ചോരുന്ന കുടിലില്‍ നിന്നും 340 മുറികളുള്ള രാഷ്ട്രപതി ഭവനിലേക്ക്!!കോവിന്ദിന്റെ യാത്ര ഇങ്ങനെ..
വൈകാരിക നിമിഷം, പ്രസംഗത്തില്‍ കുട്ടിക്കാല ഓര്‍മ്മകള്‍
അപ്പോഴും ദില്ലിയില്‍ മഴ പെയ്യുന്നുണ്ടായിരുന്നു..പ്രവചനങ്ങളും പ്രതീക്ഷകളും ശരിവെച്ചു കൊണ്ട് ഇന്ത്യയുടെ പ്രഥമപൗരനായെന്ന വാര്‍ത്ത കോവിന്ദ് കേള്‍ക്കുമ്പോള്‍ തലസ്ഥാനനഗരിയില്‍ പെയ്തു കൊണ്ടിരുന്ന മഴ അദ്ദേഹത്തെ വര്‍ഷങ്ങള്‍ പിറകിലേക്കു കൊണ്ടുപോയി. ഓര്‍മ്മകളുടെ ഇന്‍ബോക്‌സ് ഓരോന്നായി തുറന്ന് ഉത്തര്‍പ്രദേശിലെ ചെറുഗ്രാമത്തിലെത്തി. ഓര്‍മ്മപ്പെയ്ത്തായിരിക്കണം മനസ്സില്‍. ചോരുന്ന കുടിലില്‍ നിന്നും കോണ്‍ക്രീറ്റു കൊണ്ടു മേല്‍ക്കൂരയിട്ട, ചുവപ്പു പരവതാനി വിരിച്ച, 340 മുറികളുള്ള, 330 ഏക്കര്‍ സ്ഥലത്ത് പരന്നു കിടക്കുന്ന രാഷട്രപതി ഭവനിലേക്കാണ് കോവിന്ദിന്റെ യാത്ര.
പ്രവചനങ്ങള് സത്യമാകുകയായിരുന്നു. കാത്തിരിപ്പിനു ശേഷം പ്രതീക്ഷിച്ചതു പോലെ തന്നെ പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമിയായി എന്‍ഡിഎയുടെ രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പ്രഥമ പൗരനായി. പ്രതീക്ഷിച്ച വിജയം തന്നെയാണ് രാംനാഥ് കോവിന്ദിനെ തേടിയെത്തിയത്. 65.5 ശതമാനം വോട്ടുകള്‍ നേടിയാണ് കോവിന്ദ് ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയാകുന്നത്. ജൂലൈ 25 നാണ് സത്യപ്രതിജ്ഞ. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മീരാ കുമാറിന് 34.35 ശതമാനം വോട്ട് ലഭിച്ചു. ജൂലൈ 24 ന് പ്രണബ് മുഖര്‍ജി കാലാവധി അവസാനിപ്പിച്ച് പടിയിറങ്ങും.

മഴയോര്‍മ്മകള്‍
വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുന്‍പു തന്നെ ദില്ലിയില്‍ മഴയാരംഭിച്ചിരുന്നു. രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടെന്ന ഔദ്യോഗിക അറിയിപ്പിനു ശേഷമുള്ള പ്രസംഗത്തിലും കോവിന്ദിന്റെ മനസ്സില്‍ മഴയോര്‍മകള്‍ ആര്‍ത്തുപെയ്തു. പ്രസംഗത്തിലും അതിന്റെ പ്രതിഫലനം കാണാമായിരുന്നു. ദില്ലിയില്‍ രാവിലെ മുതല്‍ മഴയാണ്. ഈ മഴ തന്നെ തന്റെ കുട്ടിക്കാലം ഓര്‍മിപ്പിക്കുന്നു. ചോര്‍ന്നൊലിക്കുന്ന വീട്ടിലായിരുന്നു താന്‍ താമസിച്ചിരുന്നത്. ഭിത്തി മണ്ണു കൊണ്ട് നിര്‍മ്മിച്ചതായിരുന്നു. മഴ ഒന്ന് അസവാനിക്കാന്‍ കാത്തിരുന്ന ദിവസങ്ങള്ഡ വരെ ഉണ്ടായിരുന്നു എന്നാണ് കുട്ടിക്കാലം ഓര്‍മ്മിച്ചുകൊണ്ട് കോവിന്ദ് പറഞ്ഞത്.

കോരി സമുദായം
1945 ഒക്ടോബര്‍ 1 ന് കുടുംബത്തിലെ ഒന്‍പതു മക്കളില്‍ ഇളയവനായാണ് കോവിന്ദിന്റെ ജനനം. നെയ്ത്ത് കുലത്തൊഴിലാക്കിയ ദളിത് വിഭാഗത്തില്‍ പെട്ട കോരി സമുദായത്തിലെ അംഗമാണ് കോവിന്ദ്. അഞ്ചാം വയസില്‍ അമ്മയെ നഷ്ടമായി. നെയ്ത്തിനൊപ്പം അല്‍പം നാട്ടുവൈദ്യവും അച്ഛന് വശമുണ്ടായിരുന്നു. കൂടാതെ ചെറിയൊരു കടയും നടത്തിയിരുന്നു. ഇതില്‍ നിന്നും ലഭിച്ച വരുമാനം കൊണ്ടാണ് അച്ഛന്‍ മൈക്കുലാല്‍ ഒന്‍പതു മക്കളെ വളര്‍ത്തിയത്.

പഠനം,രാഷ്ട്രീയം
ഗ്രാമവാസികള്‍ക്ക് വിദ്യാഭ്യാസം അന്യമായിരുന്നു. പൂര്‍വ്വികരെപ്പോലെ എല്ലാവരും തന്നെ കുലത്തൊഴിലായ നെയ്ത്തുജോലി തുടര്‍ന്നു പോന്നു.പ്രാഥമിക പഠനത്തിനു ശേഷം കാണ്‍പൂരിലുള്ള സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചാണ് രാംനാഥ് കോവിന്ദ് ഉപരിപഠനം നടത്തിയത്. കാണ്‍പുര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ബികോം, എല്‍.എല്‍.ബി എന്നിവയില്‍ ബിരുദം നേടി. ദില്ലി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തന പരിചയം.

രാഷ്ട്രീയം
മൊറാര്‍ജി ദേശായിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയി പൊതുപ്രവര്‍ത്തനരംഗത്ത് അങ്കം കുറിച്ചു. 1991 ല്‍ ബിജെപിയില്‍ ചേര്‍ന്നു. പിന്നീട് പാര്‍ട്ടിയിലെ ദളിത് മുഖമായി, പാര്‍ട്ടിയുടെ വിശ്വസ്തനായി. ഉത്തര്‍പ്രദേശില്‍ നിന്ന് രണ്ടു തവണ രാജ്യസഭാ എംപി ആയി. ബീഹാര്‍ ഗവര്‍ണര്‍ ആയി സേവനമനുഷ്ഠിക്കുമ്പോഴാണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെടുന്നത്.

അപ്രതീക്ഷിതം
അതുവരെ ഉയര്‍ന്നു കേട്ടിരുന്ന പേരുകളെ പിന്തള്ളിയാണ് രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്നത്.
എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ദളിത് സ്ഥാനാര്‍ഥിയാണ് രാംനാഥ് ഗോവിന്ദ്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ബംഗാള്‍ ഗവര്‍ണര്‍ ദ്രൗപതി മര്‍മ്മു, സ്പീക്കര്‍ സുമിത്ര മഹാജന്‍ ,യുപി ഗവര്‍ണര്‍ രാം നായിക് എന്നിവരുടെ പോരുകളാണ് ഉയര്‍ന്നു കേട്ടിരുന്നത്. ചര്‍ച്ചകളില്‍ പോലും അധികം ഉയര്‍ന്നു കേള്‍കാത്ത പേരായിരുന്നു കോവിന്ദിന്റേത്.

സംസ്തൃത ശ്ലോകം ചൊല്ലി സമാപനം
സര്‍വ്വേ ഭവന്ദി സുഖിന,സര്‍വ്വേ ഭവന്ദു നൊരാമയ(എല്ലാവരും സന്തോഷമായിരിക്കട്ടെ, എല്ലാവരും സൗഖ്യമായാരിക്കട്ടെ) എന്ന സംസ്‌കൃത ശ്ലോകം ചൊല്ലിയാണ് കോവിന്ദ് പ്രസംഗം അവസാനിപ്പിച്ചത്. വലിയ ഉത്തരവാദിത്വമാണ് തന്നില്‍ ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്നും രാജ്യത്തെ കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രതിനിധിയാണ് താനെന്നും പ്രസംഗ മദ്ധ്യേ കോവിന്ദ് പറഞ്ഞു.
ജീവിതത്തിന്റെ കഠിനതകളെ അതിജീവിച്ചാണ് കോവിന്ദ് 123 കോടി ജനങ്ങള്‍ അധിവസിക്കുന്ന രാജ്യത്തെ പ്രഥമ പൗരന്‍ ആകുന്നത്. കനല്‍വഴികള്‍ താണ്ടിയെത്തിയ വിജയം. നെയ്ത്ത് ആയിരുന്നു കുലത്തൊഴില്‍. എന്നാല്‍ നടപ്പുശീലങ്ങളില്‍ നിന്ന് വ്യതിചലിക്കാനായിരുന്നു കോവിന്ദിനു താത്പര്യം. ഒന്‍പതു മക്കളുള്ള വീട്ടിലെ ഇളയവന്‍ അങ്ങനെ പഠനം തപസ്യയായെടുത്തു. വിദ്യാഭ്യാസം തീണ്ടാപ്പാടകലെയായിരുന്ന സമുദായത്തില്‍ നിന്നും സ്വയം ജോലികള്‍ ചെയ്ത് പഠിക്കാനുള്ള പഠനം കണ്ടെത്തി. ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായ രാംനാഥ് കോവിന്ദിന്റെ ജീവിതയാത്ര ഇങ്ങനെയൊക്കെയാണ്.












Click it and Unblock the Notifications