എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിറകെ കേരള ജനതയെ തളളി ശ്രീധരൻ പിളള! രാഷ്ട്രീയ പ്രബുദ്ധത ഇല്ലാത്തവർ!
തിരുവനന്തപുരം: ബിജെപി ഇക്കുറിയും 2014ലെ വിജയം ആവര്‍ത്തിക്കുമെന്നും മോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തിലേറും എന്നുമാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. വലിയ തിരിച്ച് വരവിന് ശ്രമിക്കുന്ന കോണ്‍ഗ്രസിനെ തികച്ചും നിരാശയിലാക്കുന്നതാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. അതേസമയം കേരളം ഇക്കുറി കോണ്‍ഗ്രസിനൊപ്പമാണ് എന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പറയുന്നത്. എല്‍ഡിഎഫ് തകര്‍ന്നടിയുമെന്നും ബിജെപി ഒരു സീറ്റിലൂടെ അക്കൗണ്ട് തുറക്കും എന്നുമാണ് പ്രവചനങ്ങള്‍.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കേരളത്തിലെ ജനങ്ങളെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയെങ്കില്‍ രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധത ഇല്ലാത്ത ജനങ്ങളാവും കേരളത്തിലേത് എന്നാണ് ശ്രീധരന്‍ പിളള മാധ്യമങ്ങളോട് പ്രതികരിച്ചത്. 1977ന് സമാനമായി ദേശീയ രാഷ്ട്രീയത്തിന് വിപരീതമായി കേരളം പ്രതികരിച്ചു. യുഡിഎഫിന് മുന്നേറ്റമുണ്ടായാല്‍ ഉത്തരവാദി എല്‍ഡിഎഫ് ആയിരിക്കുമെന്നും ശ്രീധരന്‍ പിളള പറഞ്ഞു.

ബിജെപി ജയിക്കില്ല എന്ന നെഗറ്റീവ് ചിന്ത കാരണം പത്തനംതിട്ടയില്‍ കുറച്ച് വോട്ടുകള്‍ യുഡിഎഫിന് പോയിട്ടുണ്ടാകാം. ഇക്കുറി സിപിഐക്കും സിപിഎമ്മിനും ഈ തിരഞ്ഞെടുപ്പ് വാട്ടര്‍ലൂ ആയിരിക്കും. ശബരിമല സമരം രാഷ്ട്രീയ ലാഭത്തിന് വേണ്ടി അല്ലായിരുന്നുവെന്നും ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ നിന്ന് പ്രതിനിധിയുണ്ടാകുമെന്നും ശ്രീധരന്‍ പിളള കൂട്ടിച്ചേര്‍ത്തു. ബിജെപിക്ക് 17 ശതമാനം വോട്ട് ഇത്തവണ ലഭിക്കുമെന്നും ശ്രീധരന്‍ പിളള പറഞ്ഞു. പുറത്ത് വന്ന എക്‌സിറ്റ് പോളുകള്‍ എല്ലാം കേരളത്തില്‍ ബിജെപിക്ക് 1 സീറ്റ് ലഭിക്കുമെന്ന് പ്രവചിക്കുന്നു. മൂന്ന് വരെ ലഭിക്കാനുളള സാധ്യതയും ചില സര്‍വ്വേകള്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരിലൂടെയാവും കേരളത്തിലെ ബിജെപിയുടെ ആദ്യത്തെ സീറ്റ് എന്നാണ് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. ബിജെപി വന്‍ പോരാട്ടം നടത്തിയ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ രണ്ടാമത് എത്താനും സാധ്യതയുണ്ട് എന്നും പ്രവചനങ്ങളുണ്ട്. പാലക്കാട് ബിജെപി രണ്ടാമത് എത്തും എന്നും ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. ശബരിമല വിവാദമാണ് ബിജെപിക്ക് കേരളത്തില്‍ മുന്നേറ്റത്തിന് കാരണമായിരിക്കുന്നത്.












Click it and Unblock the Notifications