മുസ്ലീങ്ങളെ ഒഴികെ ബാക്കിയെല്ലാവരേയും ഒറ്റ നൂലിൽ കോർത്തു! അസമില്‍ കണ്ടത് ബിജെപിയുടെ ധ്രുവീകരണ തന്ത്രം
ഗുവാഹത്തി: കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായിരുന്നു അസം. കൃത്യമായി പറഞ്ഞാല്‍ 2014 ലോക്‌സഭ തിരഞ്ഞെടുപ്പ് വരെ. എന്നാല്‍ 2014 ല്‍ ബിജെപി സംസ്ഥാനത്ത് ശക്തമായി പിടിമുറുക്കി തുടങ്ങി. പതിനാലില്‍ ഏഴ് സീറ്റുകളും ബിജെപിയുടെ കൈയ്യിലെത്തി. കോണ്‍ഗ്രസ് വെറും മൂന്ന് സീറ്റില്‍ ഒതുങ്ങി.
ബംഗാളിൽ സംഭവിച്ചത്.... ഇടതുവോട്ടുകളുടെ ചിറകിലേറി ദീദിയുടെ ചിറകൊടിച്ച മോദി; വർഗ്ഗീയ ധ്രുവീകരണം രൂക്ഷം
2016 ലെ നിയമസഭ തിരഞ്ഞെടുപ്പോടുകൂടി കോണ്‍ഗ്രസ് ഏതാണ്ട് നിശ്ചേതനമായി എന്ന് പറയാം. 126 നിയോജകമണ്ഡലങ്ങളില്‍ 60 എണ്ണവും ബിജെപി സ്വന്തമാക്കി. എന്‍ഡിഎ ഘടകക്ഷികള്‍ എല്ലാം കൂടി 26 സീറ്റുകള്‍ കൂടി സ്വന്തമാക്കിയതോടെ ഒന്നര പതിറ്റാണ്ട് നീണ്ട തരുണ്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു.
ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പോടുകൂടി അസമില്‍ കോണ്‍ഗ്രസ് തീര്‍ത്തും അപ്രസക്തമായിരിക്കുകയാണ്. 14 ല്‍ ഒമ്പത് സീറ്റുകളും ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസ്സിന് കിട്ടിയത് വെറും മൂന്ന് സീറ്റുകള്‍. എങ്ങനെയാണ് ബിജെപി അസം സമ്പൂര്‍ണമായി കീഴടക്കിയത്? ദി ഹിന്ദു സിഎസ്ഡിഎസ്- ലോക്‌നീതി പോസ്റ്റ് പോള്‍ സര്‍വ്വേയുടെ കണ്ടെത്തലുകള്‍ പരിശോധിക്കാം...
മൂന്ന് നിര്‍ണായക രാഷ്ട്രീയ ഘടകങ്ങള്‍
ഇത്തവണ അസം തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ മൂന്ന് നിര്‍ണായക രാഷ്ട്രീയ ഘടകങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന രീതിയില്‍ ബിജെപിയുടെ രാഷ്ട്രീയ ഏകീകരണം തന്നെ ആയിരുന്നു അതില്‍ പ്രധാനം. ബിജെപിയ്‌ക്കെതിരെ ഒരു പ്രതിവാദം ഉഫയര്‍ത്തുന്നതിന് പ്രതിപക്ഷത്തിന് ശേഷിയില്ലാതെ പോയത് മറ്റൊന്ന്. മതാടിസ്ഥാനത്തില്‍ ഉണ്ടായ സാമൂഹ്യ ധ്രവീകരണം ആണ് മൂന്നാത്തെ കാര്യം.
ബിജെപിയുടെ വിജയ തന്ത്രം
ഒറ്റ ദിവസം കൊണ്ടല്ല ബിജെപി അസം പിടിച്ചെടുത്തത്. വര്‍ഷങ്ങള്‍ നീണ്ട തന്ത്രപരമായ നീക്കങ്ങള്‍ക്കൊടുവില്‍ തന്നെ ആയിരുന്നു. അപരത്വം ഇല്ലാതാക്കുന്നതിന് വേണ്ടി അസം ഗണ പരിഷത്തിനേയും ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ടിനേയും കൂടെ കൂട്ടുകയാണ് ആദ്യം ചെയ്തത്. ഇതോടെ അസം ജനതയ്ക്ക് ബിജെപി എന്നത് പുറത്ത് നിന്നുള്ള ഒരു കൂട്ടമല്ലെന്ന തോന്നില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു.
സഖ്യകക്ഷികളെ വിഴുങ്ങി
എന്നാല്‍ 2019 ലെ തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളായ അസംഗണ പരിഷത്തും ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ടും ബിജെപിയ്ക്ക് മുന്നില്‍ ഏറെക്കുറേ നിസ്സഹായരാണ്. മൂന്ന് സീറ്റുകളില്‍ മത്സരിച്ച ഗണ പരിഷത്തിന് ഒരു സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിക്കാന്‍ ആയില്ല. ഒരേയൊരു മണ്ഡലത്തില്‍ ആയിരുന്നു ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് മത്സരിച്ചത്. ആ സീറ്റും അവര്‍ക്ക് കിട്ടിയില്ല.
എന്നാല്‍ മത്സരിച്ച പത്ത് മണ്ഡലങ്ങളില്‍ 9 ഇടത്തും വിജയക്കൊടി പാറിച്ച് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയായിരുന്നു. ഇനി അസമില്‍ ബിജെപിയ്ക്ക് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായി എന്നര്‍ത്ഥം.
ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ഒറ്റയ്ക്ക് തന്നെ ആയിരുന്നു ഇത്തവണയും മത്സരിച്ചത്. 14 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ഫലം വന്നപ്പോള്‍ കിട്ടിയത് മൂന്ന് സീറ്റുകള്‍. പക്ഷേ, 2014 നെ അപേക്ഷിച്ച് വോട്ട് വിഹിതത്തില്‍ ആറ് ശതമാനത്തിന്റെ വര്‍ദ്ധന ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട് എന്നത് അവര്‍ക്ക് ആശ്വാസിക്കാനുള്ള വകയാണ്.
ഉത്തര അസമില്‍ 42 ശതമാനം വോട്ടുകള്‍ നേടാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചു. എന്നാല്‍ ബാരക് വാലിയില്‍ ഒരു സീറ്റ് പോലും കിട്ടിയില്ല. മാത്രമല്ല, വോട്ട് വിഹിതം വെറും 25 ശതമാനം മാത്രമാണ്.
ഹിന്ദു ഏകീകരണം
അസമില്‍ ഇത്തവണ ബിജെപി സാധ്യമാക്കിയത് ഹിന്ദു ഏകീകരണം തന്നെ ആയിരുന്നു. ഇതെല്ലാം വോട്ടാക്കി മാറ്റാനും അവര്‍ക്ക് സാധിച്ചു. സവര്‍ണ വിഭാഗത്തിലെ നാലില്‍ മൂന്ന് പേരും ബിജെപിക്കാണ് വോട്ട് ചെയ്തത്. ഒബിസിയില്‍ അഞ്ചില്‍ മൂന്ന് പേരും ദളിതരില്‍ മൂന്നില്‍ രണ്ട് പേരും ആദിവാസി വിഭാഗങ്ങളില്‍ അഞ്ചില്‍ നാല് പേരും ബിജെപിയ്ക്ക് തന്നെ വോട്ട് ചെയ്തു. ഇതാണ് ഇത്തവണത്തെ അവരുടെ വന്‍ വിജയത്തിന് വഴിവച്ചത്.
കോണ്‍ഗ്രസ്സില്‍ മുസ്ലീം ഏകീകരണം
ഹിന്ദു വിഭാഗങ്ങളെ മുഴുവന്‍ ബിജെപി ഏകീകരിച്ചപ്പോള്‍ മുസ്ലീം ഏകീകരണം നടന്നത് കോണ്‍ഗ്രസ്സില്‍ ആയിരുന്നു. എഴുപത് ശതമാനം മുസ്ലീം ജനവിഭാഗങ്ങളും കോണ്‍ഗ്രസ്സിന് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്. അസം ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് വിഭാഗം മുസ്ലീം ജനതയാണ്.
കോണ്‍ഗ്രസ് ജയിച്ച രണ്ട് മണ്ഡലങ്ങളില്‍ പ്രാദേശിക പാര്‍ട്ടിയായ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. മുസ്ലീം ഭൂരിപക്ഷ മേഖലയായ ധുബ്രിയില്‍ ഇവരുടെ സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസ് വിജയിച്ച ബാര്‍പെറ്റയില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.
കോണ്‍ഗ്രസ്സിന് പറ്റിയ പിഴ
ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായി നീക്കുപോക്കുകള്‍ കോണ്‍ഗ്രസ് നടത്തിയിട്ടുണ്ടായിരുന്നു. എഐയുഡിഎഫ് സ്ഥാനാര്‍ത്ഥികളുള്ള മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും ഈ സഹകരണം ബിജെപി വലിയ തോതില്‍ പ്രചാരണത്തില്‍ ഉപയോഗിച്ചു. ഇതോടെ കോണ്‍ഗ്രസിനെ പിന്തുണച്ചുപോന്നിരുന്ന ഒരു വലിയ വിഭാഗം ഹിന്ദു വോട്ടര്‍മാര്‍ ബിജെപിയിലേക്ക് തിരിയുകയായിരുന്നു.
മുസ്ലീം വിഭാഗവും തേയില തൊഴിലാളികളും ആയിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന വോട്ട് ബാങ്ക്. എന്നാല്‍ ഇത്തവണ തേയില തൊഴിലാളികളുടെ വോട്ടുബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടാവുകയും ചെയ്തു.
ഹിന്ദുവിന് മോദി, മുസ്ലീമിന് രാഹുല്‍!
വിവാദമായ പൗരത്വ ബില്‍ അസമില്‍ ബിജെപിയ്ക്ക് ഒരു തിരിച്ചടിയും ഉണ്ടാക്കിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അസമിലെ 75 ശതമാനം ഹിന്ദുക്കളും ബില്ലിന് എതിരായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. പക്ഷേ, ഹിന്ദു വിഭാഗങ്ങളിലെ 59 ശതമാനം വോട്ടുകളും സ്വന്തമാക്കിയത് ബിജെപി ആയിരുന്നു.
ആരായിരിക്കണം പ്രധാനമന്ത്രി എന്ന സര്‍വ്വേയില്‍ ഉരുത്തിരിഞ്ഞതാണ് മറ്റൊരു പ്രധാനപ്പെട്ട സംഭവം. 68 ശതമാനം ഹിന്ദുക്കളും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണം എന്നാണ് ആഗ്രഹിച്ചത്. അതേ സമയം മുസ്ലീങ്ങളില്‍ 74 ശതമാനം പേരും രാഹുല്‍ ഗാന്ധിയെ ആണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്.