ബിജെപി വിജയിക്കുമെന്ന് നരേന്ദ്ര മോദിക്ക് തന്നെ ഉറപ്പില്ലേ! വാക്കിലും ശരീരഭാഷയിലും മാറ്റം
ദില്ലി: രാജ്യം ഇക്കുറി ആര് ഭരിക്കും എന്നറിയാന്‍ ഇനി അവശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രമാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുളള കോണ്‍ഗ്രസ് നേതൃത്വം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മാത്രമല്ല സര്‍ക്കാര്‍ രൂപീകരണത്തിനുളള ചടുല നീക്കങ്ങള്‍ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു.
ഇത്തവണ ബിജെപി തനിച്ച് ഭൂരിപക്ഷം നേടുമെന്നും സര്‍ക്കാരുണ്ടാക്കും എന്നുമാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെടുന്നത്. എന്നാല്‍ ആ ആത്മവിശ്വാസം ബിജെപിയെ ഈ തിരഞ്ഞെടുപ്പില്‍ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇല്ല.
ബിജെപിയെ താഴെയിറക്കാൻ
നിലവില്‍ വെറും 44 സീറ്റുകള്‍ മാത്രം സ്വന്തമായുളള കോണ്‍ഗ്രസ് ഇക്കുറി നില വളരെ അധികം മെച്ചപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബിജെപിയെ താഴെയിറക്കി സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് പക്ഷത്ത് പ്രമുഖരായ പ്രാദേശിക നേതാക്കളും പാര്‍ട്ടികളും അണി നിരന്നിരിക്കുകയാണ്.
ആത്മവിശ്വാസത്തിൽ ഷാ
എന്നാല്‍ ബിജെപിക്ക് ഇക്കുറി തനിച്ച് തന്നെ ഭൂരിപക്ഷം കിട്ടും എന്നാണ് അമിത് ഷാ കഴിഞ്ഞ ദിവസം പോലും അഭിപ്രായപ്പെട്ടത്. 55 സീറ്റുകള്‍ അധികം നേടി 337 സീറ്റുകള്‍ എന്ന കൂറ്റന്‍ വിജയത്തിലേക്ക് ബിജെപി എത്തുമെന്നും സ്വന്തമായി സര്‍ക്കാരുണ്ടാക്കും എന്നുമാണ് ഷായുടെ വാദം.
ഇനിയൊരു ഘട്ടം മാത്രം
ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞ് കൊണ്ടിരുന്നത് ബിജെപി ഭൂരിപക്ഷം നേടും എന്ന് തന്നെ ആയിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പിലെ ആറ് ഘട്ട വോട്ടെടുപ്പ് അവസാനിച്ച് കഴിഞ്ഞു. ഇനിയുണ്ട് അവസാനത്തെ ഏഴാം ഘട്ടം മാത്രമാണ്. 23ന് ജനവിധിയറിയാം.
ആത്മവിശ്വാസമില്ലാതെ
ഈ ഘട്ടത്തില്‍ തുടക്കത്തിലുണ്ടായിരുന്ന ആത്മവിശ്വാസം മോദിയുടെ വാക്കുകളിലോ ശരീര ഭാഷയിലോ ഇല്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്രയും നാള്‍ തനിച്ച് ഭൂരിപക്ഷം നേടുന്നതിനെ കുറിച്ച് പറഞ്ഞ് കൊണ്ടിരുന്ന മോദി ഇപ്പോള്‍ പറയുന്നത് കൂട്ടുകക്ഷി സര്‍ക്കാരിനെ കുറിച്ചാണ് എന്നത് ശ്രദ്ധേയമാണ്.
സഖ്യസർക്കാരിനെ കുറിച്ച്
സഖ്യസര്‍ക്കാരുണ്ടാക്കുന്നതില്‍ തനിക്കും ബിജെപിക്കുമുളള മിടുക്കിനെ കുറിച്ചാണ് കഴിഞ്ഞ ദിവസം മോദി സംസാരിച്ചത്. പ്രചാരണത്തിനിടെ ഇതാദ്യമായാണ് സഖ്യസര്‍ക്കാരിനെ കുറിച്ച് മോദി സംസാരിക്കുന്നത്. ബിജെപിക്കോ എന്‍ഡിഎയ്‌ക്കോ ഇത്തവണ ഭരിക്കാനുളള ഭൂരിപക്ഷം കിട്ടിയേക്കില്ല എന്നതാണ് പാര്‍ട്ടി ആശങ്കപ്പെടുന്നത്.
പുറത്ത് നിന്ന് സഹായം
അങ്ങനെ വന്നാല്‍ എന്‍ഡിഎയ്ക്ക് പുറത്തുളള പാര്‍ട്ടികളുടെ സഹായവും ബിജെപിക്ക് തേടേണ്ടതായി വരും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് തന്നെ ഒരു പക്ഷെ ഇളക്കം സംഭവിച്ചേക്കാം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബിജെപിക്കും എന്‍ഡിഎയ്ക്കും ഭൂരിപക്ഷം ഇല്ലെന്ന ഘട്ടം വന്നാല്‍ പുറത്ത് നിന്നുളള സഹായത്തോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുക മറ്റൊരു നേതാവിന് കീഴിലാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
മോദിക്ക് വേണ്ടി ആര്‍എസ്എസ്
കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ പേരാണ് നേതൃസ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നത്. എന്നാല്‍ കൂട്ടുകക്ഷി സര്‍ക്കാരിനെ കുറിച്ചുളള പരാമര്‍ശം സൂചിപ്പിക്കുന്നത് പ്രധാനമന്ത്രി കസേര വിട്ട് കൊടുക്കാന്‍ മോദി തയ്യാറാവില്ല എന്ന് തന്നെയാണ്. അതേസമയം മോദിക്ക് വേണ്ടി ആര്‍എസ്എസ് ശക്തമായി രംഗത്തുണ്ട്.
അപ്പന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ കളിച്ചയാളാണ് ജോസ് കെ മാണി! എരിതീയിൽ എണ്ണയൊഴിച്ച് പിസി ജോർജ്
ബിജെപി തനിച്ച് ഭൂരിപക്ഷം നേടുമെന്ന് അമിത് ഷാ, 55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം