തമിഴ്നാട്ടിൽ മഴയ്ക്ക് നേരിയ ശമനം; താഴ്ന്ന പ്രദേശങ്ങളിൽ അഞ്ചടി ഉയരത്തിൽ വെള്ളക്കെട്ട്
ചെന്നൈ: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ. വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധി നീട്ടാനുള്ള സാധ്യതയുണ്ട്. നിലവിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും താഴ്ന്ന മേഖലകളിൽ അഞ്ചടി ഉയരത്തിൽ വരെ വീടുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ആളുകൾ പലരും വീട് ഉപേക്ഷിച്ചു മറ്റിടങ്ങളിലേക്ക് മാറിയിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചക്രവാത ചുഴിയുടെ പ്രഭാവത്തെ തുടർന്നാണ് തമിഴ്നാട്ടിലും ശക്തമായ മഴ പെയ്യുന്നത്. മഴക്ക് ഒരല്പം ശമനമുണ്ടെങ്കിലും താഴ്ന്ന മേഖലകളിൽ അഞ്ചടി ഉയരത്തിൽ വരെ വീടുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ആളുകൾ പലരും വീട് ഉപേക്ഷിച്ചു മറ്റിടങ്ങളിലേക്ക് മാറി.
വെള്ളക്കെട്ട് കാരണം ഗതാഗതം സ്തംഭിച്ച മേഖലകളിൽ ചെന്നൈ കോർപ്പറേഷൻ ഉദ്യോഗസ്ഥർ പോലീസ്, റവന്യൂ, ഫയർ സർവീസ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് വെള്ളം പമ്പുചെയ്തു നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഒട്ടേറെ മേഖലകൾ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മുൻകരുതൽ നടപടിയെന്ന നിലയിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി വിച്ഛേദിച്ചതും ദുരിതം ഇരട്ടിയാക്കി.

മഴയിൽ ഏക്കറുകണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. ചെന്നൈയിലെ 169 ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരത്തോളം പേരാണ് കഴിയുന്നത്. തമിഴ്നാട്ടിലാകെ 5106 ദുരിതാശ്വാസ ക്യാംപുകൾ സജ്ജമാക്കി. ആഴക്കടലിൽ പോയ മത്സ്യത്തൊഴിലാളികളോടു തീരത്ത് തിരിച്ചെത്താൻ നിർദേശം നൽകിയിട്ടുണ്ട്.
അടിയന്തര സഹായത്തിന് ഹെലികോപ്റ്ററും ഒരുക്കിയിട്ടുണ്ട്. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി ഗ്രേറ്റർ ചെന്നൈ കോർപറേഷൻ 3.36 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. 15 അടുക്കളകളിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. ചെന്നൈയിലെ 200 ഡിവിഷനുകളിലും മെഡിക്കൽ ക്യാമ്പുകളും വാക്സിനേഷൻ ക്യാമ്പുകളും തുടരുകയാണ്.

അടുത്ത 5 ദിവസത്തേക്ക് തമിഴ്‌നാട്ടിൽ അതിശക്തമായ മഴ പെയ്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. നാളെ മുതൽ 12 വരെ 3 ദിവസത്തേക്ക് ചെന്നൈ നഗരം, തിരുവള്ളൂർ, കാഞ്ചിപുരം, ചെങ്കൽപേട്ട്, കടലൂർ, വില്ലുപുരം, മയിലാടുതുറൈ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, പുതുക്കോട്ട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും 11നും കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം.
കഴിഞ്ഞ ഒന്നു മുതൽ ഇന്നലെ വരെ 44 ശതമാനം കൂടുതൽ മഴ ലഭിച്ചെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. ഇതിന് പിന്നാലെയാണ് പുതിയ ന്യൂനമർദ്ദ ഭീഷണി ഉയരുന്നത്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും ഇന്നു ന്യൂനമർദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അതിനിടെ, വിവിധയിടങ്ങളില്‍ മരം വീണും കെട്ടിടം തകര്‍ന്നും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം അടക്കം സമീപ ജില്ലകളിലും ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. മഴ തുടരുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നീട്ടി നൽകാനുള്ള സാധ്യതയുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ കഴിഞ്ഞ ദിവസം ആശയവിനിമയം നടത്തിയിരുന്നു. കേന്ദ്ര സഹായം ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.
അമ്മയെ പോലെ തന്നെ സുന്ദരി; ദിവ്യ ഉണ്ണിയുടെയും മകളുടെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications