'ഇന്ത്യയിലെ നിയമങ്ങളാണ് പരമോന്നതം, നിങ്ങളുടെ ആഭ്യന്തര നയങ്ങളല്ല'; ട്വിറ്ററിനെതിരെ പാര്‍ലമെന്ററി സമിതി
ദില്ലി; കേന്ദ്രസർക്കാരുമായുള്ള പോര് തുടരുന്നതിനിടെ ട്വിറ്ററിനെതിരെ വിമർശനവുമായി ഐടി പാർലമെന്‍റ് സ്റ്റാൻഡിങ് കമ്മിറ്റി. ഇന്ത്യയിൽ നിയമങ്ങൾ പരമോന്നതാമാണെന്നും ട്വിറ്റർ അത് അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി വ്യക്തമാക്കി. ഐടി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ തുടരുന്നതിനിടെ ട്വിറ്ററിന്റെ രണ്ട് പ്രതിനിധികൾ ഇന്ന് സമിതിക്ക് മുൻപിൽ ഹാജരായിരുന്നു.
ട്വിറ്റർ ഇന്ത്യയുടെ പബ്ലിക് പോളിസി മാനേജർ ഷഗുഫ്ത കമ്രാനും ലീഗൽ കൗൺസിൽ ആയുഷി കപൂറുമാണ് സമിതിക്ക് മുൻപിൽ ഹാജരായത്. കടുകട്ടി ചോദ്യങ്ങളാണ് പ്രതിനിധികളോട് സമിതി ഉയർത്തിയത്. അതേസമയം വ്യക്തമായ മറുപടികൾ കമ്പനിയുടെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. വിവാദ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചുള്ള നയം വ്യക്തമാക്കാൻ ട്വിറ്റർ തയ്യാറാകണമെന്ന് വ്യക്തമാക്കിയ സമിതി ഇന്ത്യയിലെ നിയമങ്ങളാണ് പരമോന്നതമെന്നും അല്ലാതെ ട്വിറ്ററിന്റെ ആഭ്യന്തര നയങ്ങളല്ലെന്നും ഓർമ്മിപ്പിച്ചു.

അതേസമയം തങ്ങളുടെ ഭാഗം പങ്കിടാനുള്ള അവസരം നൽകിയ സർക്കാർ നടപടിയെ അഭിനന്ദിക്കുന്നുവെന്ന് ട്വിറ്റർ വക്താവ് പ്രതികരിച്ചു. സുതാര്യത, അഭിപ്രായ സ്വാതന്ത്ര്യം, സ്വകാര്യത എന്നീ തത്വങ്ങൾക്ക് അനുസൃതമായി സമിതിയുമായി യോജിച്ച് പ്രവർത്തിക്കാൻ തങ്ങൾ തയ്യാറാണെന്നും ട്വിറ്റർ വ്യക്തമാക്കി.
നേരത്തേ സർക്കാരിന്റെ പുതിയ ഐടി നിയമങ്ങൾ പാലിക്കാൻ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും കേന്ദ്രസർക്കാർ ട്വിറ്ററിന് അന്ത്യശാസനം നൽകിയിരുന്നു. കഴിഞ്ഞ ആഴ്ചയും ട്വിറ്റർ പ്രതിനിധികളെ സമിതി വിളിച്ച് വരുത്തിയിരുന്നു. നയം പാലിക്കാൻ തയ്യാറാകിതിരുന്നതോടെ ട്വിറ്ററിന് ഇന്ത്യയിലുള്ള നിയമപരിരക്ഷ നഷ്ടപ്പെട്ടുവെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിനെതിരെ ഉത്തർപ്രദേശ് പോലീസ് കേസെടുത്തിരുന്നു.












Click it and Unblock the Notifications