'കെഎസ്ആർടിസി' പോര്; കർണാടകയോട് കേരളം പരാജയപ്പെടാൻ കാരണം ഇതാണ്
തിരുവനന്തപുരം: കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടകയും കേരളവും തമ്മിൽ നടന്ന നിയമപോരാട്ടത്തിൽ കനത്ത തിരിച്ചടിയായിരുന്നു കേരളം നേരിട്ടത്. കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്ത് കര്‍ണാടക റോഡ് ട്രാന്‍പോര്‍ട്ട് കോർപറേഷനും ഉപയോഗിക്കാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
കേരളം 1965 മുതലും കർണാടക 1973 മുതലും തങ്ങളുടെ പൊതുഗതാഗത സംവിധാനത്തിന് ഉപയോഗിച്ചുവരുന്ന ചുരുക്കെഴുത്താണ് കെ എസ് ആർ ടി സി എന്നത്. എന്നാൽ കെ എസ് ആർ ടി സി എന്ന പേര് തങ്ങൾക്ക് മാത്രമേ ഉപയോഗിക്കാനാവൂ എന്നതായിരുന്നു കേരളത്തിന്റെ വാദം.

അതേസമയം കേരളമാണ് ആദ്യം കെ എസ് ആർ ടി സി എന്ന ചുരുക്കപ്പേര് ഉപയോഗിക്കാൻ തുടങ്ങിയതെങ്കിലും തങ്ങളാണ് ഈ ചുരുക്കെഴുത്ത് ആദ്യം രജിസ്റ്റർ ചെയ്തത് എന്നായിരുന്നു കർണാടക കോടതിയിൽ വാദിച്ചത്. ചുരുക്കപ്പേര് ഉപയോഗിക്കുന്നതിന് 2013ല്‍ ട്രേഡ് മാര്‍ക്ക് രജിസ്ട്രി ഓഫ് ഇന്ത്യയില്‍ നിന്ന് ട്രേഡ് മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നേടിയതായും കർണാടക ആർ ടി സി കോടതിയെ അറിയിച്ചു. കൂടാതെ കെ എസ് ആർ ടി സിയുടെ ലോഗോയും മുദ്രയും ഉപയോഗിക്കുന്നതിന് രജിസ്ട്രാര്‍ ഓഫ് കോപ്പിറൈറ്റ്‌സില്‍ നിന്ന് പകര്‍പ്പകാശവും നേടിയെന്നും ഇവർ കോടതിയിൽ വ്യക്തമാക്കുകയായിരുന്നു.
നിയമപോരാട്ടം തുടങ്ങിയത് ഇങ്ങനെ
2014ൽ ചെന്നൈയിലെ ട്രേഡ് മാർക്ക് രജിസ്ട്രാർ ഓഫീസിൽ കെ എസ് ആർ ടി സി എന്ന ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കർണാടക ആർടിസിയായിരുന്നു ആദ്യം കേരളത്തിനെതിരെ രംഗത്തെത്തിയത്. ചുരുക്കെഴുത്ത് കേരളം ഉപയോഗിക്കരുത് എന്നാവശ്യപ്പെട്ട് കർണാടക കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഈ നിയമപോരാട്ടത്തിൽ കേരളം ജയിച്ചു. ബോർഡ് രൂപീകരിച്ചത് മുതൽ തങ്ങൾ ഉപയോഗിക്കുന്ന പേരാണിതെന്നായിരുന്നു കേരളത്തിന്റെ വാദം. വിവിധ ഡിപ്പോകളുടെ ചുവരിലിരുന്ന 1965 മുതലുള്ള റിട്ടയർമെന്റ് പടങ്ങൾ, അരനൂറ്റാണ്ടിലേറെ പഴക്കമുള്ള സാഹിത്യ രചനകളിൽ കെഎസ്ആർടിസി ബസുകളെക്കുറിച്ചുള്ള പരാമർശങ്ങൾ, കെ എസ് ആർ ടി സി ബസ് ഉൾപ്പെടുന്ന സിനിമ രംഗങ്ങൾ എന്നിവ അടക്കം സമർപ്പിച്ച് കൊണ്ടായിരുന്നു കേരളത്തിൻറെ വാദം. ഇതിനെതിരെയാണ് കർണാടക മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
2014ൽ കെഎസ്ആർടിസി കർണാടകയുടേതാണ് കേരള ആർടിസി ഇനി മുതൽ കെഎസ്ആർടിസി എന്ന് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടക കേരളത്തിന് നോട്ടീസ് നൽകി. ഇതിനെതിരെ കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ചെന്നൈയിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അപ്പിലേറ്റ് ബോര്‍ഡിനെ സമീപിക്കുകയായിരുന്നു. ബോർഡ് കേന്ദ്രസർക്കാർ നിർത്തലാക്കിയതോടെ വിഷയം മാദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലേക്ക് മാറുകയായിരുന്നു. തുടർന്നാണ് കർണാടകയ്ക്ക് അനുകൂലമായ വിധി ലഭിച്ചത്.












Click it and Unblock the Notifications