എന്നും കോണ്‍ഗ്രസുകാരി; ബിജെപിയിലേക്ക് പോകുമെന്ന പ്രചരണം തള്ളി കുമാരി സെല്‍ജ
ഛണ്ഡീഗഡ്: ബി ജെ പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഹരിയാനയില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവും എം പിയുമായ കുമാരി സെല്‍ജ. താന്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേരും എന്നുള്ളത് തികച്ചും അടിസ്ഥാന രഹിതമായ വാർത്തയാണെന്ന് അവർ വ്യക്തമാക്കി. താന്‍ ഇപ്പോഴും കോണ്‍ഗ്രസ് പാർട്ടിയുടെ സജീവ പ്രവർത്തകയാണ് ബി ജെ പിയില്‍ ചേരുമെന്ന ചോദ്യത്തിന് ഒരു പ്രസക്തി പോലുമില്ലെന്നും ന്യൂസ് - 18 ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കുമാരി സെല്‍ജ പറഞ്ഞു.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള പ്രകടന പത്രിക പുറത്തിറക്കുന്നതുൾപ്പെടെയുള്ള നിർണായക പാർട്ടി പരിപാടികളിൽ നിന്നും സെൽജ വിട്ടുനിന്നത് ഏറെ ശ്രദ്ധേയമായിരുന്നു. ഇതിന് ഇടയിലാണ് ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ സെൽജയെ ബി ജെ പിയിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നത്.

"ഞാൻ കോണ്‍ഗ്രസില്‍ സജീവമായി തുടരുന്നു, ബി ജെ പിയിൽ ചേരുന്ന പ്രശ്നമില്ല. ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്നത് (തിരഞ്ഞെടുപ്പ് ഫലങ്ങളെ) ഭയക്കുന്ന ആളുകളാണ്. ഞാൻ ഉടൻ തന്നെ കോണ്‍ഗ്രസ് സ്ഥാനാർതത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഭാഗമാകും. ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ വിജയത്തിൽ വലിയ ആത്മവിശ്വാസമാണുള്ളത്. ഞങ്ങൾ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്യും." കുമാരി സെല്‍ജ പറഞ്ഞു.
ഹരിയാനയുടെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചോദ്യത്തിന് പാർട്ടിയുടെ ഹൈക്കമാൻഡ് ആണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നാണ് ഹിസാറില്‍ നിന്നുള്ള എംപി വ്യക്തമാക്കിയത്. അതേസമയം, എല്ലാ ഹരിയാന കോൺഗ്രസ് നേതാക്കളോടും ഒരുമിച്ച് പോരാടാനും പ്രചാരണം നടത്താനും കോൺഗ്രസ് പാർട്ടിയുടെ ഉന്നത നേതൃത്വം ആവശ്യപ്പെട്ടു. കോൺഗ്രസ് എംപിമാരായ രൺദീപ് സിങ് സുർജേവാലയ്ക്കും കുമാരി സെൽജയ്ക്കും തുല്യസ്ഥാനം നൽകുമെന്നും വൃത്തങ്ങൾ അറിയിച്ചു.
ഹരിയാന കോൺഗ്രസിനുള്ളിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പാർട്ടി നേതൃത്വത്തെ ആക്ഷേപിച്ച് മനോഹർ ലാല്‍ ഖട്ടർ രംഗത്ത് വരുന്നത്. "ദലിത് സമുദായത്തിൽ നിന്നും പട്ടികജാതി വിഭാഗത്തിൽ നിന്നുമുള്ള ഞങ്ങളുടെ ദളിത് സഹോദരി (കുമാരി സെൽജ) കരുതലും ബഹുമാനവും അർഹിക്കുന്നു. ഒരാളെ ഇത്തരത്തില്‍ അപമാനിക്കാന്‍ പാടില്ല. അവരെ സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്" മുന്‍ ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications