മധ്യപ്രദേശിൽ ഇടപെട്ട് സുപ്രീം കോടതി! എംഎൽഎമാരെ ഒരു കാരണവശാലും തടവിൽ വെക്കാനാവില്ല!
ദില്ലി: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍. ബിജെപി നടപ്പിലാക്കുന്നത് ഹിറ്റ്‌ലര്‍ രാജാണെന്ന് മുഖ്യമന്ത്രി കമല്‍നാഥ് കോടതിക്ക് മുന്നില്‍ തുറന്നടിച്ചു. കോണ്‍ഗ്രസിന് വേണ്ടി ദുഷ്യന്ത് ദാവെയാണ് സുപ്രീം കോടതിയില്‍ ഹാജരായത്.
തങ്ങളുടെ എംഎല്‍എമാരെ തട്ടിക്കൊണ്ട് പോയി ബെംഗളൂരുവില്‍ തടവിലാക്കിയിരിക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എംഎല്‍എമാരെ തടവിലാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനും എംഎല്‍എമാരെ നിര്‍ബന്ധിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. വിശദാംശങ്ങളിലേക്ക്..
വിശ്വാസ വോട്ടെടുപ്പ് വേഗം വേണം
ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം 22 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ടതോടെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് സുപ്രീം കോടതിയില്‍ എത്തി നില്‍ക്കുന്നത്. ബിജെപി തടവിലാക്കിയ തങ്ങളുടെ എംഎല്‍എമാരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കമല്‍നാഥ് സുപ്രീം കോടതിയെ സമീപിച്ചത്. മധ്യപ്രദേശ് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് വേഗത്തില്‍ നടത്തണം എന്നാവശ്യപ്പെട്ട് ശിവരാജ് സിംഗ് ചൗഹാനും കോടതിയിലെത്തി.
തടഞ്ഞ് വെക്കാനാകില്ല
എംഎല്‍എമാര്‍ സഭയിലെത്തുകയോ എത്താതിരിക്കുകയോ ചെയ്താലും അവരെ ഒരു കാരണവശാലും തടവില്‍ വെക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബെംഗളൂരുവിലുളള വിമത എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്താന്‍ രജിസ്റ്റാര്‍ ജനറലിനെ അയക്കാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയും ചെയ്തു.
കോടതിക്ക് നിർബന്ധിക്കാനാവില്ല
വിശ്വാസ വോട്ടെടുപ്പിന് എംഎല്‍എമാര്‍ സഭയിലെത്തണം എന്ന് കോടതിക്ക് നിര്‍ബന്ധിക്കാനാവില്ല. അതേസമയം സ്വതന്ത്രമായി തീരുമാനമെടുക്കാനുളള സ്വാതന്ത്ര്യം 16 എംഎല്‍എമാര്‍ക്കുമുണ്ട് എന്ന് ഉറപ്പാക്കാനുളള ഉത്തരവാദിത്തം കോടതിക്കുണ്ട്. ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലയ്ക്ക് ആ കടമ നിര്‍വഹിക്കുമെന്നും കോടതി വ്യക്തമാക്കി.
നേരിട്ട് ഹാജരാക്കാം
ബെംഗളൂരുവില്‍ ഉളള മധ്യപ്രദേശിലെ 16 എംഎല്‍എമാരും സ്വതന്ത്രരാണ് എന്നതിന് എന്താണ് ഉറപ്പെന്ന് സുപ്രീം കോടതി ബിജെപിയോട് ചോദിച്ചു. 16 വിമത എംഎല്‍എമാരെയും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെയും ജസ്റ്റിസ് ഹേമന്ദ് ഗുപ്തയുടേയും മുന്നില്‍ ഹാജരാക്കാമെന്നും കോടതിക്ക് നേരിട്ട് അവര്‍ക്ക് പറയാനുളളത് കേള്‍ക്കാമെന്നും ബിജെപി അറിയിച്ചു.
കോടതിക്ക് കാണേണ്ട
അതല്ലെങ്കില്‍ കര്‍ണാടക ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനെ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്താന്‍ അയക്കാമെന്നും വീഡിയോ റെക്കോര്‍ഡ് ചെയ്യാമെന്നും ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി വ്യക്തമാക്കി. എന്നാല്‍ രണ്ട് നിര്‍ദേശങ്ങളും കോടതി പരിഗണിച്ചില്ല. എംഎല്‍എമാരെ ഭോപ്പാലില്‍ എത്തിച്ച് അവരെ വീണ്ടും സ്വാധീനിച്ച് വശത്താക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും റോത്തഗി ആരോപിച്ചു.
ഇടക്കാല ഉത്തരവ് വേണം
6 വിമത എംഎല്‍എമാരുടെ രാജി മധ്യപ്രദേശ് സ്പീക്കര്‍ സ്വീകരിച്ചില്ലേ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. 22 എംഎല്‍എമാരുടേയും സാഹചര്യം കോടതി വിലയിരുത്തുക ഇത് അനുസരിച്ചാവും എന്നും കോടതി ചൂണ്ടിക്കാട്ടി. 22 എംഎല്‍എമാരുടെയും മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഇടക്കാല ഉത്തരവ് വേണം എന്നാണ് ബിജെപിയുടെ ആവശ്യം.
കോൺഗ്രസ് നേതാക്കളെ കാണേണ്ട
ഭൂരിപക്ഷം നഷ്ടപ്പെട്ട കമല്‍നാഥ് സര്‍ക്കാരിന് ഒരു ദിവസം പോലും ഇനി അധികാരത്തില്‍ തുടരാനുളള അവകാശം ഇല്ലെന്നും ബിജെപി ചൂണ്ടിക്കാട്ടി. ബെംഗളൂരുവിലുളള എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വിമതര്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് മനീന്ദര്‍ സിംഗ് വ്യക്തമാക്കി. അവരെ നിര്‍ബന്ധിക്കാന്‍ നിയമമില്ലെന്നും അഡ്വക്കേറ്റ് മനീന്ദര്‍ സിംഗ് കോടതിയെ അറിയിച്ചു.
പ്രത്യാഘാതം നേരിടാൻ തയ്യാർ
എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടായാലും അത് നേരിടാന്‍ തങ്ങള്‍ തയ്യാറാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ സാധ്യമല്ലെന്നും വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തങ്ങളെ ആരും തടവിലാക്കിയിട്ടില്ല. ഇക്കാര്യം വ്യക്തമാക്കുന്ന ദൃശ്യങ്ങളുടെ സിഡിയും വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ സുപ്രീം കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.