രാജ്യം മുഴുവന്‍ നേടിയിട്ടും ബിജെപി പച്ചതൊടാത്ത സംസ്ഥാനങ്ങളുണ്ട്... പത്തിടത്ത് ബിജെപിയില്ല
ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം ആണ് നേടിയിരിക്കുന്നത്. കഴിഞ്ഞ തവണ 282 സീറ്റുകളാണ് നേടിയത് എങ്കില്‍ ഇത്തവണ 302 സീറ്റുകളിലേക്ക് അവര്‍ എത്തി. എന്‍ഡിഎയുടെ സീറ്റുകള്‍ 336 ല്‍ നിന്ന് 355 ല്‍ എത്തുകയും ചെയ്തു.
ഉമ്മൻ ചാണ്ടിയുടെ തന്ത്രത്തിൽ മയങ്ങിയ രാഹുൽ... ഇന്ത്യ കൊടുത്ത് കേരളം വാങ്ങി; എന്തുകൊണ്ട് രാഹുൽ മാറണം
ബിജെപി മാത്രമല്ല സ്ഥിതി മെച്ചപ്പെടുത്തിയത്. കോണ്‍ഗ്രസ് കഴിഞ്ഞ തവണ 44 ല്‍ സീറ്റില്‍ ഒതുങ്ങിയപ്പോള്‍ ഇത്തവണ എട്ട് സീറ്റ് കൂട്ടി 52 ല്‍ എത്തി. കഴിഞ്ഞ തവണ 60 സീറ്റില്‍ ഒതുങ്ങിയ യുപിഎ മുന്നണി ഇത്തവണ 91 സീറ്റുകളും നേടിയിട്ടുണ്ട്.
കേരള മുഖ്യമന്ത്രിയാകാൻ രാഹുൽ ഗാന്ധി! അമേഠിയിൽ തോറ്റതിൽ മനംനൊന്ത് സിദ്ദിഖ്... കോണ്‍ഗ്രസ്സിനും ട്രോൾ
ചരിത്ര വിജയം ആണ് ബിജെപി നേടിയത് എങ്കിലും രാജ്യത്ത് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അടക്കം പത്ത് ഇടങ്ങളില്‍ ഒരു സീറ്റ് പോലും ജയിക്കാന്‍ ബിജെപിയ്ക്ക് സാധിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
കേരളത്തില്‍ താമര വിരിഞ്ഞില്ല
കേരളത്തില്‍ ഒരു ലോക്‌സഭ സീറ്റ് എന്നത് ബിജെപിയുടെ ഏറെ നാളായുള്ള ആഗ്രഹമാണ്. 2014 ല്‍ കപ്പിനും ചുണ്ടിനും ഇടയില്‍ ആണ് തിരുവനന്തപുരം മണ്ഡലം നഷ്ടമായത്. ഇത്തവണയും തിരുവനന്തപുരത്ത് രണ്ടാ സ്ഥാനത്ത് എത്താനെ ബിജെപിയ്ക്ക് കഴിഞ്ഞുള്ളു. ശബരിമല വിവാദം കത്തിച്ചെങ്കിലും കാര്യമായ വോട്ട് വര്‍ദ്ധനയും ബിജെപിയ്ക്ക് ഉണ്ടായിട്ടില്ലെന്ന് പറയേണ്ടി വരും.
തമിഴ്‌നാട്
തമിഴ്‌നാട്ടിലും ഇത്തവണ ബിജെപി സംപൂജ്യരായി എന്നതാണ് യാഥാര്‍ത്ഥ്യം. ഡിഎംകെ മുന്നണി തൂത്തുവാരുകയായിരുന്നു. എന്‍ഡിഎയുടെ ഭാഗമായി മത്സരിച്ച എഐഎഡിഎംകെയ്ക്ക് ആകെ കിട്ടിയത് ഒരു സീറ്റ് മാത്രമാണ്. ബിജെപിയ്ക്ക് കഴിഞ്ഞ തവണ തമിഴ്‌നാട്ടില്‍ ഒരു സീറ്റ് കിട്ടിയിരുന്നു. ഇത്തവണ അതും നഷ്ടമായി. എന്‍ഡിഎയുടെ ഭാഗമായി മത്സരിച്ച പിഎംകെയും സംപൂജ്യരായി.
ആന്ധ്രയിലും അധോഗതി
ആന്ധ്രയില്‍ ഇത്തവണ കണ്ടത് ജഗന്‍ തരംഗം ആയിരുന്നു. 25 ല്‍ 22 സീറ്റും വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. 2014 ല്‍ രണ്ട് സീറ്റ് നേടിയ ബിജെപിയ്ക്ക് ഇത്തവണ പൂജ്യം സീറ്റുകള്‍. വോട്ട് ഷെയറില്‍ 7.5 ശതമാനം കുറയുകയും ചെയ്തിട്ടുണ്ട്.
മേഘാലയയില്‍ പൂജ്യം
മേഘാലയ ഇത്തവണയും ബിജെപി മുക്തമാണ്. ആകെ രണ്ട് ലോക്‌സഭ മണ്ഡലങ്ങളാണ് മേഘാലയയില്‍ ഉള്ളത്. കഴിഞ്ഞ ലോക്്‌സഭ തിരഞ്ഞെടുപ്പിലും മേഘാലയയില്‍ ബിജെപി സംപൂജ്യരായിരുന്നു. പക്ഷേ, സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ഒരു സീറ്റ് നേടിയിട്ടുണ്ട്. അവശേഷിക്കുന്ന സീറ്റില്‍ കോണ്‍ഗ്രസ് ആണ് വിജയിച്ചത്.
മിസോറാം
ഒറ്റ ലോക്‌സഭ മണ്ഡലം ഉള്ള സംസ്ഥാനം ആണ് മിസോറാം. ഇവിടെ ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല. എന്നാല്‍ എന്‍ഡിഎ മുന്നണിയിലെ മിസോ നാഷണല്‍ ഫ്രണ്ട് ആകെ ഉള്ള ഒരു മണ്ഡലത്തില്‍ വിജയക്കൊടി നാട്ടിയിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍ നിന്നാണ് എംഎന്‍എഫ് ഈ സീറ്റ് പിടിച്ചെടുത്തത്.
സിക്കിം
സിക്കിമിലും സമാന സ്ഥിതി തന്നെയാണ്. ഈവിടേയും എന്‍ഡിഎ സഖ്യകക്ഷി ആയിരുന്നു മത്സരിച്ചത്. ഏക മണ്ഡലത്തില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച വിജയിക്കുകയും ചെയ്തു. ഈ സീറ്റും എതിരാളികളില്‍ നിന്ന് തിരിച്ചുപിടിച്ചതാണ്.
ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍
കേന്ദ്ര ഭരണ പ്രദേശമായ ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപുകളില്‍ ബിജെപി ഇത്തവണ ശക്തമായ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ നേടിയ സീറ്റ് ഇത്തവണ കോണ്‍ഗ്രസ്സിനോടുള്ള നേരിട്ടുള്ള പോരാട്ടത്തില്‍ ബിജെപിയ്ക്ക് നഷ്ടമായി. വോട്ട് വിഹിതത്തില്‍ രണ്ടര ശതമാനത്തിന്റെ ഇടിവും ഉണ്ടായി.
ലക്ഷദ്വീപും പോണ്ടിച്ചേരിയും
ലക്ഷദ്വീപിലും ബിജെപിയ്ക്ക് വലിയ തിരിച്ചടിയാണ്. നോട്ടയ്ക്ക് തൊട്ടുമുകളില്‍ ആണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വോട്ടുകള്‍. കഴിഞ്ഞ തവണത്തേതിനേക്കാള്‍ വോട്ട് വിഹിതവും കുഞ്ഞിട്ടുണ്ട്. എന്‍സിപി സ്ഥാനാര്‍ത്ഥിയ്ക്കാണ് ഇവിടെ വിജയം.
പോണ്ടിച്ചേരിയില്‍ ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. എന്‍ഡിഎ ഘടകക്ഷിയായ ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ് ആയിരുന്നു മത്സരിച്ചത്. കഴിഞ്ഞ തവണ പുതുച്ചേരിയില്‍ വിജയിച്ചത് ഇവരായിരുന്നെങ്കില്‍ ഇത്തവണ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു.
കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര ആന്റ് നഗര്‍ ഹവേലിയില്‍ ബിജെപി വലിയ തിരിച്ചടി നേരിട്ടു. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ച മണ്ഡലം ആണിത്. എന്നാല്‍ ഇത്തവണ സീറ്റ് സ്വതന്ത്രന്‍ പിടിച്ചെടുത്തു.