ഇനി മുൻ എംപി രാഹുൽ ഗാന്ധി, ദില്ലിയിലെ ബംഗ്ലാവ് ഒഴിയണം, രാഹുലിന് മുന്നിൽ ഇനി വഴിയെന്ത്?
ദില്ലി: സൂറത്ത് കോടതി വിധി വന്ന ഇന്നലെ മുതല്‍ രാഹുല്‍ ഗാന്ധി എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടിരിക്കുകയാണ്. എംപി എന്ന നിലയ്ക്കുളള സൗകര്യങ്ങളൊന്നും രാഹുല്‍ ഗാന്ധിക്ക് ഇനി ലഭിക്കില്ല. ദില്ലിയിലെ ഔദ്യോഗിക ബംഗ്ലാവ് രാഹുല്‍ ഗാന്ധിക്ക് ഒഴിയേണ്ടി വരും. ഇന്ന് രാവിലെ രാഹുല്‍ പാര്‍ലമെന്റ് സമുച്ചയത്തില്‍ എത്തിയെങ്കിലും കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മടങ്ങുകയായിരുന്നു. രാഹുല്‍ ഗാന്ധിക്ക് എതിരെയുളള തിടുക്കപ്പെട്ടുളള നീക്കങ്ങള്‍ക്ക് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയക്കളികള്‍ ആരോപിക്കുകയാണ് പ്രതിപക്ഷം.
രാഹുല്‍ ഗാന്ധിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ 30 ദിവസത്തെ സാവകാശമാണ് കോടതി നല്‍കിയിരിക്കുന്നത്. അതുവരെ രണ്ട് വര്‍ഷം തടവ് ശിക്ഷ എന്ന വിധി നടപ്പാക്കില്ല. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8 (3) വകുപ്പ് പ്രകാരം ഒരു പാര്‍ലമെന്റ് അംഗം കുറ്റക്കാരനായി കണ്ടെത്തപ്പെടുകയോ കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെടുകയോ ചെയ്താല്‍ അയോഗ്യനാക്കപ്പെടും.

സൂറത്ത് കോടതി വിധി ലഭിച്ചതിന് പിന്നാലെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതോടെ വയനാട് സീറ്റ് ഒഴിഞ്ഞിരിക്കുകയാണ്. ഇവിടേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം. രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ ഇനിയുളള വഴി കോടതിയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച ശേഷം രാഷ്ട്രപതിക്ക് മാത്രമേ എംപിമാരെ അയോഗ്യരാക്കാന്‍ സാധിക്കൂ എന്നാണ് കോണ്‍ഗ്രസ് വാദിക്കുന്നത്.
സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധിക്ക് അപ്പീല്‍ നല്‍കാം. മേല്‍ക്കോടതി അപ്പീല്‍ അംഗീകരിച്ചാല്‍ മാത്രമേ രാഹുല്‍ ഗാന്ധിക്ക് പ്രതീക്ഷയ്ക്ക് വകയുളളൂ. കോടതിക്ക് ശിക്ഷ സ്‌റ്റേ ചെയ്ത് വിധി നിലനിര്‍ത്തിക്കൊണ്ട് കേസില്‍ വാദം കേള്‍ക്കാവുന്നതാണ്. മേല്‍ക്കോടതി വിധി സ്‌റ്റേ ചെയ്യുന്നില്ല എങ്കില്‍ വരുന്ന ആറ് വര്‍ഷം രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല. മേല്‍ക്കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായിട്ടില്ലെങ്കില്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചേക്കും.
അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ രാഷ്ട്രീയമില്ലെന്നാണ് ബിജെപിയുടെ പ്രതികരണം. നിയമപ്രകാരം രാഹുല്‍ ഗാന്ധി അയോഗ്യനാണ് എന്ന് ബിജെപി നേതാക്കള്‍ പ്രതികരിക്കുന്നു. താന്‍ രാജ്യത്തെ നിയമത്തിനും പാര്‍ലമെന്റിനും അതീതനാണ് എന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നത് എന്നും ഗാന്ധി കുടുംബത്തിന് മാത്രമായി പ്രത്യേകതകള്‍ ഒന്നും ഇല്ലെന്നുമാണ് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെ പ്രതികരണം..












Click it and Unblock the Notifications