലക്ഷ്യത്തോടെയാണ് കോടതി എല്ലാം തല്‍സമയം സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ, കര്‍ണാടകത്തിന്റെ രാഷ്ട്രീയം പ്രവചിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഇനിയും മണിക്കൂറുകള്‍ ബാക്കിയാണ്. എന്തും സംഭവിക്കാമെന്നതാണ് അവസ്ഥ.
Recommended Video
ബിജെപിയും കോണ്‍ഗ്രസും ജെഡിയുവും നിയസഭയിലേക്ക് വരുന്നതിന് മുമ്പ് എംഎല്‍എമാരുടെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് വിധാന്‍ സൗധയിലേക്ക് എത്തിയത്. സത്യപ്രതിജ്ഞ ചെയ്യാത്ത എംഎല്‍എമാര്‍ക്ക് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടുതന്നെ പ്രതിപക്ഷ എംഎല്‍എമാരെ സഭയില്‍ എത്തിക്കാതിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
1984ലെ പശുപതി നാഥ് സുകുള്‍ കേസില്‍ സുപ്രീംകോടതി ഇതുസംബന്ധിച്ച് ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് രാജ്യസഭാ വോട്ടെടുപ്പില്‍ എംഎല്‍എമാര്‍ക്ക് ഭാഗമാകാം. പക്ഷേ, സഭാ നടപടികളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് വിധിയില്‍ പറയുന്നു. സഭാ നടപടികളുടെ ഭാഗമാണ് വിശ്വാസ വോട്ടെടുപ്പ്.