നടുവൊടിക്കാന്‍ വിലവര്‍ധന; പാചക വാതക സിലിണ്ടര്‍ വില കൂട്ടി
ന്യൂദല്‍ഹി: രാജ്യത്ത് പാചക വാതക വില വീണ്ടും കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 105 രൂപയാണ് വര്‍ധിച്ചത്. കൊച്ചിയില്‍ 2009 രൂപയാണ് പുതുക്കിയ വില. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. കൊവിഡില്‍ വലയുന്ന കച്ചവടക്കാര്‍ക്ക് വിലവര്‍ധന തിരിച്ചടിയാകും.
ഈ വര്‍ധനയോടെ 19 കിലോ വാണിജ്യ സിലിണ്ടറിന് ചൊവ്വാഴ്ച മുതല്‍ ഡല്‍ഹിയില്‍ 2,012 രൂപയാകും. അഞ്ച് കിലോ സിലിണ്ടറിന് 27 രൂപ വര്‍ധിച്ചു. ഡല്‍ഹിയില്‍ അഞ്ച് കിലോ സിലിണ്ടറിന് 569 രൂപയാണ് വില. പ്രതിമാസം കമ്പനികള്‍ സിലിണ്ടര്‍ വില പരിഷ്കരിക്കാറുണ്ട്. ഫെബ്രുവരി ഒന്നിന് 19 കിലോ വാണിജ്യ എല്‍ പി ജി സിലിണ്ടറിന്റെ വില 91.50 രൂപ കുറച്ചിരുന്നു.
ജനുവരി ആദ്യവും വാണിജ്യ സിലിണ്ടറിന് വില കുറവ് രേഖപ്പെടുത്തിയിരുന്നു. 19 കിലോ എല്‍പിജി സിലിണ്ടറിന് 101 രൂപ ആണ് ജനുവരിയില്‍ കുറച്ചത്. ഡിസംബര്‍ ഒന്നിന് 102.50 കൂടിയ ശേഷമാണ് ജനുവരിയില്‍ വില കുറച്ചത്. അതേസമയം ഗാര്‍ഹിക എല്‍പിജി ഗ്യാസ് സിലിണ്ടറുകളും വാണിജ്യ ഗ്യാസ് സിലിണ്ടറുകളും തമ്മിലുള്ള വലിയ വില അന്തരത്തിന്റെ ഫലമായി ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്.
Recommended Video
ചില പ്രദേശങ്ങളില്‍ 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ ഉപയോഗം 15 മുതല്‍ 30 ശതമാനം വരെ വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അനധികൃത ഏജന്റുമാര്‍ വാണിജ്യ ആവശ്യത്തിനാണ് ഗാര്‍ഹിക സിലിണ്ടറുകള്‍ വില്‍ക്കുന്നത്. സാധാരണയായി റെസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍, ചായക്കടകള്‍, തെരുവ് ഭക്ഷണ കച്ചവടക്കാര്‍ എന്നിവയില്‍ വാണിജ്യ സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്. വിതരണക്കാര്‍ ഗാര്‍ഹിക സിലിണ്ടറുകള്‍ 200-250 രൂപ ലാഭത്തിലാണ് അനധികൃത ഏജന്റുമാര്‍ക്ക് വില്‍ക്കുന്നത്. അവര്‍ വാണിജ്യ സിലിണ്ടറുകള്‍ ആവശ്യക്കാര്‍ക്ക് 1300-1550 രൂപയ്ക്ക് വില്‍ക്കുകയും ചെയ്യുന്നു.
റഷ്യ- യുക്രൈന് സമാധാന ചര്‍ച്ച തുടരാൻ ധാരണ, ചര്‍ച്ചയ്ക്ക് പിന്നാലെ കീവില്‍ സ്ഫോടന പരമ്പര
അതേസമയം രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ദീപാവലി ദിനത്തില്‍ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും സര്‍ക്കാര്‍ കുറച്ചിരുന്നു. എക്സൈസ് തീരുവ കുറച്ചത് ഇന്ധനങ്ങളുടെ ചില്ലറ വില്‍പ്പന വില റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് താഴെ എത്തിച്ചു.
ഇനി റിസര്‍വേഷന്‍ വേണ്ട; ട്രെയിനുകളില്‍ ജനറല്‍ കോച്ച് തിരിച്ചുവരുന്നു