ട്രെയിനിലെത്തിയ മലയാളികൾ മംഗളൂരുവിൽ കുടുങ്ങിക്കിടക്കുന്നു: യാത്രക്കാരെ തടഞ്ഞുവെച്ചതായി പരാതി
മംഗലാപുരം: ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമില്ലാത്തതിന്റെ പേരിൽ കേരളത്തിൽ നിന്നെത്തിയവരെ മംഗലാപുരത്ത് തടഞ്ഞുവെച്ചതായി പരാതി. ഇന്ന് മൂന്നരയ്ക്കുള്ള യശ്വന്ത്പൂർ - മംഗളൂരു ട്രെയിനിൽ കേരളത്തിൽ നിന്നും മംഗളൂരുവിലേക്കെത്തിയ യാത്രക്കാരെയാണ് ആർടിസിപിആർ സർട്ടിഫിക്കറ്റില്ലാത്തതിന്റെ പേരിൽ കഴിഞ്ഞ അഞ്ചര മണിക്കൂറായി തടഞ്ഞിട്ടിരിക്കുന്നത്.
റെയിൽവേ സ്റ്റേഷനിൽ നിന്ന് ശേഖരിച്ച യാത്രക്കാരുടെ സാമ്പിളിന്റെ ഫലം ലഭിച്ച ശേഷം മാത്രമേ ഇവരെ പുറത്ത് വിടു എന്ന് അധികൃതർ പറഞ്ഞതായാണ് യാത്രക്കാർ ഉന്നയിക്കുന്ന പരാതി. രോഗികൾ അടക്കം കേരളത്തിൽ നിന്ന് മംഗളൂരുവിലെത്തിയ മുപ്പതിലധികം യാത്രക്കാരെയാണ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ടൗൺഹാളിൽ എത്തിച്ച് തടഞ്ഞുവെച്ചിട്ടുള്ളത്.
കേരളത്തിൽ കൊവിഡ് വ്യാപനം കുറയാതെ തുടരുന്ന സാഹചര്യത്തിൽ അതിർത്തിയിൽ തമിഴ്നാടും കർണാടകയും അതിർത്തികൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കിയിട്ടുണ്ട്. റോഡ്/റെയിൽ മാർഗ്ഗങ്ങളിലൂടെ സംസ്ഥാനത്തേക്ക് എത്തുന്ന യാത്രക്കാർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാനാണ് ആണ് ഇരുസംസ്ഥാനങ്ങളും ആവശ്യപ്പെടുന്നത്.
പ്രൊഫസറും പിള്ളേരും തിരിച്ചെത്തുന്നു. മണി ഹീസ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്‌ലര്‍ പുറത്ത്
Recommended Video
കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ജൂലൈ 30നാണ് കർണ്ണാടക സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ സർട്ടിഫിക്കറ്റ് കൈവശമുള്ളവരെ മാത്രമാണ് സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുകയെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. അതേ സമയം കർണ്ണാടകയിൽ പരീക്ഷയെഴുതാനെത്തുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ ഇളവ് അനുവദിച്ച് നൽകിയിരുന്നു.
ജൂലൈ 30ന് പുറത്തിറക്കിയ ഉത്തരവിലാണ് കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും കർണ്ണാടകത്തിൽ വരുന്നവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. ആഗസ്റ്റ് ഒന്ന് മുതൽ സംസ്ഥാനത്ത് ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു. നേരത്തെ ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും പുതിയ ഉത്തരവിൽ ഇതെക്കുറിച്ച് പരാമർശിക്കുന്നില്ല. എന്നാൽ ഇപ്പോൾ കൊവിഡ് വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവരെപ്പോലും അതിർത്തി കടക്കാൻ അനുവദിക്കില്ല. കേരള- കർണ്ണാടക അതിർത്തിയിയായ തലപ്പാടിയിലെ കൊവിഡ് പരിശോധന കേന്ദ്രത്തിൽ നിന്ന് സർട്ടിഫിക്കറ്റ് കൈവശമുള്ളവരെയാണ് അതിർത്തി കടക്കാൻ അനുവദിക്കുന്നത്.