മധ്യപ്രദേശിൽ കമൽ നാഥും ജ്യോതിരാദിത്യ സിന്ധ്യയും നേർക്കുനേർ; രാഹുൽ ഗാന്ധിയുടെ ആ തീരുമാനം തെറ്റ്
ഭോപ്പാൽ: ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം കാഴചവെച്ച മധ്യപ്രദേശിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാണുണ്ടായത്. ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച എക്സിറ്റ് പോളുകൾ പുറത്ത് വന്നതിന് പിന്നാലെ കമൽനാഥ് സർക്കാരിനെതിരെ ബിജെപി കരുനീക്കം ശക്തമാക്കിയിരുന്നു. എന്നാൽ പ്രതിപക്ഷ നീക്കങ്ങളെക്കാൾ സർക്കാരിന് ഭീഷണി ആയിരിക്കുകയാണ് പാർട്ടിയിലെ ചേരിപ്പോര്.
മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടെ..... ലിനി മരിച്ച് മൂന്നാം നാൾ പാർവ്വതിയുടെ ചോദ്യം, കുറിപ്പ്
കമൽനാഥ് അനുകൂല വിഭാഗവും ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വേണ്ടി വാദിക്കുന്നവരുമാണ് മധ്യപ്രദേശിൽ തുറന്ന പോരിലേക്ക് നീങ്ങുന്നത്. ഇതോടെ നേതാക്കൾ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. കമൽനാഥിനെ മാറ്റി ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി പദത്തിൽ എത്താനും സാധ്യതയുണ്ട്.
മധ്യപ്രദേശിലെ വിജയം
കഴിഞ്ഞ വർഷം അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പ് പോരിനിറങ്ങിയത്. 15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് കോൺഗ്രസ് സർക്കാർ മധ്യപ്രദേശിൽ അധികാരമേറ്റത്. എന്നാൽ പൊതു തിരഞ്ഞെടുപ്പ് വരെ ജനപിന്തുണ ഒപ്പം നിർത്താൻ കോൺഗ്രസിനായില്ല. സംസ്ഥാനത്ത് 29 ലോക്സഭാ സീറ്റുകളിൽ 28ലും ബിജെപിയാണ് വിജയിച്ചത്.
സർക്കാർ പ്രതിസന്ധിയിൽ
നേരിയ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സർക്കാർ അധികാരത്തിൽ തുടരുന്നത്. മായാവതിയുടെയും സ്വതന്ത്ര്യന്മാരുടെയും പിന്തുണയോടുകൂടിയാണ് ഭരണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുണാ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർത്ഥി അവസാന നിമിഷം കോൺഗ്രസിൽ ചേർന്നതോടെ സർക്കാരിനുളള പിന്തുണ ഏത് നിമിഷവും പിൻവലിക്കുമെന്ന മായാവതിയുടെ ഭീഷണി കമൽനാഥ് സർക്കാരിന് മുന്നിലുണ്ട്. സ്വതന്ത്ര്യ എംഎൽഎമാരുമായി ബിജെപി നേതൃത്വം ബന്ധപ്പെട്ട് വരികയാണെന്ന റിപ്പോർട്ടുകളുമുണ്ട്.
തോൽവിക്ക് പിന്നാലെ
ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ കാരണം വിലയിരുത്താൻ മുഖ്യമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായ കമൽനാഥിന്റെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തിരുന്നു. മന്ത്രിസഭയിലെ അംഗങ്ങളുമായും പാർട്ടി നേതാക്കളുമായും പ്രത്യേകം പ്രത്യകം അവലോകന യോഗങ്ങൾ ചേർന്നു. ഇതോടെയാണ് പാർട്ടിയിലെ ഭിന്നത കൂടുതൽ രൂക്ഷമായി പുറത്ത് വന്ന് തുടങ്ങിയത്.
സിന്ധ്യ വരണം
പരാജയത്തിന് കാരണം കമൽനാഥിന്റെ നേതൃത്വത്തിലെ പോരായ്മയാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ജ്യോതിരാദിത്യ സിന്ധ്യയെ പോലെ ഒരു യുവ നേതാവിന് നേതൃത്വം കൈമാറണമെന്നാണ് സിന്ധ്യാ വിഭാഗത്തിന്റെ ആവശ്യം.
മുഖ്യമന്ത്രിയാക്കിയില്ല
നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ മധ്യപ്രദേശിലെ മുഖ്യമന്ത്രി പദത്തിന് വേണ്ടി ജ്യോതിരാദിത്യ സിന്ധ്യയും കമൽനാഥും തമ്മിൽ ചരട് വലികൾ നടന്നിരുന്നു. സമവായചർച്ചകൾക്കൊടുവിൽ കമൽനാഥിനെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയെ രാഹുൽ ഗാന്ധി കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു.
പ്രവർത്തകർക്ക് അതൃപ്തി
സമാനമായ രീതിയിൽ രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ തഴഞ്ഞ് സച്ചിൻ പൈലറ്റിനെ തഴഞ്ഞ് അശോക് ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കിയിരുന്നു. ആ രണ്ട് തീരുമാനത്തിലും സാധാരണ പ്രവർത്തകർക്ക് അതൃപ്തിയുണ്ട്. ഇത് തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പൈലറ്റിനെയും സിന്ധ്യയേയും വീണ്ടും മുഖ്യമന്ത്രിയാക്കിയേക്കും എന്ന് അഭ്യൂഹങ്ങളുണ്ട്.
ഗുണയിൽ തോൽവി
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുണാ മണ്ഡലത്തിൽ ജ്യോതിരാദിത്യ സിന്ധ്യയ്ക്കേറ്റ പരാജയം തിരിച്ചടിയാകാനും സാധ്യതയുണ്ട്. 2002 മുതൽ സിന്ധ്യ പ്രതിനിധീകരിക്കുന്ന മണ്ഡലമായിരുന്നു ഗുണ. സിന്ധ്യാ രാജകുടുംബത്തിന്റെ ശക്തി കേന്ദ്രം. അടുത്തിടെ ബിജെപിയിൽ ചേർന്ന സിന്ധ്യയുടെ പഴയ അനുയായിയാണ് ഇവിടെ വിജയിച്ചത്. ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ അട്ടിമറി നടന്ന മണ്ഡലം ഗുണ തന്നെയാണ്.
വീണ്ടും വിവാദം
ഇതിന് പിന്നാലെ കമൽ നാഥ് രാജി സന്നദ്ധത അറിയിച്ചുവെന്ന പാർട്ടി സെക്രട്ടറി ദീപക് ബബാറിയയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് തുടക്കം കുറിച്ചത്. അന്വേഷണങ്ങൾക്കൊണ്ട് പൊറുതി മുട്ടിയപ്പോൾ രാജി വാർത്ത നിഷേധിച്ച് കമൽനാഥ് തന്നെ രംഗത്ത് എത്തി. നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാൻ താൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു, എന്നാൽ ഇപ്പോൾ അങ്ങനെയൊരു ഉദ്ദേശമില്ലെന്നായിരുന്നു കമൽനാഥിന്റെ പ്രസ്താവന.
പരാജയ കാരണം
പാർട്ടിയിലെ ഭിന്നതകളും, നേതൃത്വത്തിന്റെ വീഴ്ചകളും ലോക്സഭാ തിരഞ്ഞെടുപ്പിൽ കാലിടറാൻ കാരണമായിട്ടുണ്ടെങ്കിലും ഹിന്ദുത്വ അജണ്ടകൾ മുൻ നിർത്തിയുള്ള ബിജെപിയുടെ പ്രചാരണമാണ് തോൽവിക്ക് കാരണമെന്നാണ് കമൽനാഥിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തിയത്. ബിജെപി കുതിരക്കച്ചവടത്തിനുള്ള നീക്കങ്ങൾ സജീവമാക്കിയതോടെ എംഎൽഎമാരുമായി നിരന്തരം ബന്ധപ്പെടണമെന്ന് മന്ത്രിമാർക്ക് യോഗം നിർദ്ദേശം നൽകിയിട്ടുണ്ട്.