കോൺഗ്രസിന്റെ '' സ്വത്ത്'' ബിജെപിയിൽ; കൂടുതൽ പേർ പാർട്ടി വിടും? ലക്ഷ്യം ഷീലാ ദീക്ഷിത്!!
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ പോരാട്ടമാണ് ദില്ലിയിൽ നടക്കുന്നത്. ആം ആദ്മിയുമായുള്ള സഖ്യനീക്കങ്ങൾ ഫലം കാണാത്തതോടെ ഒറ്റയ്ക്ക് ശക്തി തെളിയിക്കാനിറങ്ങുകയാണ് കോൺഗ്രസ്. ബിജെപിക്ക് പുറമെ ആം ആദ്മിയും ദില്ലിയിൽ കോൺഗ്രസിന് ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. പ്രമുഖ ദേശീയ നേതാക്കളെല്ലാം ദില്ലിയിൽ കോൺഗ്രസിന്റെ പ്രചാരണത്തിനായി എത്തുന്നുണ്ട്.
എന്നാൽ ഒറ്റയ്ക്ക് ശക്തി തെളിയിക്കാനിറങ്ങിയ കോൺഗ്രസിന് തിരിച്ചടി നൽകി പാർട്ടിയിലെ പ്രമുഖ നേതാവ് ബിജെപി പാളയത്തിൽ എത്തിയിരിക്കുകയാണ്. ദില്ലി ബിജെപി അധ്യക്ഷൻ മനോദ് തിവാരി മത്സരിക്കുന്ന നോർത്ത് ഈസ്റ്റ് ദില്ലിയിൽ അടക്കം സ്വാധീനമുള്ള മുൻ എംഎൽഎ ഭിഷം ശർമയാണ് പാർട്ടി വിട്ടത്.

കോൺഗ്രസിന് തിരിച്ചടി
ദില്ലിയിലെ മുൻ കോൺഗ്രസ് എംഎൽഎ ആയിരുന്നു ഭിഷം ശർമ. ദില്ലിയിൽ ശക്തമായ സ്വാധീനമുള്ള പ്രാദേശിക നേതാവാണ് അദ്ദേഹം. ഭിഷം ശർമയുടെ വരവ് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് മനോജ് തിവാരി മത്സരിക്കുന്ന നോർത്ത് ഈസ്റ്റ് ദില്ലിയിൽ.

രണ്ട് വട്ടം
നോർത്ത് ഈസ്റ്റ് ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള ഗോണ്ട നിയമസഭാ മണ്ഡലത്തിൽ നിന്നും രണ്ട് വട്ടം എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട ആളാണ് ഭിഷം ശർമ. അതുകൊണ്ട് തന്നെ മണ്ഡലത്തിൽ ശക്തമായ സ്വധീനവുമുണ്ട്.

ഷീലാ ദീക്ഷിതുമായി ഉടക്കി
പിസിസി അധ്യക്ഷ ഷീല ദീക്ഷിതും ഭിഷം ശർമയും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. പിസിസി അധ്യക്ഷയായി ഷീലാ ദീക്ഷിതിനെ നിയമിക്കുന്നതിനെതിരെ ഭിക്ഷം ശർമ സോണിയാ ഗാന്ധിക്ക് കത്ത് നൽകിയിരുന്നു. ഷീലാ ദീക്ഷിത് മടങ്ങിയെത്തിയാൽ കോൺഗ്രസിന്റെ ഐക്യം തകരുമെന്നായിരുന്നു ശർമയുടെ ആരോപണം.

പ്രതിഷേധിക്കും
പാർട്ടിയിലെ ഷീലാ വിരുദ്ധ ചേരിയുടെ നേതാവാണ് ഭിഷം ശർമം. ദില്ലിയിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയുടെ കാരണം ഷീലാ ദീക്ഷിത് ആണെന്നാണ് ഇദ്ദേഹം ആരോപിച്ചത്. പ്രതിഷേധം വകവയ്ക്കാതെ ഷീലാ ദീക്ഷിത് ദില്ലിയിൽ മടങ്ങിയെത്തിയപ്പോഴും ഭിഷം ശർമയുടെ നിലപാടിൽ മാറ്റമില്ലായിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കഴിഞ്ഞയാഴ്ച ഭിഷം ശർമയെ 6 വർഷത്തേയ്ക്ക് കോൺഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു.

ബിജെപിയിലേക്ക്
പാർട്ടി ഉപാധ്യക്ഷൻ ശ്യാം ദജാജു, മനോജ് തിവാരി എന്നിവരുടെ സാന്നിധ്യത്തിലാണ് ഭിഷം ശർമ ബിജെപിയിൽ ചേർന്നത്. ശർമ പാർട്ടിക്കൊരു മുതൽക്കൂട്ടായിരിക്കുമെന്ന് മനോജ് തിവാരി പറഞ്ഞു. രാഹുൽ ഗാന്ധിയെ പോലൊരു നേതാവിന്റെ കീഴിൽ ഭിഷം ശർമയെ പോലെ രാജ്യസ്നേഹിയായ ഒരാൾക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കോൺഗ്രസ് വിട്ടതിൽ സന്തോഷം
ഇന്ത്യ നടത്തിയ മിന്നലാക്രമണങ്ങളെയും ബാലാക്കോട്ട് ആക്രമണത്തെയുമെല്ലാം ചോദ്യം ചെയ്ത കോൺഗ്രസിന്റെ നടപടി തന്നെ വേദനിപ്പിച്ചിരുന്നു. ഇനിയും അവിടെ തുടരാനാകില്ല. നാൽപ്പത് വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ബിജെപിയിൽ ചേരാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളാണെന്നും ഭിഷം ശർമ പറഞ്ഞു. ആയിരക്കണക്കിന് തന്റെ അണികളും വരും ദിവസങ്ങളിൽ ബിജെപിയിലേക്ക് വരുമെന്ന് ശർമ പറയുന്നു.

പോരാട്ടം കനക്കും
നോർത്ത് ഈസ്റ്റ് ദില്ലിയിൽ മനോജ് തിവാരിയുടെ എതിർ സ്ഥാനാർത്ഥി ഷീലാ ദീക്ഷിത് തന്നെയാണെന്നാണ് മറ്റൊരു പ്രത്യേകത. ആകെ എഴ് ലോക്സഭാ മണ്ഡലങ്ങളുള്ള ദില്ലിയിൽ വോട്ടർമാരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലാണ് നോർത്ത് ഈസ്റ്റ് ദില്ലി. മണ്ഡലത്തിൽ ശക്തമായ സ്വാധീനമുള്ള പ്രദേശിക നേതാവിന്റെ പിന്തുണ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചതോടെ മണ്ഡലത്തിൽ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications