ലോക്ക് ഡൗൺ പിൻവലിച്ചാലും 62 ജില്ലകളിൽ നിയന്ത്രണം! കേരളത്തിൽ 7 ജില്ലകൾ? ഇവിടങ്ങളിൽ ഭിൽവാര മോഡൽ?
ദില്ലി; കൊവിഡ് പ്രതിരോധത്തിൻറെ ഭാഗമായി ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക് ഡൗൺ ആണ് പ്രഖ്യാപിച്ചത്. ഇനി എട്ട് ദിവസം മാത്രമേ ലോക് ഡൗൺ കാലാവധി തീരാനുള്ളൂ. കൊവിഡ് കേസുകൾ കുത്തനെ ഉയർന്നതോടെ ലോക്ക് ഡൗൺ നീട്ടുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല.
അതേസമയം ലോക്ക് ഡൗൺ നീട്ടിയില്ലേങ്കിലും രോഗികൾ കൂടുതൽ ഉള്ള രാജ്യത്തെ വിവിധ ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കാനാണ് സർക്കാർ തിരുമാനമെന്നാണ് സൂചന. ജില്ലകളെ കുറിച്ചുള്ള വിവരങ്ങൾ ഇങ്ങനെ
കുത്തനെ ഉയർന്ന് രോഗികൾ
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. 4000 ത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം നൂറ് കടന്നു. ഇനിയുള്ള ആഴ്ചകളും നിർണായകമാണെന്ന സൂചനയാണ് ആരോഗ്യ വിദഗ്ദർ നൽകുന്നത്. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗൺ കഴിഞ്ഞാലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നത്.
കൊവിഡ് കേസുകൾ
ഇന്ത്യയിൽ മൊത്തം 274 ജില്ലകളിലാണ് കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 82 ശതമാനത്തിൽ അധികം രോഗികൾ ഉള്ള 62 ജില്ലകൾ അടച്ചിടാനാണ് സർക്കാർ തിരുമാനം. ഈ ജില്ലകളെ ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക്ക് ഡൗണിന് ശേഷവും ഈ ജില്ലകളിൽ പോസറ്റീവ് കേസുകൾ കുത്തനെ ഉയർന്നിരുന്നു.
ഭിൽവാര മോഡൽ
അതുകൊണ്ട് ഏപ്രിൽ 14 ന് ശേഷവും ഇവിടങ്ങളിൽ നിയന്ത്രണങ്ങൾ തുടർന്നേക്കുമെന്ന് കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫിനാൻഷ്യൽ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജസ്ഥാനിലെ ഭിൽവാര മാതൃകയിൽ മാതൃകയിൽ കൊവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കിയേക്കും എന്നാണ് സൂചന.
പൂർണ നിയന്ത്രണം
കൊവിഡ് സ്ഥിരീകരിച്ച ഇവിടെ പൂർണമായും അടച്ചിട്ടിരുന്നു. ഇത് രോഗം വ്യാപനം തടയുന്നതിന് സഹായകമായി എന്നാണ് വിലയിരുത്തൽ. നിയന്ത്രണങ്ങളുടെ ഭാഗമായി ഭിൽവാരയിൽ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം പൂർണമായും നിരോധിച്ചിരുന്നു. അതേസമയം പട്ടികയിൽ കേരളത്തിലെ ഏഴ് ജില്ലകൾ കൂടി ഉണ്ടെന്നാണ് വിവരം.
സീൽ ചെയ്യുന്നതടക്കമുള്ള നടപടികൾ
കാസര്‍കോട്,കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം, തുശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകള്‍ക്കാണ് ലോക്ക്ഡൗണിന് ശേഷവും നിയന്ത്രണങ്ങള്‍ തുടർന്നേക്കുക. നേരത്തേ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹോട്ട് സ്പോട്ട് പട്ടികയിൽ ഇടംപിടിച്ച ജില്ലകളായിരുന്നു കാസർഗോഡും പത്തനംതിട്ടയും.
പുതിയ കേസുകൾ
ഭിൽവാര മോഡൽ നടപ്പാക്കുകയാണെങ്കിൽ ഇവിടങ്ങളില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം പൂര്‍ണ്ണമായും നിരോധിച്ചേക്കും. പൊതുഗതാഗതവും നിരോധിച്ചേക്കുമെന്നാണ് വിവരം.അവസാനം രോഗം സ്ഥിരീകരിച്ചതിന് ശേഷം നാലാഴ്ച കഴിഞ്ഞും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ മാത്രമേ ആ പ്രദേശം കൊവിഡ് മോചിത ജില്ലയായി കണക്കാക്കാനാകൂവെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു.
Recommended Video
കേന്ദ്ര മന്ത്രിസഭ യോഗം
അതേസമയം രാജ്യത്തെ സ്ഥിതിഗികൾ വിലയിരുത്താൻ ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച ജില്ലകള്‍ സീല്‍ ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇന്നത്തെ യോഗത്തിൽ നിർണായക തിരുമാനങ്ങൾ ഉണ്ടായേക്കുമെന്നാണ് വിവരം.