എല്‍ജെഡി പൂർണ്ണ പിളർപ്പിലേക്ക്: ഷെയ്ഖ് പി ഹാരീസ് ഉള്‍പ്പടേയുള്ളവർ പാർട്ടി വിട്ടു
തിരുവനന്തപുരം: ഒത്തുതീർപ്പ് ശ്രമങ്ങള്‍ വിഫലമാക്കി എല്‍ ജെ ഡിയില്‍ പൊട്ടിത്തറി. പാർട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് ഉള്‍പ്പടേയുള്ള നേതാക്കള്‍ പാർട്ടിയില്‍ നിന്നും രാജിവെച്ചു. ഔദ്യോഗിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ പാർട്ടിയില്‍ അനുനയ ചർച്ചകള്‍ നടന്നുവരുന്നതായുള്ള റിപ്പോർട്ടുകള്‍ കഴിഞ്ഞയാഴ്ച പുറത്ത് വന്നിരുന്നു.
എന്നാല്‍ ഷെയ്ഖ് പി ഹാരിസിന്റെ രാജിയോടെ പാർട്ടിയിലെ പ്രശ്നങ്ങള്‍ അതുപോലെ തന്നെ തുടരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. ഹാരിസിന് പുറമെ രണ്ട് സംസ്ഥാന സെക്രട്ടറിമാരും രാജികത്ത് നല്‍കി. അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരാണ് രാജി കത്ത് നല്‍കിയത്.
ഫലം വന്നപ്പോള്‍ ബിജെപി ഞെട്ടി: വോട്ട് വിഹിതത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ ഏറെ പിന്നില്‍
ഷെയ്ഖ് പി ഹാരിസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിമത യോഗം ചേർന്ന നേതാക്കള്‍ക്കെതിരെ പാർട്ടി നേരത്തെ അച്ചടക്ക നടപടിയെടുത്തിരുന്നു. ഷെയ്ഖ് പി.ഹാരിസും സുരേന്ദ്രന്‍ പിള്ളയുമുള്‍പ്പെടെ നാലുപേര്‍ക്കെതിരെയായിരുന്നു നടപടി. അനുനയ ശ്രമത്തിന്റെ ഭാഗമായി മറ്റ് ചിലർക്കെതിരെ എല്‍ ജെ ഡി നടപടി സ്വീകരിച്ചിരുന്നില്ല.
മഞ്ജു വാര്യർ ഇതെന്ത് ഉദ്ദേശിച്ചാണ്: തരംഗമായി പുതിയ ചിത്രവും
സമാന്തര യോഗം ചേര്‍ന്നതില്‍ വിമതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്നതോടെയായിരുന്നു നടപടിയുണ്ടായത്. ഇതേ തുടർന്ന് ഷെയ്ഖ് പി.ഹാരിസ്, സുരേന്ദ്രന്‍ പിള്ള, അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരെ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.
അച്ചടക്ക ലംഘനം തുടര്‍ന്നാല്‍ നേതാക്കളെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കാനും എല്‍ ജെ ഡി ഭാരവാഹി യോഗത്തില്‍ നേരത്തെ ധാരണയായിട്ടുണ്ടായിരുന്നു. ഇതോടൊപ്പം തന്നെയായിരുന്നു ഒത്തുതീർപ്പ് ശ്രമങ്ങളും നടന്ന് വന്നത്. ഇത് വിജയം കാണാതായതോടെ ഷെയ്ഖ് പി ഹാരീസും മറ്റ് നേതാക്കളും രാജിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എംവി ശ്രേയാംസ് കുമാറിന്റെ നയങ്ങളോട് ചേര്‍ന്നു പോകാന്‍ പ്രയാസമുണ്ടെന്നും അതുകൊണ്ട് പാര്‍ട്ടിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ഷെയ്ഖ് പി ഹാരിസ് രാജിക്കത്തില്‍ വ്യക്തമാക്കുന്നത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്‍പ്പടെ രാജിവെക്കുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഷെയ്ഖ് പി ഹാരിസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഓണ്‍ലൈനില്‍ കൂടിയ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ പാര്‍ട്ടിയുടെ സംഘടന രാഷ്ട്രീയപരമായ ചില വിഷയങ്ങളെ സംബന്ധിച്ച് ഞാന്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന ചില സഖാക്കള്‍ ഉന്നയിച്ചിരുന്നല്ലോ. അതില്‍ പ്രധാനമായും എല്‍.ജെ.ഡിയുടെ സംസ്ഥാന നേതൃത്വത്തില്‍ പൂര്‍ണ്ണമായ നേതൃത്വമാറ്റം ആവശ്യപ്പെടുന്നതായിരുന്നു.
അതിനെ സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയുടെ മുന്‍പാകെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും അത് ചര്‍ച്ച ചെയ്യുവാനോ പരിഹരിക്കുന്നതിനോ സാധിച്ചില്ല. അതിനുശേഷം താങ്കള്‍ പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളില്‍ നല്‍കിയിരുന്ന ചുമതലകളില്‍ ചില മാറ്റങ്ങള്‍ ഏകപക്ഷീയമായി വരുത്തുകയും തന്നിഷ്ടക്കാരെ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലും ഭാരവാഹികളായും നോമിനേറ്റ് ചെയ്യുകയും ചെയ്തു.
പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിട്ട് തന്നെ മാസങ്ങളായി. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ദൈനംദിന പ്രശ്‌നങ്ങളില്‍ ഇടപെടാനോ സമൂഹം നേരിടുന്ന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനോ പ്രതികരിക്കുവാനോ കഴിയാത്ത അവസ്ഥയില്‍ പാര്‍ട്ടി ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ എല്‍ ജെ ഡി എന്ന താങ്കള്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആയതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജി വയ്ക്കുന്നു-ഷെയ്ഖ് പി ഹാരീസ് രാജിക്കത്തില്‍ വ്യക്തമാക്കുന്നു.
Recommended Video