മഹാരാഷ്ട്രയില്‍ വീണ്ടും ട്വിസ്റ്റ്..!?പവാറിന്റെ കരുത്ത് അജിത്തിന് നന്നായറിയാം, കൂടിക്കാഴ്ചയ്ക്ക് പിന്നില്‍?
മുംബൈ: മഹാരാഷ്ട്ര വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കെന്ന് റിപ്പോര്‍ട്ട്. എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറും അനന്തരവന്‍ അജിത് പവാറും തമ്മില്‍ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയാണ് സംസ്ഥാന രാഷ്ട്രീയത്തിലെ ദിശാമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇടവേളക്ക് ശേഷം വീണ്ടും സജീവമാക്കുന്നത്. ശിവസേനക്ക് സമാനമായി അജിത് പവാര്‍ എന്‍ സി പിയെ പിളര്‍ത്തി മഹാരാഷ്ട്ര സര്‍ക്കാരില്‍ ഭാഗമായിരുന്നു.
എന്നാല്‍ ഇതിന് ശേഷം അജിത് പവാര്‍, ശരദ് പവാറുമായി നാല് തവണയാണ് കൂടിക്കാഴ്ച നടത്തിയത്. ശരദ് പവാറിനോട് മഹാ വികാസ് അഘാഡി വിരുദ്ധ ക്യാമ്പില്‍ ചേരാനും എന്‍ സി പി പിളര്‍പ്പ് ഒഴിവാക്കി സാഹചര്യം വിശദീകരിക്കുന്നതിനും വേണ്ടിയാണ് അജിത് പവാര്‍ കൂടിക്കാഴ്ച നടത്തുന്നത്. ഏറ്റവും ഒടുവില്‍ ആഗസ്റ്റ് 12 ന് നടന്ന കൂടിക്കാഴ്ചയുടേയും അജണ്ട ഇത് തന്നെയായിരുന്നു.

അമ്മാവനും അനന്തരവനുമായി അടുപ്പമുള്ള വ്യവസായികളില്‍ ഒരാളുടെ വസതിയിലായിരുന്നു ഈ കൂടിക്കാഴ്ച. എന്നാല്‍ ബി ജെ പിക്കെതിരായ പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യാസഖ്യത്തെ മുന്നില്‍ നയിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്ന തന്റെ നിലപാടില്‍ നിന്ന് ശരദ് പവാര്‍ അണുവിട പിറകോട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അജിത് പവാറുമായുള്ള കൂടിക്കാഴ്ചയെ മാധ്യമങ്ങള്‍ രഹസ്യം' എന്ന് വിശേഷിപ്പിക്കുന്നതിനേയും പവാര്‍ എതിര്‍ത്തു.
''കുടുംബത്തിലെ മുതിര്‍ന്ന അംഗമെന്ന നിലയില്‍ ആര്‍ക്കും എന്നെ കാണാം. ഒരു കുടുംബാംഗത്തെ കാണുന്നതില്‍ എന്താണ് തെറ്റ്?... യഥാര്‍ത്ഥ എന്‍സിപി ബിജെപിയുമായി കൈകോര്‍ക്കില്ല', എന്നായിരുന്നു ശരദ് പവാര്‍ ഞായറാഴ്ച ഇത് സംബന്ധിച്ച് നടത്തിയ പ്രതികരണം. എന്നാല്‍ ശരദ് പവാറും അദ്ദേഹത്തോടൊപ്പമുള്ള എം എല്‍ എമാരും എം പിമാരും എന്‍ ഡി എയുടെ ഭാഗമാകണം എന്നാണ് അജിത്തിന്റെ ആഗ്രഹം.
2024-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മാദിയെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അജിത് ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ മറുവശത്ത് മോദിയെ താഴെയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉദ്ധവ് താക്കറെയ്‌ക്കൊപ്പം മുംബൈയില്‍ നടക്കുന്ന അടുത്ത ഇന്ത്യാസഖ്യത്തിന്റെ യോഗത്തിന് നേതൃത്വം വഹിക്കാനാണ് ശരദ് പവാര്‍ ഒരുങ്ങുന്നത്. പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലെ ലോക്സഭയിലെ അവശ്വാസപ്രമേയ ചര്‍ച്ചയില്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചിരുന്നു.
ഇതൊക്കെയാണെങ്കിലും എന്‍സിപിയുടെ ഇരു വിഭാഗങ്ങളും പിളര്‍പ്പില്‍ നിശബ്ദരാണ്. ഇരുപക്ഷത്തു നിന്നുമുള്ള നേതാക്കള്‍ ഇതേക്കുറിച്ച് സംസാരിക്കുകയോ നിലപാടുകളെ പരസ്പരം വിമര്‍ശിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ ഇരു വിഭാഗങ്ങളും തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നു. ഇത് മഹാ വികാസ് അഘാഡിയുടെ സഖ്യകക്ഷികള്‍ക്കിടയില്‍ മാത്രമല്ല, ശിവസേന-ബി ജെ പി ക്യാമ്പിലും സംശയത്തിന്റെ നിഴല്‍ വീഴ്ത്തിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ ഇടനാഴികളില്‍ എന്‍ സി പിയുടെ ഇരു വിഭാഗങ്ങളും തല്‍ക്കാലം സുരക്ഷിതമായി കളിക്കുകയാണെന്നും 2024 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം അന്നത്തെ സാഹചര്യം കണക്കിലെടുത്ത് അവര്‍ തീരുമാനം പ്രഖ്യാപിക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. പിളര്‍പ്പ് തുടരാന്‍ ആഗ്രഹിക്കാത്തതിനാല്‍ പവാറിനെ തന്റെ പക്ഷത്ത് നിര്‍ത്തണമെന്ന് അജിത് ആഗ്രഹിക്കുന്നു.
പവാറിനൊപ്പമുള്ള എം എല്‍ എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ ഷിന്‍ഡെയും ഫഡ്‌നാവിസുമായി ചര്‍ച്ച നടത്താനുള്ള സന്നദ്ധത പോലും അജിത് പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രാദേശിക മാധ്യമ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, പവാര്‍ കുടുംബാംഗം അജിത് ക്യാമ്പിലെ പ്രഫുല്‍ പട്ടേലുമായി എങ്ങനെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാമെന്നതിനെക്കുറിച്ച് ചര്‍ച്ചക്കായി മുന്‍കൈ എടുത്തിട്ടുണ്ടെന്നാണ് വിവരം.
പ്രഫുല്‍ പട്ടേലും ഈ കുടുംബാംഗവും തമ്മില്‍ നിരവധി കൂടിക്കാഴ്ചകള്‍ നടന്നിട്ടുണ്ടെന്നും അതാണ് ഒടുവില്‍ പൂനെയിലെ യോഗത്തില്‍ കലാശിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. ശരദ് പവാറുമായി അടുപ്പമുള്ള ഒരു നേതാവിനെ ബി ജെ പി രണ്ടിലധികം തവണ സമീപിച്ചിരുന്നു എന്നാണ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം ആദ്യം പവാറിനെ ബോധ്യപ്പെടുത്തണം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്നാണ് വിവരം.
ശരദ് പവാറിന്റെ ശക്തിയേയും സ്വാധീനത്തേയും കുറിച്ച് അജിത്തിന് കൃത്യമായ ബോധ്യമുണ്ട്. സത്താറ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ഉദയന്‍രാജെ ഭോസാലെയെപ്പോലുള്ള ശക്തനായ സ്ഥാനാര്‍ത്ഥിക്കെതിരെ ശരദ് പവാര്‍ നടത്തിയ പ്രചരണവും അദ്ദേഹത്തിന്റെ മിന്നുന്ന പ്രസംഗവുമാണ് ഫലം കീഴ്മേല്‍ മറിച്ചതും കോണ്‍ഗ്രസിന്റെ ശ്രീനിവാസ് പാട്ടീലിന്റെ വിജയത്തിലേക്ക് നയിച്ചതും.












Click it and Unblock the Notifications