ഗോരഖ്പൂരാണ് മോദി പറഞ്ഞ സ്വച്ഛഭാരതം..കുഞ്ഞുശരീരങ്ങൾ തെരുവിൽ...വിമർശനവുമായി എംഎ ബേബി...!
അഞ്ചു ദിവസത്തിൽ അറുപത് ശിശുക്കൾ മരിച്ച ഗോരഖ്പൂർ ദുരന്തം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ, മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണനയിൽ ഉൾപ്പെട്ട ആശുപത്രിയിലാണ് ഈ ദുരന്തം നടന്നത് എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. സംഭവത്തിൽ യുപി സർക്കാരിനെ വിമർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി രംഗത്ത് എത്തിയിരിക്കുന്നു. ബാബാ രാഘവ് ദാസ് മെഡിക്കൽ കോളേജിൽ നടന്ന ഈ ദുരന്തം ഇന്നത്തെ ഇന്ത്യയുടെ നേർചിത്രമാണ് എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എംഎ ബേബി വിമർശിക്കുന്നത്. ജീവവായു കിട്ടാതെ കുഞ്ഞുങ്ങൾ പിടഞ്ഞു മരിക്കുന്ന , നിരാലംബരായ ദരിദ്ര മാതാപിതാക്കൾ ആശ്രയമില്ലാതെ വാവിട്ട് നിലവിളിക്കുന്ന ഇന്ത്യയാണ് ഇന്നും നമ്മുടേത് എന്ന് സിപിഎമ്മിന്റെ പ്രമുഖ നേതാവ് ഓർമ്മപ്പെടുത്തുന്നു. സ്വാതന്ത്ര്യം കിട്ടി എഴുപതാണ്ടായിട്ടും ശിശുക്കളുടെ ജീവൻ വിലവയ്ക്കാൻ പഠിക്കാത്ത ഒരു രാഷ്ട്രമാണ് നമ്മൾ. മനുഷ്യൻറെ അവകാശങ്ങളെ അമർത്തി വയ്ക്കാൻ നാം മതത്തെ ഉപയോഗിക്കുന്നുവെന്നും എംഎ ബേബി വിമർശിക്കുന്നു.

ഗോരഖ്പൂർ ദുരന്തത്തിന് കാരണം ഉത്തർപ്രദേശിലെ കുത്തഴിഞ്ഞ ഭരണസംവിധാനവും ജനങ്ങളുടെ ദുരിതങ്ങളോട് ഒരു അലിവുമില്ലാത്ത ഭരണ നേതൃത്വവുമാണ് . ഉത്തർ പ്രദേശിൽ ഇത്തരം ദുരന്തം ആദ്യത്തേത് അല്ലെന്നും എംഎ ബേബി ഓർമ്മപ്പെടുത്തുന്നു. ജപ്പാൻ ജ്വരം കാരണം അമ്പതിനായിരത്തിലേറെ കുഞ്ഞുങ്ങളാണ് കിഴക്കൻ യുപിയിൽ, അതിൽ കൂടുതലും ഗോരഖ്പൂരിൽ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളിൽ മരിച്ചത്. ഇതിനോടൊക്കെ കണ്ണടച്ചു കൊണ്ടാണ് പശുക്കളുടെ കാര്യവും അമ്പലത്തിൻറെ കാര്യവും ഒക്കെ ഉയർത്തി ബാബ അവൈദ്യ നാഥും ബാബ ആദിത്യ നാഥും ഒക്കെ പതിറ്റാണ്ടുകളായി ഗോരഖ്പൂർ ഭരിക്കുന്നത് എന്ന് ബേബി വിമർശിക്കുന്നു. മോദിയും യോഗിയും നടത്തുന്ന പ്രഖ്യാപനങ്ങൾക്കപ്പുറം, ഈ കുഞ്ഞു ശരീരങ്ങൾ ഗോരഖ്പൂരിലെ തെരുവിൽ കിടക്കുന്ന ഭാരതമാണ് മോദിയുടെ സ്വച്ഛഭാരതം എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.












Click it and Unblock the Notifications