മദനി ചൊവ്വാഴ്ച കേരളത്തിലേക്ക് തിരിക്കും,ആദ്യം ഉമ്മയെ കാണാൻ;വൻ പോലീസ് അകമ്പടി,ചിലവ് മദനിയുടെ വക...
ഇക്കാലയളവിൽ സുരക്ഷ ഉറപ്പാക്കുന്ന കർണ്ണാടക പോലീസിന്റെ മുഴുവൻ ചിലവും മദനി വഹിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു.
ബെംഗളൂരു: രോഗിയായ ഉമ്മയെ കാണാനും മകന്റെ വിവാഹത്തിൽ പങ്കെടുക്കാനും ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച അബ്ദുനാസർ മദനി ആഗസ്റ്റ് ഒന്ന് ചൊവ്വാഴ്ച വൈകീട്ടോടെ കേരളത്തിലേക്ക് തിരിച്ചേക്കും. യാത്രയുടെ വിശദാംശങ്ങൾ ചൊവ്വാഴ്ച പോലീസിനും കോടതിക്കും കൈമാറും.
കേരളത്തിലേക്കുള്ള യാത്രയുടെ മുഴുവൻ വിശദാംശങ്ങളും ബെംഗളൂരു എൻഐഎ പ്രത്യേക കോടതിയിലും, സിറ്റി പോലീസ് കമ്മീഷണർക്കും കൈമാറണമെന്ന് നിർദേശമുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ ബെംഗളൂരുവിൽ നിന്നും യാത്രതിരിക്കുന്ന മദനി മൈനാഗപ്പള്ളിയിലേക്കാകും ആദ്യം പോകുക. രോഗിയായ ഉമ്മയോടൊപ്പം അവിടെ കുറച്ച് ദിവസങ്ങൾ കഴിഞ്ഞ ശേഷം തലശേരിയിൽ ആഗസ്റ്റ് ഒമ്പതിന് നടക്കുന്ന മകന്റെ നിക്കാഹിലും മദനി പങ്കെടുക്കും.

നേരത്തെ, ആഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ ഉമ്മയെ കാണാൻ ബെംഗളൂരു കോടതി മദനിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് കോടതി അനുമതി നൽകിയിരുന്നില്ല. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ച മദനിക്ക് കഴിഞ്ഞ ദിവസമാണ് ആഗസ്റ്റ് 14 വരെ കേരളത്തിൽ തുടരാൻ അനുമതി ലഭിച്ചത്.
ഇക്കാലയളവിൽ സുരക്ഷ ഉറപ്പാക്കുന്ന കർണ്ണാടക പോലീസിന്റെ മുഴുവൻ ചിലവും മദനി വഹിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു. മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതിനെ കർണ്ണാടക സർക്കാർ ശക്തമായി എതിർത്തിരുന്നു. ഇത്രയും ദിവസം മദനിക്ക് വേണ്ട സുരക്ഷയൊരുക്കുന്നതിനാവശ്യമായ ചിലവുകൾ വഹിക്കാനാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ സുരക്ഷാ ചിലവ് തങ്ങൾ വഹിക്കാൻ തയ്യാറാണെന്ന് മദനിയുടെ അഭിഭാഷകൻ അറിയിച്ചതോടെയാണ് സുപ്രീംകോടതി വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയത്.












Click it and Unblock the Notifications