5 മന്ത്രിമാരെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യിക്കാൻ ബിജെപി; 'ലോക്ക്' തീർക്കാൻ കോൺഗ്രസും, രണ്ടാം കത്ത്
ഭോപ്പാൽ; മധ്യപ്രദേശിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. പ്രതിസന്ധിയ്ക്കിടെ മന്ത്രിസഭാ വികസനം നടത്താനുള്ള നീക്കത്തിലാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സംസ്ഥാനത്ത് കൊവിഡ് സാഹചര്യങ്ങൾ രൂക്ഷമായിട്ടും ശിവരാജ് സിംഗ് ചൗഹാന്റെ ഒറ്റയാൾ ഭരണം തുടരുന്നതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇതോടെ വളരെ കുറഞ്ഞ അംഗങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ വിപുലപ്പെടുത്താനാണ് ചൗഹാന്റെ നീക്കം.
ചൊവ്വാഴ്ച അഞ്ച് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. ഇതിനിടെ രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. വിശദാംശങ്ങളിലേക്ക്

മന്ത്രിസഭ വികസനം
കൊവിഡിന്റെ പശ്ചാത്തലത്തിലും ആരോഗ്യ മന്ത്രിയെ പോലും നിയമിക്കാത്ത ശിവരാജ് സിംഗ് ചൗഹാനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി മന്ത്രിസഭാ വികസനത്തിന് ഒരുങ്ങുന്നത്. 33 പേരെയാണ് മന്ത്രിസഭയിൽ ഉൾക്കൊള്ളാനാവുക. എന്നാൽ നിലവിൽ ചുരുങ്ങിയ അംഗങ്ങളെ മാത്രം ഉൾക്കൊള്ളിക്കാനാണ് ബിജെപിയുടെ തിരുമാനം.

സത്യപ്രതിജ്ഞ
ചൊവ്വാഴ്ച അഞ്ച് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉച്ചയ്ക്ക് 12 ന് രാജ്ഭവനിൽ വെച്ചായിരിക്കും മന്ത്രിമാരുടെ സത്യപ്രതിജ്ഞ. കൊവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉൾപ്പെടെയുള്ള എല്ലാ നിർദ്ദേശങ്ങളും പാലിച്ച് കൊണ്ടായിരിക്കും ചടങ്ങ്.

അഞ്ച് പേരെ
ആരോഗ്യ, ആഭ്യന്തരം ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകൾ മന്ത്രിമാർക്ക് നൽകിയേക്കും. അധികാരത്തിലേറി ഒരു മാസം ആവാറായെങ്കിലും നിലവിൽ മുഖ്യമന്ത്രി ചൗഹാൻ തന്നെയാണ് ഈ വകുപ്പുകളെല്ലാം കൈകാര്യം ചെയ്യുന്നത്. അതേസമയം അഞ്ച് പേരെ മാത്രം ഉൾപ്പെടുത്താനുള്ള തിരുമാനത്തിനെതിരെ സിന്ധ്യ രംഗത്തെത്തിയിരുന്നുവെന്നാണ് സൂചന.

അംഗീകരിക്കാതെ
കമൽനാഥ് സർക്കാരിലെ ആറ് മന്ത്രിമാർ ഉൾപ്പെടെയുള്ള 22 പേരാണ് രാജിവെച്ച് ബിജെപിയിൽ എത്തിയത്. ഇവരിൽ ആറ് പേരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നാണ് സിന്ധ്യയുടെ ആവശ്യം. മാത്രമല്ല കുറഞ്ഞത് 10 പേർക്കെങ്കിലും മന്ത്രിസ്ഥാനം വേണമെന്നും സിന്ധ്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ബിജെപി നേതാക്കൾ തയ്യാറാല്ല.

പൊട്ടിത്തെറിക്ക്
ബിജെപിയിലെ മുതിർന്ന പല നേതാക്കളും മന്ത്രിസ്ഥാനത്തിനായി ചരടുവലി ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സിന്ധ്യ പക്ഷത്തിന് മൂന്ന് മന്ത്രിസ്ഥാനങ്ങൾ നൽകുന്നത് പാർട്ടിക്കുള്ളിൽ മറ്റ് പൊട്ടിത്തെറിക്ക് വഴിവെച്ചേക്കുമെന്ന് നേതൃത്വവും കണക്കാക്കുന്നുണ്ട്.

സമ്മതിച്ച് സിന്ധ്യ
അതേസമയം ചർച്ചകൾക്കൊടുവിൽ പുതിയ തിരുമാനം സിന്ധ്യ അംഗീകരിച്ചെന്നാണ് വിവരം. മൂന്ന് പേർ ബിജെപിയിൽ നിന്നും മറ്റ് രണ്ട് പേർ സിന്ധ്യ പക്ഷത്ത് നിന്ന് ഉള്ളവരായിരിക്കും എന്നും റിപ്പോർട്ട് ഉണ്ട്. കമൽനാഥ് സർക്കാരിലെ ആരോഗ്യ മന്ത്രിയായിരുന്ന തുൾസി സിൽവത്തിനെ തന്നെ ആരോഗ്യ മന്ത്രിയാക്കുമെന്നും റിപ്പോർട്ട് ഉണ്ട്.

മന്ത്രിസഭ വിപുലീകരണം
മെയ് 3 ന് ശേഷമായിരിക്കും സമ്പൂർണ മന്ത്രിസഭ വിപുലീകരണം ഉണ്ടായിക്കുക. ബിജെപിയിൽ നിന്നുള്ള ഗോപാൽ ഭാർഗവ, നരോട്ടം മിശ്ര, ഭൂപേന്ദ്ര സിംഗ് സിന്ധ്യ ക്യാമ്പിൽ നിന്നുള്ള ഗോവിന്ദ് സിംഗ് രജ്പുത്, പ്രദ്യുമാൻ സിംഗ് തോമർ, തുളസി സിലാവത്ത്, ബിസാഹുലാൽ സിംഗ് എന്നിവരും മന്ത്രിസഭയിൽ വൈകാതെ ഇടംപിടിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

പാർട്ടി വിട്ടേക്കുമെന്ന്
സിന്ധ്യയുടെ ആവശ്യപ്രകാരം കോൺഗ്രസിൽ നിന്ന് കൂറുമാറിയെത്തി 10 പേർക്കും മന്ത്രിസ്ഥാനം നൽകിയേക്കുമെന്നാണ് വിവരം. ബാക്കി 24 പേരെ ബിജെപിയിൽ നിന്നും ഉൾപ്പെടുത്തിയേക്കും. അതേസമയം മുതിർന്ന നേതാക്കളെ അവഗണിച്ച് കൂറുമാറിയെത്തിവരെ പരിഗണിച്ചാൽ പാർട്ടി വിടും എന്നത് ഉൾപ്പെടെയുള്ള ഭീഷണികൾ നേതാക്കള് ഉയർത്തുന്നുണ്ട്.

രാഷ്ട്രപതി ഭരണം
അതിനിടെ ഭരണ പ്രതിസന്ധി തുടരുന്ന സംസ്ഥാനത്ത് ഉടൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെനന് ആവശ്യവുമായി കോൺഗ്രസ് രാഷ്ട്രപതിക്ക് കത്തയച്ചു. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ എംപി വിവേക് ടാങ്ക എന്നിവരാണ് കത്തയച്ചത്.

നാണക്കേടെന്ന്
ചൗഹാന്റെ ഒറ്റയാൾ പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇത് കൊവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിന് തടസം സൃഷ്ടിക്കുകയാണ്. ഇത് ഭരണഘടനാപരമായ നാണക്കേടാണ്.
ഭരണഘടനയുടെ ആർട്ടിക്കിൾ 163, ആർട്ടിക്കിൾ 164 (എ) എന്നിവ പ്രകാരം മന്ത്രിമാരുടെ ഒരു കൗൺസിൽ ഉണ്ടായിരിക്കണമെന്നും അതിൽ മുഖ്യമന്ത്രി ഉൾപ്പെടെ കുറഞ്ഞത് 12 അംഗങ്ങൾ ഉണ്ടായിരിക്കണമെന്നും നിർദ്ദേശിക്കുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിക്കും
വോട്ട് ഓൺ അക്കൗണ്ടിനായി ചൗഹാൻ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനേയും കോൺഗ്രസ് നേതാക്കൾ എതിർത്തു. അതേസമയം നേരത്തേയും രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് കോൺഗ്രസ് കത്തയച്ചിരുന്നു. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കോൺഗ്രസ് കത്ത് നൽകിയിരുന്നു.












Click it and Unblock the Notifications