കോണ്‍ഗ്രസിന്‍റെ കിടിലന്‍ നീക്കം; മുന്‍ ബിജെപി മന്ത്രി കോണ്‍ഗ്രസിലേക്ക്? ചര്‍ച്ച നടന്നെന്ന് നേതാവ്
ഭോപ്പാല്‍: ഉപതിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന മധ്യപ്രദേശില്‍ വലിയ തോതിലുള്ള ആഭ്യന്തര പ്രശ്നങ്ങളാണ് ബിജെപി നേരിട്ടുകൊണ്ടിരിക്കുന്നത്. സിന്ധ്യ അനുകൂലികളായ 22 കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിയോടെയാണ് ബിജെപിക്ക് സംസ്ഥാന ഭരണം പിടിക്കാന്‍ സാധിച്ചതെങ്കിലും ഉപിതിരഞ്ഞെടുപ്പില്‍ ഇവരെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് പല നേതാക്കള്‍ ക്കും താല്‍പര്യമില്ല. ഈ അതൃപ്തി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ പരസ്യമായി തന്നെ പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്ന് വന്നവരെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് നിരവധി നേതാക്കള്‍ ഇതിനോടകം തന്നെ ബിജെപി വിട്ടിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ്
കോണ്‍ഗ്രസില്‍ നിന്ന് എത്തിയ മുഴുവന്‍ പേര്‍ക്കും ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്നായിരുന്നു നേരത്തെ ബിജെപി നേതാക്കള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഇതേ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നേതാക്കന്‍മാര്‍ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസില്‍ നിന്ന് എത്തിയ 22 പേരില്‍ ചിലരേയെങ്കിലും ഒഴിവാക്കിയാവും ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുകയെന്നാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
Recommended Video

ഒഴിവാക്കപ്പെട്ടാല്‍
ഒഴിവാക്കപ്പെട്ടാല്‍ സിന്ധ്യ അനുകൂലികളുടെ വലിയ എതിര്‍പ്പ് ഉണ്ടാവും. മറിച്ചായാല്‍ പാര്‍ട്ടിയില്‍ തന്നെയുള്ള വലിയൊരു വിഭാഗത്തിന്‍റെ പ്രതിഷേധത്തിനും അത് വഴിവെക്കും. ബിജെപി അകപ്പെട്ടിരിക്കുന്ന ഈ കെണിയില്‍ നിന്ന് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ള തന്ത്രമാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വം പയറ്റുന്നത്.

കൂടുതല്‍ നേതാക്കളെ
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ നിരവധി നേതാക്കളാണ് ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തിയത്. കൂടുതല്‍ നേതാക്കളെ ഇത്തരത്തില്‍ ബിജെപിയില്‍ നിന്ന് അടര്‍ത്തി മാറ്റി ഉപതിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാണ് കോണ്‍ഗ്രസ് പദ്ധതി. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മന്ത്രിയുമായി ദീപക് ജോഷിയെ കോണ്‍ഗ്രസില്‍ എത്തിക്കാനുള്ള നീക്കം നേതാക്കള്‍ ശക്തമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ദീപക് ജോഷി
കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമീപിച്ചുവെന്ന കാര്യം ദീപക് ജോഷി തന്നെയാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പാര്‍ട്ടിയില്‍ ചേരാന‍് ക്ഷണിച്ചു കൊണ്ട് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമീപിച്ചുവെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. കോൺഗ്രസ് നേതാക്കളുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഗ്വാളിയോര്‍-ചമ്പല്‍ മേഖല
ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ദീപക് ജോഷിയെ പാര്‍ട്ടിയിലെത്തിക്കുന്നതിലൂടെ ഉപതിരഞ്ഞെടുപ്പില്‍ ശക്തി വര്‍ധിപ്പിക്കാമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടൂന്നു. ദീപക് ജോഷിയെ പാര്‍ട്ടിയിലെത്തിക്കാന്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് തയ്യാറായേക്കും. ജോഷിയുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കുന്നത്.

സത്യസന്ധനായ മകന്‍
നേരത്തെ ദീപക് ജോഷിയെ പ്രശംസിച്ചു കൊണ്ട് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ് നേരത്തെ രംഗത്ത് എത്തിയിരുന്നു. സത്യസന്ധനായ ഒരു പിതാവിന്റെ സത്യസന്ധനായ മകന്‍ എന്നാണ് ദീപക് ജോഷിയെ ദിഗ് വിജയ് സിങ് വിശേഷിപ്പിച്ചത്. 25-30 കോടികള്‍ നല്‍കി വിലക്കെടുത്തവരെ സ്ഥാനാര്‍ത്ഥികളാക്കുന്നത് സന്ധ്യസന്ധനായ അദ്ദേഹത്തെ വേദനപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

രാഷ്ട്രീയ അട്ടിമറി
വിമതരെ ഇവരെ മത്സരിപ്പിച്ചാൽ രാഷ്ട്രീയ അട്ടിമറി തന്നെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി രംഗത്തെു വന്ന നേതാവായിരുന്നു മുൻ മന്ത്രിയും കൈലാഷ് ജോഷിയുടെ മകനുമായ ദീപക് ജോഷി. പാർട്ടി തഴയുകയാണെങ്കിൽ മറ്റ് വഴികൾ തേടുമെന്ന് ദീപക് വ്യക്തമാക്കി. മൂന്ന് തവണ എംഎൽഎ ആയ വ്യക്തിയാണ് ദീപക് ജോഷി. ഇപ്പോൾ താൻ പാർട്ടിക്ക് ഒപ്പമാണ്. എന്നാൽ എന്റെ മുൻപിൽ നിരവധി സാധ്യതകൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അക്കാര്യങ്ങൾ പരിഗണിക്കും
ഈ രീതിയിലാണ് രാഷ്ട്രീയ സാഹചര്യങ്ങൾ നീങ്ങുന്നതെങ്കിൽ ആവശ്യം വന്നാൽ അക്കാര്യങ്ങൾ പരിഗണിക്കും- ദീപക് പറഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുൽ ഹട്പിപാലയ മണ്ഡലത്തിൽ നിന്നാണ് ദീപക് ജോഷി മത്സരിച്ചത്.സിന്ധ്യ പക്ഷത്തെ മനോജ് ചൗധരിയോടാണ് ദീപക് പരാജയപ്പെട്ടത്. 23,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ചൗധരിയുടെ വിജയം. നിലവിൽ സിന്ധ്യയ്ക്കൊപ്പം ചൗധരിയും ബിജെപിയിലെത്തി. ഉപതിരഞ്ഞെടുപ്പില്‍ ചൗധരിയെ ആവും ബിജെപി സ്ഥാനാര്‍ത്ഥിയാക്കുക. ഇതാണ് ദീപക് ജോഷിയുടെ അതൃപ്തിക്ക് കാരണം.

സഞ്ജു ജാതവ്
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ഭിന്ദ് ജില്ല മുൻപ്രസിഡന്റുമായ സഞ്ജു ജാതവാണ് ബുധനാഴ്ച ബിജെപി വിട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബിജെപിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച ഉടന്‍ തന്നെ ഇവര്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. നൂറ് കണക്കിന് അനുയായികള്‍ക്കൊപ്പാണ് സഞ്ജു ജാതവ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. പിസിസി അധ്യക്ഷന്‍ കമല്‍നാഥിന്‍റെ സാന്നിധ്യത്തിലായിരുന്നു സഞ്ജുവിന്‍റെ പാര്‍ട്ടി പ്രവേശനം.

ബിജെപിക്കെതിരെ
സ്വാമി വൈരാഗ്യ നന്ദി ഗിരി മഹാരാജ്, മിർച്ചി ബാബ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ബിജെപിക്കെതിരെ വലിയ വിമര്‍ശനമാണ് സഞ്ജു ജാതവ് നടത്തിയത്. തനിക്ക് പാര്‍ട്ടിയില്‍ കടുത്ത അവഗണനയാണ് നേരിട്ടത്. ഗ്രൂപ്പിസം ശക്തമായതോടെ മികച്ച പ്രവര്‍ത്തക്കരെ തഴയുകയും നേതാക്കളുടെ താല്‍പര്യത്തിന് മുന്‍തൂക്കം ലഭിക്കുകയും ചെയ്തു.

ഒതുക്കുന്നു
തന്നെ പാര്‍ട്ടിയില്‍ ഒതുക്കുന്ന സമീപനമാണ് ഒരു വിഭാഗം നേതാക്കള്‍ കാണിക്കുന്നതെന്നും സിന്ധ്യയുടെ ശക്തി മേഖലയായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ നിന്നുള്ള നേതാവായ സഞ്ജു പറഞ്ഞു. ഇത്തരം സമീപനത്തില്‍ മടുത്താണ് ബിജെപി വിടുന്നത്. ഇത്തരത്തില്‍ ബിജെപിയില്‍ അതൃപ്തരമായ പല നേതാക്കളും ഉണ്ട്. വരും ദിവസങ്ങളില്‍ അവരും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ എത്തുമെന്നും അവര്‍ പറഞ്ഞു.

പ്രേം നാരായണ മീനയും
റൈസന്‍ ജില്ലയിലെ പ്രമുഖ ബിജെപി നേതാവായ പ്രേം നാരായണ മീനയും അനുയായികളും കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. റൈസൻ ജില്ലയുടെ മുൻ ഗ്രാമീണ ഡിവിഷണൽ പ്രസിഡന്‍റ് കൂടിയായ ഇദ്ദേഹത്തിനൊപ്പം രണ്ട് ഡസനിലധികം വരുന്ന അനുയായികളും കോണ്‍ഗ്രസ് അഗംത്വം സ്വീകരിച്ചു. ഇവരില്‍ പലരും പ്രാദേശിക നേതാക്കള്‍ കൂടിയാണ്.












Click it and Unblock the Notifications