'രാഹുൽ ഗാന്ധി വാക്കുകൾ സൂക്ഷിക്കണമായിരുന്നു', അപ്പീൽ തള്ളിക്കൊണ്ട് സൂറത്ത് കോടതി പറഞ്ഞത്
ദില്ലി: മാനനഷ്ടക്കേസിലെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സൂറത്ത് ജില്ലാ കോടതി തളളിയതോടെ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനത്തുളള അയോഗ്യത തുടരുകയാണ്. ഇനി രാഹുല്‍ ഗാന്ധിക്ക് മുന്നിലുളളത് നീണ്ട നിയമപോരാട്ടങ്ങളാണ്. ജില്ലാ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുല്‍ ഗാന്ധി ഒരുങ്ങുന്നത്.
എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ തിരിച്ച് ലഭിക്കാത്ത വിധത്തിലുളള വലിയ നഷ്ടം സംഭവിച്ചു എന്നുളള വാദം തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സൂറത്ത് കോടതി അപ്പീല്‍ നല്‍കിയത്. രാഹുല്‍ ഗാന്ധി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പരാതിക്കാരനായ പൂര്‍ണേഷ് മോദിയുടെ അഭിമാനം വ്രണപ്പെടുത്തിയെന്നും അദ്ദേഹത്തിന് വിഷമം ഉണ്ടാക്കിയെന്നും കോടതി നിരീക്ഷിച്ചു.

അഡീഷണല്‍ സെഷന്‍സ് ജഡ്ജ് റോബിന്‍ പി മൊഗേര ആണ് രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ വിധി പറഞ്ഞത്. രാഹുല്‍ ഗാന്ധി ഒരു എംപി ആയിരുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ ആയിരുന്നു. അദ്ദേഹം പറയുന്ന വാക്കുകളെ കുറിച്ച് കൂടുതല്‍ ശ്രദ്ധ വേണമായിരുന്നു. കാരണം അത് നിരവധി ആളുകളുടെ മനസ്സിലാണ് പ്രതിഫലനം സൃഷ്ടിക്കുകയെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം രാഹുല്‍ ഗാന്ധി പൊതുമധ്യത്തില്‍ നടത്തിയെന്നും തുടര്‍ന്ന് മോദി എന്ന സര്‍നെയിം ഉളള ആളുകളെ കള്ളന്മാരായി ചിത്രീകരിച്ചുവെന്നും പരാതിക്കാരന്‍ മോദി എന്ന സര്‍നെയിം ഉളള ആളാണ് എന്നും കണ്ടെത്തിയതായി വിചാരണക്കോടതി ഉത്തരവിനെ ഉദ്ധരിച്ച് കൊണ്ട് ജില്ലാ കോടതി ചൂണ്ടിക്കാട്ടി. മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ രാജ്‌നീത് ചീമ ആണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി കേസില്‍ ഹാജരായിരുന്നത്.
പൂര്‍ണേഷ് മോദി നല്‍കിയ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയെ ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് ആണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എച്ച് വര്‍മ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. വയനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ലോക്‌സഭാംഗമായിരുന്ന രാഹുല്‍ ഗാന്ധി ക്രിമിനല്‍ കേസില്‍ ശിക്ഷക്കപ്പെട്ടതിന് പിന്നാലെ അയോഗ്യനാക്കപ്പെട്ടു. ദില്ലിയിലെ ഔദ്യോഗിക വസതിയും രാഹുല്‍ ഗാന്ധിക്ക് ഒഴിയേണ്ടതായി വന്നു. 2019ല്‍ കര്‍ണാടകത്തിലെ കോലാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശമാണ് കേസിന് ആധാരം.












Click it and Unblock the Notifications