കശ്മീർ ജനത ഇന്ത്യക്കൊപ്പം നിന്നു, രാജ്യം അവരോട് കടപ്പാട് കാട്ടി, മോദി വഞ്ചിച്ചു, ആഞ്ഞടിച്ച് യെച്ചൂരി
ദില്ലി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുമുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ ഭരണഘടനയ്ക്കും ഫെഡറലിസത്തിനും മേലെയുളള കടന്ന് കയറ്റത്തിനെ പ്രതിരോധിക്കുമെന്ന് യെച്ചൂരി പറഞ്ഞു. സിപിഎം ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കൊപ്പമാണ് എന്നും യെച്ചൂരി പ്രതികരിച്ചു.
സര്‍ക്കാര്‍ മൂന്ന് വര്‍ഷം മുന്‍പ് നല്‍കിയ ഉറപ്പ് പോലെ കശ്മീരിലെ ജനങ്ങളും ഇന്ത്യയും തമ്മിലുളള ബന്ധം സുഗമാക്കുന്നത് നിരന്തര ചര്‍ച്ചകളിലൂടെയാവണം. അതിന് പകരമുളള ഇത്തരം നീക്കങ്ങള്‍ കശ്മീരിനെ കൂടുതല്‍ ഒറ്റപ്പെടുത്തുക മാത്രമേ ഉളളൂ എന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ഇന്ത്യയ്‌ക്കൊപ്പം നിന്നവരാണ് കശ്മീരി ജനത. കശ്മീരിന് പ്രത്യേക പദവി നല്‍കിയത് രാജ്യം അവരോട് കാണിച്ചിട്ടുളള കടപ്പാടാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ ആ ഉത്തരവാദിത്തത്തില്‍ നിന്നും പിന്മാറി കശ്മീരി ജനതയെ വഞ്ചിച്ചിരിക്കുകയാണ് എന്നും യെച്ചൂരി പറഞ്ഞു. ബിജെപി നടത്തിയിരിക്കുന്നത് ദേശീയ ഐക്യത്തിന് എതിരെയുളള ആക്രമണം ആണ്.
ഇന്ത്യ പിടിച്ചെടുത്ത പ്രദേശമായാണ് ജമ്മു കശ്മീരിനെ ബിജെപി കാണുന്നത്. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചിരിക്കുന്നത് ഭരണ ഘടനയെ ചവിട്ടി താഴ്ത്തിക്കൊണ്ടാണ്. ഈ തീരുമാനത്തിന് എതിരെ കശ്മീര്‍ ജനത ഒറ്റക്കെട്ടായി പോരാടണം. ഓഗസ്റ്റ് 7ന് സിപിഎം സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.