മകൾ സുന്ദരി അല്ലെ,അംഗവൈകല്യം ഉണ്ടോ? സ്ത്രീധനം കൊടുക്കേണ്ടി വരും; കുട്ടികളെ ഇതാണോ പഠിപ്പിക്കുന്നത് !
ഹയർസെക്കണ്ടറി സോഷ്യോളജി പാഠപുസ്തകത്തിലാണ് വിവാദ പരാമർശം ഉൾപ്പെടുത്തിയിരിക്കുന്നത്
മുംബൈ: കാലം എത്ര കഴിഞ്ഞിട്ടും ഇന്ത്യയില്‍ നിന്ന് തൂത്തെറിയാന്‍ കഴിയാത്ത ഒരു ദുരാചാരം ആണ് സ്ത്രീധനം. മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പിന്‌റെ പാഠപുസ്തകത്തില്‍ സ്ത്രീധനത്തെ കുറിച്ച് വന്നിരിക്കുന്ന പരാമര്‍ശം വിവാദമായിരിക്കുന്നു.
പെണ്‍കുട്ടികള്‍ക്ക് കുറവുകള്‍ ഉള്ളത് കൊണ്ടാണ് രക്ഷിതാക്കള്‍ക്ക് സ്ത്രീധനം നല്‍കേണ്ടി വരുന്നത് എന്നാണ് പുസ്തകത്തില്‍ ഉള്ളത്. അവളുടെ കുറവുകള്‍ മറക്കാനാണത്രേ വരന്‌റെ വീട്ടുകാര്‍ പണം ആവശ്യപ്പെടുന്നത്. പന്ത്രണ്ടാം ക്ലാസിലെ സോഷ്യോളജി പാഠപുസ്തകത്തിലാണ് ഈ വിവാദ പരാമര്‍ശങ്ങള്‍ ഉള്ളത്. സ്ത്രീധനത്തിന് വഴി വയ്ക്കുന്ന കാരണങ്ങള്‍ എന്ന നിലയ്ക്കാണ് പെണ്‍കുട്ടിയുടെ വൈരൂപ്യത്തെ കുറിച്ച് പറയുന്നത്. കുറവുകളുള്ള, വൈരൂപ്യമുള്ള, വികലാംഗയായ പെണ്‍കുട്ടികളുടെ മാതാപിതാക്കളാണ് കൂടുതല്‍ സ്ത്രീധനം നല്‍കേണ്ടി വരുന്നതെന്നും പുസ്തകത്തില്‍ പറയുന്നു.
പാഠപുസ്തകത്തിന് എതിരെ വിദ്യാര്‍ത്ഥി സംഘടനകളും, അധ്യാപകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങളുള്ള പുസ്തകം പിന്‍വലിക്കണം എന്നാണ് ഇവരുടെ ആവശ്യം.