ഏക്നാഥ് ഷിൻഡെയോ ഫഡ്മാനാവിസോ? മഹായുതിയുടെ മുഖ്യമന്ത്രി ആരാകണം?; അഭിപ്രായ സർവ്വെ പറയുന്നത്
മുംബൈ: മഹാരാഷ്ട്രയിൽ ഇക്കുറിയും ബി ജെ പി നയിക്കുന്ന മഹായുതി സഖ്യം അധികാരത്തിലേറുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. 200 സീറ്റുകൾ വരെ സഖ്യം നേടുമെന്നാണ് ചില സർവ്വേയിലെ പ്രവചനം. വീണ്ടും ബിജെപി അധികാരത്തിലേറിയാൽ ആരാകും മുഖ്യമന്ത്രിയെന്ന ആകാംക്ഷ ശക്തമാണ്. നിലവിൽ ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയാണ് സഖ്യത്തിന്റെ മുഖ്യമന്ത്രി. ഷിൻഡെയെ നിലനിർത്തുമോ അതോ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് മുഖ്യമന്ത്രിക്കസേര ലഭിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അഭിപ്രായ സർവ്വെയിൽ ജനപ്രീതി ഏക്നാഥ് ഷിൻഡെയ്ക്കാണ്.
ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവ്വേയിലാണ് ജനപ്രീതിയിൽ ഫഡ്നാവിസിനെ ഷിൻഡെ മറികടന്നത്. 31 ശതമാനം ആളുകൾ അടുത്ത മുഖ്യമന്ത്രിയായി ഷിൻഡെയെ പിന്തുണച്ചപ്പോൾ വെറും 12 ശതമാനം ആളുകളാണ് ദേവേന്ദ്ര ഫഡ്നാവിസിനെ പിന്തുണച്ചത്. ഇരുവരും കഴിഞ്ഞാൽ നിതിൻ ഗഡ്കരിക്കും അജിത് പവാറിനുമാണ് പിന്തുണ. 2 ശതമാനം വീതം ആളുകളാണ് ഇരുവരേയും പിന്തുണച്ചത്.

അതേസമയം മഹാവികാസ് അഘാഡി സഖ്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പിന്തുണ ലഭിച്ചത് ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്ക്കാണ്. 18 ശതമാനം ആളുകളാണ് ഉദ്ധവ് മതിയെന്ന് അഭിപ്രായപ്പെട്ടത്. കോൺഗ്രസിൽ നി്ന് ആരായാലും മതിയെന്ന അഭിപ്രായം 10 ശതമാനം പേർ പങ്കിട്ടു. മുഖ്യമന്ത്രി മോഹവുമായി നടക്കുന്ന സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളയ്ക്ക് 2 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. എൻ സി പി അധ്യക്ഷൻ ശരദ് പവാറിനെ 5 ശതമാനം പേർ പിന്തുണയ്ക്കുന്നു.
മഹായുതി അധികാരം നേടിയാൽ ദേവേന്ദ്ര ഫഡ്നാവിസിനായിരിക്കും ബി ജെ പി മുഖ്യമന്ത്രി കസേര നൽകിയേക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. അധികാരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യം മാത്രം മുൻനിർത്തിയാണ് ശിവസേനയിൽ നിന്ന് വന്ന ഏക്നാഥ് ഷിൻഡെയെ ബിജെപി കഴിഞ്ഞ തവണ മുഖ്യമന്ത്രിയാക്കിയത്. ഇത്തവണ ബി ജെ പിക്ക് കൂറ്റൻ വിജയം തനിച്ച് നേടാനായാൽ കാര്യങ്ങൾ ഷിൻഡെയ്ക്ക് വീണ്ടും കസേര ലഭിക്കാനുള്ള സാധ്യതയില്ല. അതേസമയം മുഖ്യമന്ത്രി സ്ഥാനം ആർക്കെന്നത് സംബന്ധിച്ച് എൻ സി പിയും (അജിത് പവാർ), ശിവസേനയും (ഏക്നാഥ് ഷിൻഡെ) ബി ജെ പിയും ചേർന്ന് ആലോചിക്കുമെന്നാണ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞത്.












Click it and Unblock the Notifications